20230515

ഉഴുന്ന് മദ്ദളമാകും കാലം ഉപ്പ് കര്‍പ്പൂരമാകും കാലം

തുളുനാട്ടിലെ തുലാവാവിനെപ്പറ്റി  കുരീപ്പുഴ ശ്രീകുമാര്‍ ജനയുഗം  ദിനപത്രത്തിൽ എഴുതിയത് 

തുളുനാട്ടിലെ  മഹാബലിയെക്കുറിച്ച് പറഞ്ഞത് സി രാഘവന്‍ മാഷാണ്. ഗോകര്‍ണം വരെ നീണ്ടുകിടന്ന ഒരു നാടിന്റെ വടക്കന്‍ കാവല്‍ക്കാരായ തുളുവര്‍ക്കുമുണ്ട് മഹാബലി. ബലീന്ദ്ര, ബലിയേന്ദ്ര, ബോളിയേന്ദ്ര എന്നീ പേരുകളിലാണ് അവിടെ മഹാബലിയുള്ളത്.


മൂന്ന് ലോകത്തിന്റെയും അധിപനായി ഈ അസുരരാജാവ് സമത്വസുന്ദരമായ സാമൂഹ്യ വ്യവസ്ഥ നടപ്പിലാക്കി. അസൂയാലുക്കളായ ദേവന്മാരുടെ സ്വാധീനത്തില്‍പ്പെട്ട മഹാവിഷ്ണു, വാമനനായി, ബലീന്ദ്രനെ ചതിച്ചു പാതാളത്തിലാക്കി.


വിനയവാനായ ബലീന്ദ്രന്‍, രാജാവെന്ന് അവകാശപ്പെടുന്നതേയില്ല. പകരം ഭൂമിപുത്രന്‍ എന്നേ പറയുന്നുള്ളു. തുളുവിലെ ബലിയേന്ദ്രന്‍ പാട്ടില്‍ ഈ കഥ വിശദമായിട്ടുണ്ട്. ബലിയേന്ദ്രന്റെ രാജ്യത്തെ നശിപ്പിക്കാന്‍ ദേവന്മാര്‍ ആദ്യം പറഞ്ഞുവിടുന്നത് നളചരിതം ഫെയിംകലിയെ തന്നെയാണ്. ബലീന്ദ്രനാകട്ടെ ബല്ലാളനെക്കൊണ്ട് കലിയെ തളച്ചു. കലിയുടെ വലം കാലില്‍ പൊന്‍ചങ്ങലയും ഇടംകാലില്‍ വെള്ളി ചങ്ങലയും നടുവിന് ഇരുമ്പുചങ്ങലയും ബന്ധിച്ചാണ് ബല്ലാളന്‍ കലിയെ തടവിലാക്കുന്നത്.


കലിവെടി ചീറ്റിപ്പോയതിനാല്‍ ദേവന്മാര്‍ നാല്‍ക്കയ്യന്‍ നാരായണനെ കണ്ട് വാമനവേഷം കെട്ടിക്കുകയാണ്. വാമനന്‍, ബലിയേന്ദ്രനു ചില ഓഫറുകള്‍ നല്‍കുന്നുണ്ട്. നഷ്ടപ്പെട്ട ഭൂമി ബലിയേന്ദ്രന് തിരിച്ചുനല്‍കാമെന്ന് തന്നെയാണ് പ്രധാന ഓഫര്‍. അത് എന്നാണെന്നോ? കല്ല് കായും, ഉപ്പ് കര്‍പ്പൂരവും, ഉഴുന്ന് മദ്ദളവും ആകുന്നകാലത്ത്! വെള്ളാരം കല്ല് പൂക്കുകയും മോരില്‍ വെണ്ണ മുങ്ങുകയും കുന്നിക്കുരുവിന്റെ കറുത്തകല മായുകയും മരം കൊത്തിക്കിളി തലക്കുടമതാഴെ ഇറക്കുകയും ചെയ്യുന്ന കാലത്ത് തിരിച്ചുവന്ന് നാടുഭരിക്കാം.


മൂന്നടി മണ്ണ് ദാനം തന്നാല്‍ അതെങ്ങനെ വിനിയോഗിക്കുമെന്ന് ബലീന്ദ്രന്‍ ചോദിക്കുന്നുണ്ട്. വാമനന്റെ മറുപടി, ഒരടിസ്ഥലത്ത് വീടും ആലയും പണിത്, കുളവും കിണറുമുണ്ടാക്കി, തെങ്ങും വാഴയും നട്ടുവളര്‍ത്തും. രണ്ടാമടി സ്ഥലത്ത് തെയ്യത്തിന് മാടമുണ്ടാക്കി ഉത്സവം നടത്തും. മൂന്നാമടി സ്ഥലം പൂണൂലുകാര്‍ക്ക് നീക്കിവയ്ക്കും.


ഇവിടെ തെലുങ്കു ജനകീയ കവി ഗദ്ദറിന്റെ ഓണക്കഥ വായന പ്രസക്തമാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ വാമനന്‍ സവര്‍ണ പ്രതിനിധിയും മഹാബലി ദലിത് ചക്രവര്‍ത്തിയുമാണ്. ഒന്നാമടി ഭൂമി കവര്‍ന്നതിലൂടെ സവര്‍ണര്‍, ദലിതന്റെകൃഷി ഭൂമിയും രണ്ടാമടിയിലൂടെ ജീവിത സാഹചര്യങ്ങളും മൂന്നാംമടിയിലൂടെ ദലിതന്റെ അധികാരവും കയ്യടക്കി. ഈ വായനക്ക് ഭൂതകാലത്ത് നടന്ന സവര്‍ണാധിപത്യത്തിന്റെ വാസനയുണ്ട്. അടിച്ചമര്‍ത്തപ്പെട്ട ദ്രാവിഡ ജീവിതത്തിന്റെ വിയര്‍പ്പുമണമുണ്ട്. കൂടുതല്‍ യുക്തിസഹമാണ് ഗദ്ദറിന്റെ വായന. അങ്ങനെയെങ്കില്‍ ഓണ ചുമരുകളിലെ മഹാബലിയെ നമുക്ക് മാറ്റിവരയ്‌ക്കേണ്ടതുണ്ട്. പൂണൂലും കുടവയറുമില്ലാത്ത ഒരു മഹാബലി. കറുപ്പുനിറവും മുഖത്ത് സ്‌നേഹവാത്സല്യങ്ങളും തിളങ്ങുന്ന ഒരു മഹാബലി ഉറച്ച ഹിന്ദുമതക്കാര്‍ക്ക് ഓണം, മഹാബലി പരോളിലിറങ്ങുന്ന കാലമല്ല. മഹാവിഷ്ണു വാമനനായി അവതരിച്ച പുണ്യദിനമാണ്. മഹാബലി പക്ഷത്തു നില്‍ക്കുന്നവര്‍ക്ക് ഹിന്ദുമതത്തിന്റെ കാര്‍ഡ് ഇല്ലെന്നര്‍ഥം.


മിത്തുകളുടെ പുനര്‍വായന, കാലം ആവശ്യപ്പെടുന്നുണ്ട് യുക്തിസഹമായി വായിച്ചില്ലെങ്കില്‍ മിത്തുകള്‍ പോലും കവര്‍ച്ച ചെയ്യപ്പെടും. ബലീന്ദ്രന്‍ പ്രജകളെ കാണാനെത്തുന്നത് ദീപാവലി നാളിലാണെന്നൊരു വ്യത്യാസവും തുളുനാട്ടിലുണ്ട്.


--

 കടപ്പാടു്: കുരീപ്പുഴ ശ്രീകുമാര്‍, ജനയുഗം 2013 സെപ്തംബർ

-0-

20211006

അഖിലേന്ത്യാ ബലിജന സാംസ്‌കാരിക പ്രസ്ഥാനം

 

ദുഃഖങ്ങളും കഷ്ടങ്ങളും പോകട്ടെബലിയുടെ രാജ്യം വരട്ടെ.

