20090829

തുമ്പപ്പൂ

വൈലോപ്പിള്ളി ശ്രീധരമേനോന്‍

മാനിച്ചോരോ മലരുകള്‍ ചെന്നൂ

മാബലി ദേവനെയെതിരേല്‍ക്കാന്‍

തങ്കച്ചാറില്‍ തനുമിന്നും പടി

മുങ്ങിച്ചെന്നൂ മുക്കുറ്റി

പാടലമാം പട്ടാടയൊടെത്തി

പാടത്തുള്ളൊരു ചിറ്റാട

ആന്പലിനുണ്ടു കിരീടം, നെല്ലി-

ക്കഴകിലുമുണ്ടൊരു സൗരഭ്യം!

കരള്‍ കവരുന്നൊരു നിറമോ മണമോ

കണികാണാത്തൊരു തുന്പപ്പൂ

വ്രീളയൊതിക്കിയണഞ്ഞു, കാലടി

പോലെയിരിക്കും തുന്പപ്പൂ!

ദേവന്‍ കനിവൊടു നറുമുക്കുറ്റി-

പ്പൂവിനെയൊന്നു കടക്ഷിച്ചു.



കുതുകാല്‍ത്തടവി ചിറ്റാടപ്പൂ

കൂടുതലൊന്നു തുടുപ്പിച്ചു

ആന്പലിനേകി പുഞ്ചിരി നെല്ലി-

പ്പൂണ്‍പിനെയന്പൊടു ചുംബിച്ചു

പാവം തുന്പയെ വാരിയെടുത്തഥ

ദേവന്‍ വച്ചൂ മൂര്‍ധാവില്‍!

പുളകം കൊള്ളുക തുന്പപ്പൂവേ

പൂക്കളില്‍ നീയേ ഭാഗ്യവതി!

No comments:

Post a Comment