എല്ലാ അസംബന്ധങ്ങളും പോകട്ടെബലി രാജാവിന്റെ ഭരണം തിരിച്ചു വരട്ടെ

അഖിലേന്ത്യാ തലത്തിൽ പ്രവർത്തിയ്ക്കുന്ന ഒരു സാംസ്കാരിക സംഘടയാണ് ബലിജന സാംസ്‌കാരിക പ്രസ്ഥാനം (The Balijan Cultural Movement) അഥവാ മഹാബലിജ സാംസ്‌കാരിക പ്രസ്ഥാനംവിവിധസംസ്ഥാനങ്ങളിലുള്ളവർ ചേർന്നു് അഖിലേന്ത്യാ അടിസ്ഥാനത്തിൽ ദെൽഹി ആസ്ഥാനമായി 2005 മുതൽ രൂപപ്പെടുത്തിതുടങ്ങിയതാണീ സംഘടന. സുനിൽ സർദാർ അഖിലേന്ത്യാ കൺവീനറും കാഞ്ച ഐലയ്യ പ്രസിഡന്റും ദേശീയ ഗേയ്ൽ ഓംവെത് ആക്റ്റിങ് പ്രസിഡന്റും  ബ്രജ് രഞ്ജൻ മണി ജനറൽ സെക്രട്ടറിയും ദിനേശ് സന്ദില ട്രഷറാറും ഇരുപതിലേറെ അംഗങ്ങളുള്ള സ്റ്റിയറിങ്  സമിതിയും വിവിധസമിതികളുമായി രൂപപ്പെട്ട ഈ പ്രസ്ഥാനം ഹിമാചല പ്രദേശം, രാജസ്ഥാൻ, ബിഹാർഗുജറാത്ത്, ഝാർഖണ്ഡ്, മഹാരാഷ്ട്രം, മദ്ധ്യപ്രദേശ്, തെലുങ്കാന, ആന്ധ്രാ പ്രദേശ്, കർണാടകം, കേരളം, തമിഴ് നാട്, അസം തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം വേരുപിടിയ്ക്കുമെന്നു പ്രതീക്ഷിയ്ക്കുന്നു.

 

ഇന്ത്യയില്‍ നിലനില്ക്കുന്ന സാമൂഹിക, മത, രാഷ്ട്രീയ, സാമ്പത്തിക ചൂഷണങ്ങൾക്കെതിരെയുള്ള പോരാട്ടത്തിന് വിശാലമായ സാംസ്‌കാരിക അന്തരീക്ഷം ഒരുക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ബ്രാഹ്മണ്യം, ജാതി, ഹിന്ദുത്വ വർഗീയവാദം എന്നിവയ്‌ക്കെതിരെയുള്ള സാംസ്‌കാരിക മുന്നേറ്റമാണിത്. കേരളത്തിലെ മഹാബലി സങ്കല്പത്തെയാണ് ബലിജന സാംസ്‌കാരിക പ്രസ്ഥാനം ഉയർത്തിക്കാണിയ്ക്കുന്നതെന്ന് അതിന്റെ (The Balijan Cultural Movement) ദേശീയ വർക്കിംഗ് പ്രസിഡന്റായിരുന്ന ഗേയ്ൽ ഓംവെത് (1941- 2021) പ്രസ്താവിച്ചിട്ടുണ്ടു്. സവർണതക്കെതിരയുള്ള അവർണ പോരാട്ടങ്ങളിൽ മഹാബലിയെ പ്രതീകമാക്കുകയാണ് അവർ ചെയ്യുന്നത്.


ബലിജന്‍ സാംസ്‌കാരിക പ്രസ്ഥാനത്തിന്റെ അഖിലേന്ത്യാ  സ്റ്റിയറിങ്  സമിതി അംഗവും മഹാരാഷ്ട്രയിലെ പ്രമുഖ ദളിതപക്ഷ-ഇടതു ചിന്തകനും മനുഷ്യാവകാശ പ്രവർത്തകനും ശ്രമിക് മുക്തി ദൾ അഖിലേന്ത്യാ നേതാവുമായ ഡോ. ഭാരത് പടൻകർ പറയുന്നത് പോരാട്ടങ്ങളിൽ  ഇന്ത്യൻ ജനത മഹാബലിയുടെ ബിംബം കൂടുതലായി പ്രയോജനപ്പെടുത്തേണ്ടതുണ്ടെന്നാണു്. മർദിതരെ ചലിപ്പിക്കാൻ പോന്നതാണ്  മഹാബലിയുടെ കഥ. കേരളത്തിലേതിനു സമാനമായ മഹാബലിക്കഥകൾ വടക്കേ ഇന്ത്യയിലുമുണ്ട്. ദസറ ആഘോഷത്തിന്റെ പത്താം ദിവസം ബലിയുമായി ബന്ധപ്പെട്ടുള്ള ചടങ്ങുകൾ അവിടെ നടക്കുന്നുണ്ട്. ദിപാവലിയുമായി ബന്ധപ്പെട്ടും ബലിയുടെ കഥ വടക്കേ ഇന്ത്യയിലുണ്ട്. മഹാബലി ജനങ്ങളെ കാണാൻ എത്തുന്ന സങ്കല്പമാണ് അതും. മതത്തിനും ജാതിക്കും മറ്റ് ഭിന്നതകൾക്കുമപ്പുറം ജനങ്ങളെ ഒന്നിപ്പിക്കുന്ന ഇന്ത്യൻ ബിംബമാണ് ബലി. ഇന്ത്യൻ സാമൂഹിക വിപ്ലവത്തിന്റെ പിതാവായ മഹാത്മാ ജ്യോതിറാവു ഫൂലേ ഹിന്ദുസ്ഥാനെന്നതിനു പകരം 'ബലിസ്ഥാൻ' എന്നാണ് വിളിച്ചിരുന്നത്. അതിൽ നിന്നും ഊർജം ഉൾക്കൊണ്ടാണ് ബലിജന സാംസ്കാരിക പ്രസ്ഥാനം രൂപപ്പെടുത്തുന്നതെന്നു പടൻകർ പറയുന്നു.


മറാഠിയിലെ ദീപാവലി പ്രാർത്ഥനയെ ഫൂലെ പരാമർശിച്ചിരിക്കുന്നത് ശ്രദ്ധിക്കുക, ഇട പിഡ ജാവോ, ബലികാ രാജ്യ യെവോ” – ദുഃഖങ്ങളും കഷ്ടങ്ങളും പോകട്ടെ, ബലിയുടെ രാജ്യം വരട്ടെ.


മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലുള്ള മേഘവംശി ബാലായ് ജനത ഇങ്ങനെ പ്രാർത്ഥിക്കുന്നു-- അലാ -ബലാ ജായേ- ബലി കാ രാജ് അയേ’ (अला-बला जाए, बली का राज आएഅതായത് എല്ലാ അസംബന്ധങ്ങളും പോകട്ടെ, ബലി രാജാവിന്റെ ഭരണം തിരിച്ചു വരട്ടെ.

 അവലംബം:-

1 ആർ കെ ബിജുരാജ് നടത്തിയ അഭിമുഖസംഭാഷണം https://www.madhyamam.com/india/dont-speak-about-caste-youll-be-branded-as-casteist-gail-omvedt-840293

2 ആർ കെ ബിജുരാജ് നടത്തിയ അഭിമുഖസംഭാഷണം Malayalam vaarikha, 2010 May  http://uneditedwritings.blogspot.com/2010/07/blog-post_936.html

3 Balijan Cultural Movement Manifesto ,Publisher: Balijan Cultural Movement nd [ca 2005-09], New Delhi, Publication Date: 2005. https://www.abebooks.com/Balijan-Cultural-Movement-Manifesto-2005-09-New/2161300470/bd

 4 ബലിജൻ സാംസ്കാരിക പ്രസ്ഥാനത്തിന്റെ മാനിഫെസ്റ്റോ പാഠം https://meghvansh.wordpress.com/2010/07/03/balijan-cultural-movement-manifesto/

 5 State and brahmanical order should go says gadar. October 2009 https://www.newindianexpress.com/cities/hyderabad/2009/oct/11/state-and-brahmanical-order-should-go-says-gada-91769.html

ദുഃഖങ്ങളും കഷ്ടങ്ങളും പോകട്ടെ, ബലിയുടെ രാജ്യം വരട്ടെ https://prathipaksham.in/activist-geil-omved-passed-away/

എല്ലാ അസംബന്ധങ്ങളും പോകട്ടെ, ബലി രാജാവിന്റെ ഭരണം തിരിച്ചു വരട്ടെ https://meghvansh.wordpress.com/2010/09/02/maveli-%e0%a4%ae%e0%a4%b9%e0%a4%be%e0%a4%ac%e0%a4%b2%e0%a5%80-belongs-to-meghvansh/

 


 

അഖിലേന്ത്യാ മഹാബലിജന സാംസ്‌കാരിക പ്രസ്ഥാനം



20210827

ഗേയ്ൽ ഓംവെത് (1941 - 2021)

ഗേയ്ൽ മെറീ ഓംവെത് (Gail Marie Omvedt) 

സമത്വസുന്ദരവും ഐശ്വര്യ സമൃദ്ധവുമായ മാവേലി ഭരണമെന്ന (ബലിരാജ്) ആദർശലോക സങ്കല്പത്തിൽനിന്നു് പ്രചോദനംകൊണ്ട അമേരിക്കൻ വംശജയായ ഇന്ത്യൻ സാമൂഹിക ശാസ്ത്രജ്ഞയായിരുന്നു ഗെയ്ൽ മെറീ ഓംവെത് (Gail Marie Omvedt) (1941 ആഗസ്റ്റ് 2 - 2021 ആഗസ്റ്റ് 25).  (മഹാ)ബലിജന സാംസ്‌കാരിക പ്രസ്ഥാനത്തിന്റെ (The Balijan Cultural Movement) ദേശീയ വർക്കിംഗ് പ്രസിഡന്റായിരുന്നു. ജാതിപഠനത്തിലെ പ്രമുഖ പണ്ഡിതയും സാമൂഹിക വികസന ഉപദേഷ്ടാവും (കൺസൾട്ടന്റും) എഴുത്തുകാരിയും അധ്യാപികയും സാസ്‌കാരിക പ്രവർത്തകയുമായി അവർ ശോഭിച്ചു.

ഇന്ത്യൻ സാമൂഹിക വിപ്ലവത്തിന്റെ പിതാവായ മഹാത്മാ ജ്യോതിബാ ഗോവിന്ദറാവു ഫുലെ (1827 -1890) ഒരു നൂറ്റാണ്ടുമുമ്പ് ഉയർത്തിയ ആശയങ്ങൾ വീണ്ടും ശ്രദ്ധയിൽപ്പെടുത്തികൊണ്ടു് അവർ ദലിതപക്ഷ ജാതിവിരുദ്ധ പ്രസ്ഥാനങ്ങളിലും, കർഷക പ്രസ്ഥാനങ്ങളിലും, പരിസ്ഥിതി പ്രസ്ഥാനങ്ങളിലും, ഗ്രാമീണ സ്ത്രീകൾ ഉൾപ്പെട്ട വിവിധ സാമൂഹികപ്രസ്ഥാനങ്ങളിലും പ്രവർത്തിച്ചു. മഹാരാഷ്ട്രത്തിലെ ഇടതുപക്ഷ മാർക്സിസ്റ്റ് സംഘടനയായ ശ്രമിക് മുക്തിദളത്തിലും സജീവമായിരുന്നു.

ജാതി നശീകരണ ദളിത് മുന്നേറ്റം, ജാതി വിരുദ്ധ പ്രസ്ഥാനം, ദലിത് രാഷ്ട്രീയം, വർഗസമരം , സ്ത്രീ സമത്വ പോരാട്ടം/ സ്ത്രീപക്ഷ സമരം,  പരിസ്ഥിതി ഇടപെടലുകൾ തുടങ്ങിയ വ്യത്യസ്ത വിഷയങ്ങളിൽ 25 -ലേറെ പുസ്തകങ്ങൾ അവർ രചിച്ചു. മഹാത്മാ ഫൂലെ - അംബേദ്കറായ പാരമ്പര്യത്തിൽപെട്ട ജാതിവിരുദ്ധ പ്രസ്ഥാനത്തിലെ വ്യക്തികളുമായി ബന്ധപ്പെട്ട രേഖകളും കൃതികളും ശേഖരിക്കുകയും വിവർത്തനം ചെയ്യുകയും ചെയ്തു.

ജീവിതപശ്ചാത്തലം

അമേരിക്കയിലെ മിനസോട്ടയിലെ മിനിയാപൊളിസിലെ ഒരു സ്‌കാൻഡിനേവിയൻ കുടിയേറ്റ കുടുംബത്തിൽ 1941 ആഗസ്റ്റ് 2 നാണു് ഗെയ്ൽ മെറീ ഓംവെത് (Gail Marie Omvedt) ജനിച്ചത്. അവരുടെ പിതാവ് ജാക്ക്, മിനസോട്ടയിലെ തദ്ദേശീയ അമേരിക്കക്കാരുടെ അഭിഭാഷകനും മാതാവ് ഡൊറോത്തി ഒരു വീട്ടമ്മയുമായിരുന്നു. മിനസോട്ടയിലെ (Minnesota) കാർലെട്ടൺ കോളേജിൽ (from Carleton College) നിന്ന് ബിരുദം നേടിയ ശേഷം ഗെയ്ൽ ഓംവെതിന് ഇന്ത്യയിലെ ഗ്രാമീണ സമുദായങ്ങളെ മനസ്സിലാക്കുന്നതിന് 1963 ൽ ഒരു ഫുൾബ്രൈറ്റ് സ്‌കോളർഷിപ്പ് ലഭിച്ചത് അവരുടെ ജീവിതത്തിലെ വഴിത്തിരിവായി.

ഇന്ത്യയിൽനിന്നു് നാട്ടിൽ തിരികെയെത്തിയശേഷം ബെർക്ക്‌ലിയിലെ (Berkeley) കാലിഫോർണിയ സർവകലാശാലയിൽ പോയി ബിരുദാനന്തര ബിരുദം നേടി. ഇവിടെ വിദ്യാ‌ർത്ഥിനിയായിരിയ്ക്കവെ അവർ യുദ്ധവിരുദ്ധ പ്രസ്ഥാനങ്ങൾക്കൊപ്പം രാഷ്ട്രീയ പ്രതിഷേധങ്ങളിൽ സജീവമായിരുന്നു. കാലിഫോർണിയ സർവകലാശാലയിൽ പി.എച്ച്.ഡി.പഠനത്തിനുചേർന്ന അവർ 1970 ൽ വീണ്ടും ഇന്ത്യയിലെത്തി . 'അധിനിവേശ (കൊളോണിയൽ) സമൂഹത്തിലെ സാംസ്‌കാരിക കലാപം: പശ്ചിമ ഇന്ത്യയിലെ ബ്രഹ്മണേതര മുന്നേറ്റം' In Colonial Society – Non-Brahmin Movement in Western India എന്ന വിഷയത്തിൽ പി.എച്ച്.ഡി. പ്രബന്ധം (തിസീസ്) തയ്യാറാക്കാനായി ഇന്ത്യയിലെ ജാതി വ്യവസ്ഥയെക്കുറിച്ചുള്ള ഗവേഷണങ്ങൾക്കായിരുന്നു ഈ രണ്ടാം വരവ്. 1973 -ൽ (ബെർക്ക്‌ലിയിൽ കാലിഫോർണിയ സർവകാലാശാലയിൽ നിന്ന്) സാമൂഹ്യശാസ്ത്രത്തിൽ (സോഷ്യോളജിയിൽ) ഡോക്ടറേറ്റ് നേടി അമേരിക്കയിലെ സാൻഡിയാഗോയിൽ അധ്യാപികയായി.

എന്നാൽ, അവർ വൈകാതെ ഈ ജോലി ഉപേക്ഷിച്ച് ഇന്ത്യയിലെത്തി മഹാരാഷ്ട്രത്തിലെ ദലിതർക്കും ദരിദ്രർക്കും കർഷകർക്കും സ്ത്രീകൾക്കുമായുള്ള വിവിധ സാമൂഹിക പ്രസ്ഥാനങ്ങളിൽ മുഴുകി. 1970 ൽ പിഎച്ച്ഡി വിദ്യാർത്ഥിയായിരിക്കെ മഹാരാഷ്ട്രയിലെ ജാതിയും മഹാത്മാ ഫുലെയുടെ പ്രസ്ഥാനവും പഠിക്കാൻ ഇന്ത്യയിൽ വന്ന അവർ മടങ്ങിയത് ജാതിയും അയിത്ത സമ്പ്രദായവും മൂലം അടിച്ചമർത്തപ്പെട്ട ജാതികളുടെ വിമോചനത്തിനായി പ്രവർത്തിക്കണമെന്നുള്ള ചിന്തയുമായിട്ടായിരുന്നു. വളരെയേറെ സവിശേഷതകളുളള ഇന്ത്യയുടെ സംസ്‌കാരം അവരെ  ഇന്ത്യയിലേയ്ക്ക് ആകർഷിച്ച് അവിടെ തുടരാൻ പ്രേരിപ്പിച്ചു. സാമൂഹിക യാഥാർഥ്യങ്ങൾ മാറ്റുന്നതിൽ പങ്കു വഹിക്കണമെന്ന തോന്നൽ അതിനേക്കാൾ പ്രധാനമായിരുന്നു. ദളിത് അവസ്ഥകളെപ്പറ്റി ജാതിവ്യവസ്ഥയെപ്പറ്റി ഇവിടുത്തെ യാഥാർഥ്യങ്ങൾ നേരിട്ട് തിരിച്ചറിഞ്ഞ ശേഷം അതിൽ ഇടപെട്ടേ മതിയാവൂ എന്നു തോന്നി എന്നാണവർ പറഞ്ഞിട്ടുള്ളത്. 1873 ൽ ജ്യോതിബാ ഫൂലെ സ്ഥാപിച്ച സത്യശോധക് സമാജത്തിന്റെ ആദർശങ്ങൾക്ക് അവർ സമർപ്പിതയായിരുന്നു.


വിവാഹവും കർമരംഗവും

 

മഹാരാഷ്ട്രത്തിൽ എത്തിയ അവർ തുച്ഛ ശമ്പളക്കാരായ നൂറുണക്കിന് ടെക്സ്റ്റൈൽ മിൽ തൊഴിലാളികളെയും വരൾച്ചയിൽ തകർന്ന കുടിയൊഴിപ്പിക്കപ്പെട്ട കർഷകരെയും അണിനിരത്താനുള്ള സമരപ്രസ്ഥാനങ്ങളിൽ പങ്കെടുത്തു. ഈ സമയത്ത് മാർക്സിസ്റ്റ് ആക്ടിവിസ്റ്റായ ഭരത് പടങ്കർ ദീർഘകാല സഹപ്രവർത്തകനും ഭർത്താവുമായി. മഹാരാഷ്ട്രയിലെ നിരവധി സാമൂഹിക-സാംസ്‌കാരിക പ്രസ്ഥാനങ്ങൾക്ക് നേതൃത്വം നൽകിയ ഭിഷഗ്വരനും കർഷകനുമായിരുന്ന ഭരത് പട്‌നാകറെ പി.എച്ച്.ഡി പഠനത്തിന്റെ ഭാഗമായുള്ള ഗവേഷണങ്ങളിലായിരുന്ന കാലത്താണ് ഗെയിൽ ആദ്യം കാണുന്നത്. പശ്ചിമ ഇന്ത്യയിലെ ബ്രഹ്മണേതര മുന്നേറ്റത്തെപറ്റി പഠിച്ചുകൊണ്ടിരുന്ന  അവർക്കു്. ജ്യോതിറാവു ഗോവിന്ദറാവു ഫുലെ യുടെ (ഏപ്രിൽ 11, 1827 -നവംബർ 28, 1890) സംഭാവനകൾ അറിയണം. അമേരിക്കക്കാരിയാതിനാൽ ഗെയിലിന് ഭാഷ വശമില്ലായിരുന്നു. ഇടതുപക്ഷക്കാർക്കൊപ്പമാണ് ഗെയിൽ തന്റെ അന്വേഷണങ്ങൾ നടത്തിയത്. അങ്ങനെ സ്വഭാവികമായി അവർ തമ്മിൽ അടുത്തു. അത് ഒരുമിച്ച് ജീവിക്കാനുള്ള തീരുമാനത്തിലേക്ക് ആ ബന്ധം നീണ്ടു. 1976ലാണു അവർ വിവാഹിതരായത്. ഫൂലെയാണ് അവരെ അടുപ്പിച്ചത് എന്നു പറയാം. 

വിവാഹത്തിനു ശേഷം ദക്ഷിണ മഹാരാഷ്ട്രത്തിലെ കാസിഗാൻ ഗ്രാമത്തിൽ താമസിച്ചുവന്ന അവർ ഭർത്താവ് പടങ്കറുമൊത്ത് സാമൂഹിക സേവനം തുടർന്നു. പ്രാദേശിക ഭാഷയായ മറാഠി ഭാഷ കുറ്റമറ്റരീതിയിൽ സംസാരിക്കുമായിരുന്ന അവർ ഗ്രാമപ്രദേശങ്ങളിലെ ജാതി അടിച്ചമർത്തലിനെതിരെ പോരാടുന്ന പാവപ്പെട്ട സമൂഹങ്ങളിൽ ജോലിചെയ്യാൻ ഗണ്യമായ സമയം ചെലവഴിക്കുകയും ചെയ്തു.

അംബേഡ്കർ, ഫുലെ എന്നിവരുടെ ആശയങ്ങളുടെ അടിസ്ഥാനത്തിൽ 1980-കളുടെ തുടക്കത്തിൽ ഭരത് പടങ്കർ മഹാരാഷ്ട്രത്തിൽ സ്ഥാപിച്ച ഇടതുപക്ഷ മാർക്സിസ്റ്റ് സംഘടനയായ ശ്രമിക് മുക്തിദളത്തിൽ സ്ത്രീകളെ സംഘടിപ്പിച്ചുകൊണ്ടു് ആരംഭം മുതലേ സജീവമായി പ്രവർത്തിച്ചു. പ്രായവും അക്കാമദിക് പ്രവർത്തനത്തിലെ കേന്ദ്രീകരണവും മൂലം പിന്നീട് സജീവമല്ലാതായി.

ഗ്രാമീണ സ്ത്രീകൾ ഉൾപ്പെടുന്ന ദളിത് പ്രസ്ഥാനങ്ങൾ, ജാതി വിരുദ്ധ പ്രസ്ഥാനങ്ങൾ, കർഷക പ്രസ്ഥാനങ്ങൾ, പരിസ്ഥിതി പ്രസ്ഥാനങ്ങൾ തുടങ്ങിയ സാമൂഹിക പ്രസ്ഥാനങ്ങളിൽ അവർ സജീവമായി പ്രവർത്തിച്ചിട്ടുണ്ട്. നിരവധി മനുഷ്യാവകാശ സമരങ്ങളുടെ മുൻനിരയിൽ അവരുണ്ടായിരുന്നു. . കോയ്‌ന അണക്കെട്ട് കാരണം കുടിയൊഴിപ്പിക്കപ്പെട്ട ആളുകളുടെ അവകാശങ്ങൾ ഉൾപ്പെടെയുള്ള ജനകീയ പ്രസ്ഥാനങ്ങളിലും ഓംവെദ് പങ്കെടുത്തു.


അക്കാദമികരംഗത്ത്


1978 മുതൽ ഇന്ത്യയിൽ സ്ഥിരമായി താമസിച്ച ഓംവെദ് ഗവേഷകയും അധ്യാപികയും എഴുത്തുകാരിയും വികസന ഉപദേശകയുമായി ജോലിചെയ്തു. 1983ൽ ഇന്ത്യൻ പൗരത്വം നേടി.  ഗ്രാമീണ വികസനം, പരിസ്ഥിതി, ലിംഗം, തുടങ്ങിയ മേഖലകളിൽ നിരവധി ഗവേഷണ പദ്ധതികൾ ഏറ്റെടുത്തതിനു പുറമെ ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ കാർഷിക സംഘടന (FAO), ഐക്യരാഷ്ട്ര വികസന പദ്ധതി (UNDP), ഓക്സ്ഫാം നോവിബ് (Oxfam Novib) തുടങ്ങിയ സ്ഥാപനങ്ങളുടെ വികസന ഉപദേശകയായി (കൺസൾട്ടന്റായി) പ്രവർത്തിച്ചു. ഒറീസയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ വർക്ക് ആൻഡ് സോഷ്യൽ സയൻസസിൽ (NISWASS) ഡോ. അംബേഡ്കർ ചെയറിന്റെ പ്രൊഫസറായും പുണെ സാവിത്രിഭായ് ഫൂലെ സർവകലാശാലയിൽ സോഷ്യോളജി പ്രൊഫസറായും ഡോ ഓംവെഡ് കോപ്പൻഹേഗനിലെ നോർഡിക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഏഷ്യൻ സ്റ്റഡീസിൽ ഏഷ്യൻ ഗസ്റ്റ് പ്രൊഫസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.  അവസാനകാലത്ത് നെഹ്റു മെമ്മോറിയൽ മ്യൂസിയം ആന്റ് ലൈബ്രറിയിൽ  സീനിയർ ഫെല്ലോയും ക്രാന്തിവിർ ട്രസ്റ്റിന്റെ ഗവേഷണ ഡയറക്ടറുംആയിരുന്നു. ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ ഡോ. അംബേദ്കർ ചെയർ മേധാവിയായിരുന്നു ഡോ.ഗെയ്ൽ.


എഴുത്തുകാരി


രാജ്യത്തിനകത്തും പുറത്തുമുളള ആനുകാലികങ്ങളിൽ പതിവായി സാമൂഹിക പ്രശ്‌നങ്ങളെപ്പറ്റി എഴുതിവന്നു. ,അവരുടെ പിഎച്ച്ഡി പ്രബന്ധം മഹാത്മാ ഫൂലെയുടെ സത്യശോധക് പ്രസ്ഥാനത്തെ ലോകത്തിന് പരിചയപ്പെടുത്തി. ദലിത് രാഷ്ട്രീയം, വനിതകളുടെ പോരാട്ടം, ജാതി വിരുദ്ധ പ്രസ്ഥാനം തുടങ്ങിയ മേഖലകളിൽ പുസ്തകങ്ങൾ രചിച്ചു

ഇൻ കൊളോണിയൽ സൊസൈറ്റി- നോൺ ബ്രാഹ്മിൺ മൂവ്മെൻറ് ഇൻ വെസ്റ്റേൺ ഇന്ത്യ, ദലിത വീക്ഷണങ്ങൾ (Dalit Visions) - 1975, വി ഷാൽ സ്മാഷ് ദിസ് പ്രിസൺ: ഇന്ത്യൻ വിമൺ ഇൻ സ്ട്രഗിൾ -1979, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ: ഇന്ത്യയിലെ പുതിയ സിദ്ധാന്തങ്ങളും പുതിയ പ്രസ്ഥാനങ്ങളും (Violence against Women: New Theories and New Movements in India) -1991, റീ ഇൻവെൻറിങ് റവലൂഷൻ: ന്യൂ സോഷ്യൽ മൂവ്‌മെൻറ്സ് ആന്റ് സോഷ്യലിസ്റ്റ് ട്രെഡിഷൻ ഇൻ ഇന്ത്യ (Reinventing Revolution: New Social Movements and the Socialist Tradition in India) -1993, ജെൻഡർ ആൻഡ് ടെക്‌നോളജി -1994, ദലിതരും ജനാധിപത്യ വിപ്ലവവും (Dalits and Democractic Revolution) -1994, ദലിത കാഴ്ചപ്പാടുകൾ: ജാതിവിരുദ്ധ മുന്നേറ്റവും ഇന്ത്യൻ സാംസ്‌കാരിക അസ്തിത്വവും -1994, ഇന്ത്യയിലെ ബുദ്ധമതം ബ്രാഹ്മണമതത്തെയും ജാതിയെയും വെല്ലുവിളിക്കുന്നു (Buddhism in India Challenging Brahmanism and Caste) -ഏപ്രിൽ 2009, ഡോ. ബാബാസാഹേബ് അംബേഡ്കർ, മഹാത്മാ ഫുലെ, എന്നിവയുൾപ്പെടെ 25 ഓളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

2008 -ൽ പ്രസിദ്ധീകരിച്ച സീക്കിംഗ് ബേഗംപുര: ദി സോഷ്യൽ സോഷ്യൽ വിഷൻ ഓഫ് ആന്റികാസ്റ്റ് ഇന്റലക്ച്വൽസ്, എന്ന കൃതിയിൽ, രവിദാസ് തുടങ്ങി ബിആർ അംബേദ്കർവരെ അഞ്ച് നൂറ്റാണ്ടുകളായി ജീവിച്ച സാമൂഹ്യപരിഷ്‌കർത്താക്കളുടെ രചനകൾ വിലയിരുത്തുന്നു. എക്കാലത്തെയും മികച്ച മറാത്തി എഴുത്തുകാരിയായി കണക്കാക്കപ്പെടുന്നതിനിടയാക്കുന്നവിധം തുക്കാറാം കൃതികൾ വിവർത്തനം ചെയ്യുന്നതിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു അവസാനകാലത്ത് അവർ. 

ഡോ. ഗെയിൽ ഓംവെദിന്റെകൃതികളായി മലയാളത്തിൽ ലഭ്യമായിട്ടുള്ളത് അജയ് പി മങ്ങാട്ട് വിവർത്തനം ചെയ്ത അംബേദ്കർ ഒരു പ്രബുദ്ധ ഇന്ത്യക്കായി, ബിജുരാജും, യൽദോയും വിവർത്തനം ചെയ്ത ദളിത് ചിന്തകൾ (മാതൃഭൂമി) എന്നിവയാണു്.


മരണം
 
 
ദീർഘകാലത്തെ അസുഖത്തെ തുടർന്ന് എൺപതുവയസ്സുള്ളപ്പോൾ 2021 ഓഗസ്റ്റ് 24 ന് വൈകുന്നേരം മഹാരാഷ്ട്രയിലെ സാംഗ്ലിയിലെ കസേഗാവോൺ (Kasegaon) എന്ന ഗ്രാമത്തിലെ വീട്ടിൽ വച്ച് ഡോ. ഗെയിൽ ഓംവെത് അന്തരിച്ചു. ഭർത്താവ് ഭരത് പതങ്കറാണ് മരണം അറിയിച്ചത്.

ഓംവേദിന്റെ അന്ത്യകർമങ്ങൾ ഓഗസ്റ്റ് 25 വ്യാഴാഴ്ച രാവിലെ സാംഗ്ലിയിലെ കസേഗാവോണിലെ ക്രാന്തിവീർ ബാപ്പുജി പടങ്കർ സൻസ്ത കാമ്പസിൽ നടന്നു.
 
ഭർത്താവ് ഭരത് പതങ്കർ, മകൾ പ്രാചി, മരുമകൻ തേജസ്വി, ചെറുമകൾ നിയ എന്നിവരാണ് മരിയ്ക്കുന്നസമത്ത് അവർക്കുണ്ടായിരുന്ന അടുത്ത ബന്ധുക്കൾ. അച്ഛനും അമ്മയും നേരത്തെ മരിച്ചിരുന്നു. മകളും മരുമകനും ചെറുമകളും യുഎസിൽ ബ്രൂക്ലിനിൽ സ്ഥിരതാമസമാക്കിയവരാണ്.

നാഷണലിസ്റ്റ് കോൺഗ്രസ്സ് പാർട്ടി ( എൻ.സി.പി.) അദ്ധ്യക്ഷൻ ശരദ് പവാർ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് ഠക്കറെ, സിപിഐ-എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി,  സമാജവാദി ജനപരിഷത്ത് ദേശീയ ഉപാദ്ധ്യക്ഷൻ ജോഷിജേക്കബ്, ചരിത്രകാരനായ രാമചന്ദ്ര ഗുഹ, ബലിജന സാംസ്‌കാരിക പ്രസ്ഥാനത്തിന്റെ പ്രസിഡന്റ് കാഞ്ച ഐലയ്യ  എന്നിവ‍ർ  ഡോ. ഗെയിൽ ഓംവെതിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. ശരദ് പവാർ ഇങ്ങനെ ട്വീറ്റ് ചെയ്തു:  "പ്രശസ്ത സാമൂഹ്യശാസ്ത്രജ്ഞയും  ശ്രദ്ധേയയായ എഴുത്തുകാരിയുമായ ഡോ. ഗെയിൽ ഓംവെദിന്റെ നിര്യാണത്തിൽ  ദുഃഖിക്കുന്നു. ജാതിവിരുദ്ധ, കർഷക, സ്ത്രീ അവകാശ പ്രസ്ഥാനങ്ങളിലെ ശക്തമായ ശബ്ദമാണ്  ഇന്ത്യയ്ക്ക് നഷ്ടമായത്. അവരുടെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും എന്റെ ഹൃദയം നിറഞ്ഞ അനുശോചനം. പരേതയുടെ ആത്മാവ് നിത്യശാന്തിയിൽ വിശ്രമിക്കട്ടെ. "
 
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് ഠക്കറെ തന്റെ ആദരാഞ്ജലി സന്ദേശത്തിൽ സാമൂഹിക പ്രസ്ഥാനങ്ങളെയും മഹാത്മാക്കളുടെ രചനകളെയും പാരമ്പര്യങ്ങളെയും സംബന്ധിച്ച ഗവേഷക നിലയിലുള്ള ഡോ. ഓംവേദിന്റെ പ്രാധാന്യത്തെ അനുസ്മരിച്ചു. "സ്ത്രീകളുടെയും കഷ്ടപ്പെടുന്ന ജന വിഭാഗങ്ങളുടെയും അവകാശങ്ങൾക്കായുള്ള പ്രസ്ഥാനങ്ങളിൽ ഗെയിൽ ഓംവെഡ്ഡ് സജീവമായി പങ്കെടുത്തു. സമൂഹത്തിന്റെ അവിഭാജ്യ ഘടകമായി മാറിയ ഒരു പണ്ഡിതയായി അവർ തുടരും"  ഉദ്ധവ് ഠക്കറെ പറഞ്ഞു. 
 
മുന്നിൽ നിന്ന് നിരവധി പ്രസ്ഥാനങ്ങൾക്ക് നേതൃത്വം നൽകിയ ഒരു വലിയ ഫൂലെ-അംബേദ്കറൈറ്റ് ആയിരുന്നു ഡോ. ഓംവേദെന്നു കാഞ്ച ഐലയ്യ പറഞ്ഞു. ഇന്ത്യയിലുടനീളമുള്ള ശൂദ്രരുടെയും ഇതര പിന്നാക്കവിഭാഗങ്ങളുടെയും ദളിതരുടെയും ആദിവാസികളുടെയും പ്രസ്ഥാനങ്ങൾ ഡോ. ഓംവേദിന്റെ ജീവിതകാലം മുഴുവനുമുള്ള പ്രവർത്തനത്തോട് കടപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഫുലെ-അംബേഡ്ക‍‍‍ർ ബഹുജൻ പാരമ്പര്യത്തിന്റെ വക്താവ്

സാമൂഹ്യ പരിഷ്‌കർത്താവായ മഹാത്മാ ജ്യോതിബ ഫുലെ ആരംഭിച്ച സത്യശോധക് സമാജത്തിന്റെ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ പഠിച്ച ആദ്യത്തെ ഗവേഷകയാണ് ഓംവെദ്ത്..  അടിയന്തരാവസ്ഥാനന്തര കാലഘട്ടത്തിൽ ഉയർന്നുവരുന്ന സാമൂഹിക പ്രസ്ഥാനങ്ങളുടെ പശ്ചാത്തലത്തിൽ ഫുലെ-അംബേഡ്ക‍‍‍ർ ബഹുജൻ പാരമ്പര്യം അവതരിപ്പിച്ച പ്രതിബദ്ധതയുള്ള ധീരയും സമർത്ഥയുമായ എഴുത്തുകാരിയായിരുന്നു ഓംവെത്.
 

20210821

ഓണമെന്നാൽ സമഭാവന, നീതിബോധം

 

എം കെ സാനു


ഓണത്തിന്റെ സമഭാവനയും നീതിബോധവുമാണ് എന്നും ആകർഷിച്ചിട്ടുള്ളത്. 'മാവേലി നാടുവാണിടും കാലം' മാനുഷരെല്ലാരും ഒന്നുപോലെ ജീവിച്ച കാലമാണ്. 'കള്ളവുമില്ല ചതിവുമില്ല, എള്ളോളമില്ല പൊളിവചനം' എന്നതിൽനിന്ന് മനസ്സിലാകുന്നത് ഏറ്റവും കൂടുതൽ നീതിബോധമുള്ളവരായിരുന്നു അന്നുണ്ടായിരുന്നത് എന്നാണ്.

 

ബാല്യകാലത്തെ ഓണം ഓർമകൾക്ക് ഏഴു ദശാബ്ദം പിന്നോട്ട് പോകണം. ആലപ്പുഴ തുമ്പോളിയിലായിരുന്നു ബാല്യകാലം. ഓണം എന്നാൽ ആദ്യം മനസ്സിൽ എത്തുന്നത് ഊഞ്ഞാലുകളാണ്. വലിയ മരത്തിൽ കയർകൊണ്ട് കെട്ടുന്ന ഊഞ്ഞാലുകളിൽ ആയത്തിൽ ആടിയിരുന്ന കാലം മറക്കാനാകില്ല. മരത്തിൽ കെട്ടുന്ന ഊഞ്ഞാൽ കൂടാതെ വലിയ തെങ്ങുകൾ തമ്മിൽ വടംകൊണ്ട് ബന്ധിച്ച് വലിയ ഊഞ്ഞാൽ കെട്ടുമായിരുന്നു. ആലാത്ത് എന്ന് പറയപ്പെട്ടിരുന്ന അതിൽ മൂന്നുനാലുപേർക്ക് കെട്ടിപ്പിടിച്ച് ഇരുന്നാടാൻ പലകയും ഉണ്ടാകും. രാത്രികാലത്ത് 'മാവേലി നാടുവാണിടും കാലം...' എന്ന പാട്ട് എവിടെ നിന്നെങ്കിലും കേൾക്കാം. മനുഷ്യരിലെ സമഭാവന ചെറുപ്പത്തിലെ മനസ്സിൽ തട്ടാൻ ഈ പാട്ട് വലിയ പങ്കു വഹിച്ചിട്ടുണ്ട്.

 

സ്ത്രീകൾ കളിച്ചിരുന്ന തിരുവാതിരകളിയും വട്ടക്കളിയും ഓർക്കുന്നു. വട്ടക്കളി പുരുഷന്മാരും സ്ത്രീകളും വേറെവേറെയും ഇടകലർന്നും കളിക്കുമായിരുന്നു. വട്ടക്കളിക്കായി പാടുന്ന പാട്ടിൽ സമകാലിക കവിതകൾ ഉൾക്കൊള്ളിച്ചിരുന്നു. കെടാമംഗലം പപ്പുക്കുട്ടിയുടെ വിപ്ലവ ധ്വനിയുള്ള കവിതകൾ സമൂഹത്തിൽ ഉടലെടുക്കുന്ന വിപ്ലവബോധത്തെ കൂടുതൽ ഉണർത്താൻ സഹായിച്ചു. ഇവയെല്ലാം കവിതയുടെ മാധുര്യവുമായി കുട്ടികൾക്ക് അടുത്ത ബന്ധുമുണ്ടാക്കാൻ സഹായിച്ചിരുന്നു. തുമ്പി തുള്ളലും ഓണ പന്തുകളിയും കിളിത്തട്ട് തുടങ്ങി ഒരുപാട് കളികൾ ഉണ്ടായിരുന്നു. പെൺകുട്ടികൾ കളിച്ചിരുന്ന 'അശകുശലെ പെണ്ണുണ്ടോ...' ഇന്നും മധുരസ്മരണയായി മനസ്സിലുണ്ട്. ധാരാളം നാടൻ കളികളുടെ സമൃദ്ധി അന്നത്തെ ബാല്യത്തിനുണ്ടായിരുന്നു.

 

പട്ടിണി നാട്ടിൽ ഉണ്ടായിരുന്ന കാലമാണെങ്കിലും കഴിയുന്നതും ഓണത്തിന് വീട്ടിൽ സമൃദ്ധിയുണ്ടായിരുന്നു. പപ്പടം വറുക്കുന്ന മണം അന്തരീക്ഷത്തിൽ ഉയരുന്നത് ഓണക്കാലത്താണ്. പപ്പടത്തിനൊപ്പം ഉപ്പേരിയും ശർക്കരവരട്ടിയും വറക്കും. കടകളിൽ ഇവയൊന്നും അന്ന് സുലഭമായിരുന്നില്ല. തിരുവോണ ദിവസം ഓണസദ്യ ഉണ്ടാകും. പല വീടുകളിൽ പലതരത്തിലുള്ള പായസമായിരിക്കും ഉണ്ടാക്കുക. ഈ പായസം അങ്ങോട്ടും ഇങ്ങോട്ടും കൈമാറും. മാത്രമല്ല, അയൽക്കാരായ അന്യ മതസ്ഥരായവരുടെ വീടുകളിലും വിഭവങ്ങൾ എത്തിക്കുന്നത് കുട്ടികളാണ്. വീടിനടുത്തുള്ള അഗസ്ത്യന്റെയും പൗലോസിന്റെയും വീടുകളിൽ പായസം എത്തിക്കുന്ന ചുമതല വഹിച്ചിട്ടുണ്ട്. ക്രിസ്മസിന് അവരും പലഹാരങ്ങളുമായി ഞങ്ങളുടെ വീട്ടിലും എത്തുമായിരുന്നു. ഇത്തരത്തിൽ സമത്വബോധത്തോടെ വളർന്ന ബാല്യമാണ് എനിക്കുണ്ടായിരുന്നത്.

 

എല്ലാ കുട്ടികൾക്കും ഓണക്കോടിയുണ്ടാകുമായിരുന്നില്ല. എന്നാൽ, മിക്കവരും ഓണക്കോടി ധരിച്ചിരുന്നു. പത്ത് വയസ്സുവരെ മാത്രമാണ് ഓണക്കോടി കിട്ടിയത്. അച്ഛന്റെ മരണശേഷം ഓണക്കോടി കിട്ടിയിട്ടില്ല. ചെറിയ കുട്ടികൾ മഞ്ഞ മുണ്ടുടുത്താണ് കളികൾക്ക് വരാറുള്ളത്.

 

കേരളീയരിൽ സമഭാവന വളർത്താൻ ഓണത്തിന്റെ ഐതിഹ്യവും പാട്ടും വലിയ പങ്കുവഹിച്ചു. നീതിബോധം വളർത്താനും മാവേലിയുടെ പാട്ടിന് കഴിഞ്ഞു.ഇന്നും ഓണനിലാവ് ഊർജമാണ്. വയസ്സന്മാർക്കുപോലും താരുണ്യത്തിന്റെ ഊർജം പകരാൻ ഓണനിലാവിന് കഴിയും. കാലം മാറി മഴയും വെയിലുമൊക്കെ പ്രവചനാതീതമായി മാറിയതിനാൽ ഓണനിലാവും കാണാറില്ല.

 

 കടപ്പാടു് : ദേശാഭിമാനി  2021 ആഗസ്റ്റ് 21  ശനിയാഴ്ച

 

20210820

ശ്രീമാവേലി മന്നനെ എതിരേല്ക്കാം

 

സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും അധികാരൈശ്വര്യ ദണ്ഡുമായി ശ്രീ മഹാബലി  വരുന്നു.

 അല്ലൽകൈവിട്ട് സമൃദ്ധിയിലേയ്ക്ക് പ്രവേശിച്ചതിന്റെ സ്മരണയ്ക്കായി ശ്രീമഹാബലി തന്റെ ഭരണകാലത്ത് സ്ഥാപിച്ച ഉൽസവമാണ് ഓണം.    അസൂയാലുക്കൾ അധികാരഭ്രഷ്ടനാക്കിയ ശേഷം തന്റെ മനുഷ്യരുടെ ക്ഷേമമറിയാൻ  ശ്രീ മഹാബലി സുതലത്തിൽ നിന്ന്  ആണ്ടുതോറും എത്തുന്നതും ഓണക്കാലത്ത്. 

 ചെറിയവനായി വന്ന്  ശ്രീ മാവേലി മന്നനെ ചവിട്ടിത്താഴ്ത്തിയ ചതിയൻ ദൈവമല്ലായിരുന്നു. ശ്രീമഹാബലി മന്നനെ സംരക്ഷിച്ചുകൊണ്ട് ഭാവി ശ്രീമഹാബലിയുടേതാണെന്ന് വാഗ്ദാനം ചെയ്ത മഹാ ചൈതന്യമാണ് ദൈവം. മഹാബലിയുടെ മനുഷ്യരായിത്തുടർന്നവർക്ക് ശ്രീമാഹാബലി നിത്യ രാജാവാണ്. ശ്രീമഹാബലി മന്നന്റെ പ്രജകളായി നമുക്ക് തുടരാം. നമുക്ക് വാമനന്റെ പ്രജകളാകാനാകില്ല.

നമ്മുടെ നിത്യ രാജാവായ  ശ്രീമഹാബലിയെ നമുക്ക് എതിരേല്ക്കാം. ശ്രീമഹാബലി മന്നന്റെ ദിവ്യ അനുഗ്രഹം നമുക്കേവർക്കും ലഭിയ്ക്കട്ടെ.  ശ്രീമഹാബലിമന്നന്റെ ഭരണം വീണ്ടും ലോകത്ത് സ്ഥാപിതമാകുമെന്ന ഈശ്വര വാഗ്ദാനം നിറവേറ്റപ്പെടട്ടെ.     

20210725

ഇന്ന് പിള്ളേരോണം

 

ശ്രീമാവേലിപുരം, ൧൧൯൬ കര്‍ക്കടകം ൯ : പൂവിളിയും ഓണക്കോടികളും ഓണസദ്യയുമായി ഇന്ന് പിള്ളേരോണം ആഘോഷിയ്ക്കുന്നു. 1196 കര്‍ക്കടകത്തിലെ തിരുവോണനാള്‍  ക്രിസ്തുവർഷം 2021 ജൂലൈ 25 ഞായറാഴ്ചയായ ഇന്നു് ആണു്.

കര്‍ക്കടകത്തിലെ വറുതിയില്‍ തെല്ലൊരാശ്വാസമായാണ് പണ്ടുള്ളവര്‍ പിള്ളേരോണം ആഘോഷിച്ചിരുന്നത്. പിള്ളേരോണത്തിന്റെ 28-ആം നാളിലാണ് മലയാളികളുടെ ദേശീയോത്സവമായ തിരുവോണം ആഘോഷിക്കുന്നത്. 

പഴയ കാലത്ത് പിള്ളേരോണം മുതല്‍ ഓണത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ ആരംഭിക്കുമായിരുന്നു. തൂശനിലയില്‍ കുട്ടികള്‍ക്ക് വിഭവസമൃദ്ധമായ സദ്യയുമായാണ് പഴമക്കാര്‍ പിള്ളേരോണത്തെ വരവേറ്റിരുന്നത്. 

ചടങ്ങുകൾ ഇങ്ങനെ

ഓണത്തിനുള്ള പോലെ വലിയ ആഘോഷങ്ങൾ ഒന്നും ഇല്ലെങ്കിലും മുറ്റത്തു ചെറിയപൂക്കളമിട്ടു് പരിപ്പും പപ്പടവും ചേർത്ത് സദ്യ ഒരുക്കാറുണ്ട്. പണ്ടുകാലങ്ങളിൽ കുട്ടികൾക്ക് ഏറ്റവും പ്രിങ്കരമായ ഉണ്ണിയപ്പം ഈ ദിനങ്ങളിൽ അമ്മമാർ തയാറാക്കിയിരുന്നു. ചിലയിടങ്ങളിൽ കുട്ടികൾ കൈകളിൽ മഞ്ഞളും മൈലാഞ്ചിയും ചേർത്തരച്ചണിയുന്ന പതിവും ഉണ്ട്. 

മാ‍മാങ്കം

പിള്ളേരോണവുമായി ബന്ധപ്പെട്ട് നിരവധി ഐതീഹ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ടു്. സാമൂതിരിമാരുടെ ഭരണകാലത്ത് തിരുനാവായില്‍ മാ‍മാങ്കം അരങ്ങേറിയിരുന്നത് പിള്ളേരോണം മുതലുള്ള ദിവസങ്ങളിലായിരുന്നു.

20210702

മാവേലി ചരിതം (ഓണപ്പാട്ടു്)


 
‘'ആരോമൽ പൈങ്കിളി പെൺകിടാവേ
പാരാതെ വന്നിങ്ങരികത്തിരി
 
തേനും കദളിപ്പഴവും പാലും
വേണ്ടുന്നതെല്ലാം തരുന്നതുണ്ടു്
 
എങ്ങു്ന്നു് വന്നൂ കിളിക്കിടാവേ? '’
‘'തൃക്കടൽക്കരേന്നു് വന്നു ഞാനും'’
 
'’തൃക്കാ'ക്കരെയെന്തു് വാർത്തയുള്ളൂ?’’
‘'അക്കഥ ചൊൽവാനെളുതല്ലൊട്ടും!'’
 
എന്നതുകേട്ടു് കിളിമകളും
നന്നായ് തെളിഞ്ഞു പറഞ്ഞു മെല്ലെ:
 
“തൃക്കാക്കരെ ശ്രീമഹാദേവരെൻ
ഉൾക്കാമ്പിൽ വന്നു് തുണച്ചിടേണം
 
തൃക്കാ'ക്കരെശ്രീ മഹാമന്നന്റെ
കേൾവികൾ കേൾപ്പിൻ മഹാമഹാജനങ്ങൾ
 
ആരാജമൌലീടെ ചെയ്തിയെല്ലാം
മാലോകർ ചൊല്ലി ഞാൻ കേൾപ്പതുണ്ടു്
 
മാവേലി നാടു് വാണീടും കാലം
മാനുഷരെല്ലാരുമൊന്നു് പോലെ
 
ആമോദത്തോടെ വസിയ്ക്കും കാലം
ആപത്തെങ്ങാർക്കുമൊട്ടില്ല താനും
 
ആധികൾ വ്യാധികളൊന്നുമില്ലാ
ബാലമരണങ്ങൾ കേൾപ്പാനില്ലാ
 
പത്തായിരത്താണ്ടിരിയ്ക്കുമല്ലൊ
നല്ലവരല്ലാതെയില്ല പാരിൽ
 
എല്ലാ കൃഷികളുമൊന്നു് പോലെ
നെല്ലിനു് നൂറു് വിളവതുണ്ടു്
 
ദുഷ്ടരെ കൺകൊണ്ടു് കാൺമാനില്ലാ
നല്ലവരല്ലാതെയില്ല ആരും
 
ഭൂലോകമൊക്കെയുമൊന്നു് പോലെ
ആലയമൊക്കെയുമൊന്നു് പോലെ

ഭൂലോകമൊക്കെകനകമത്രെ
ആലയമൊക്കെയുമൊന്നു പോലെ
 
നല്ല കനകം കൊണ്ടെല്ലാവരും
ആഭരണങ്ങളണിഞ്ഞു് കൊണ്ടു്
 
നാരിമാർ ബാലൻമാർ മറ്റുള്ളോരും
ആനന്ദത്തോടെ വസിയ്ക്കും കാലം
 
കള്ളവുമില്ലാ ചതിവുമില്ലാ
എള്ളോളമില്ലാ പൊളിവചനം
 
വെള്ളിക്കോലാദികൾ നാഴികളും
എല്ലാം കണക്കതിൻ തുല്യമായി
 
കള്ളപ്പറയും ചെറുനാഴിയും
കള്ളത്തരങ്ങൾ മറ്റൊന്നുമില്ല
 
നല്ല മഴ പെയ്യും വേണ്ടുംകാലം
വേദിയർ വേദവും സംഗീതവും
 
യാഗാദി കർമ്മം മുടങ്ങിടാതെ
രക്ഷിച്ചു് വാഴുന്ന കാലത്തിങ്കൽ
 
മാവേലിയെന്നയരചനല്ലോ
മാനുഷരോടങ്ങരുളിച്ചെയ്തു
 
അല്ലൽ കൈവിട്ട തിരുനാളല്ലൊ
തൃച്ചിങ്ങമാസത്തിരുവോണങ്ങൾ
 
അന്നൊരു വേല വിചിത്രമായി
വന്ദിച്ചുകൊണ്ടു തുടങ്ങിടേണം
 
തൃക്കാൽകരത്തിരുമാതേവരെ
ഉൾക്കാമ്പിൽ ധ്യാനിച്ചു് മേളിയ്ക്കുവിൻ
 
നിങ്ങളെല്ലാരുമനുസരിപ്പിൻ
ചിങ്ങത്തെയോണം മുടങ്ങിടാതെ
 
അങ്ങനെയോണം കഴിയുംകാലം
എങ്ങനെയെന്നു് പറയുന്നു ഞാൻ
 
തൃക്കാക്കരതേവർക്കോണം കാണ്മാൻ
പോകണമെല്ലാരുമെന്നു് വന്നു
 
തൃക്കാൽകരയ്ക്കു് നാമൊക്കെച്ചെന്നു
ശ്രീമഹാതേവരു് തന്നെ കാൺമാൻ
 
പോകണമെന്നു പുറപ്പെട്ടാറെ
നാരിമാർ വൃദ്ധൻമാർ ബാലൻമാരും
 
തൃക്കാക്കരയ്ക്കു് വഴിനടന്നു്
ദുഃഖിപ്പാനേതുമെളുതല്ലന്നേ
 
എന്നതു കേട്ടാറെ മാവേലിയും
മാനുഷരോടങ്ങരുളിച്ചെയ്തു
 
ഇന്നുതുടങ്ങി നാമെല്ലാരും
ഇല്ലങ്ങൾ തോറുമലങ്കരിച്ചു
 
ചെത്തിയടിച്ചു് മെഴുകിത്തേച്ചു
നല്തറയിട്ടു കളംമെഴുകി 
 
തുമ്പമലരാദി പുഷ്പങ്ങളും
അമ്പൊടെയിട്ടു വിചിത്രമായി
 
തൃക്കാൽകരെതിരുമാതേവരെ
ഉൾക്കാമ്പിൽ ധ്യാനിച്ചുമേളിയ്ക്കുവിൻ
 
പത്തു് നാൾ മുമ്പേ വന്നത്തം തൊട്ടു്
എത്രയും ഘോഷങ്ങളെന്നേ വേണ്ടൂ
 
നാരിമാർ വൃദ്ധൻമാർ മറ്റുള്ളോരും
ആകെക്കുളിച്ചവരൂൺ കഴിഞ്ഞും
 
അങ്ങനെ തന്നെയും ദിക്കു് തോറും
ഘോഷങ്ങളൊക്കെയുമൊന്നു് പോലെ
 
മാവേലി രക്ഷിച്ചു് വാഴും കാലം
അക്കാലമൊക്കെയുമൊന്നു് പോലെ
 
മാവേലി നാടു് വാണീടും കാലം
മാനുഷരെല്ലാരുമൊന്നു് പോലെ
 
ആമോദത്തോടെ വസിയ്ക്കും കാലം
ആപത്തെങ്ങാർക്കുമൊട്ടില്ല താനും
 
അക്കാലം ഉണ്ണിയെപ്പോലെ വന്നോൻ
മാവേലി തൻനോടു ചോദിയ്ക്കുന്നു:
 
''മുപ്പിടി മണ്ണെനിയ്ക്കാശയുണ്ടാം''
''മുപ്പിടി മണ്ണുമളന്നു് കൊൾക''
 
മുപ്പിടി മണ്ണന്നളന്ന നേരം
മുപ്പിടി മണ്ണു് തികഞ്ഞില്ലന്നേ
 
മാവേലി മണ്ണുപേക്ഷിച്ചശേഷം
മാധവൻ നാടു് വാണിടും കാലം
 
ആകവേ ആയിരം ബ്രാഹ്മണരെ
നിത്യവുമൂട്ടിത്തുടങ്ങിയല്ലോ
 
മാവേലിയോണം മുടങ്ങിയല്ലോ
അക്കഥ കേട്ടാറെ മാവേലിയും 
 
ഖേദിച്ചു തൻറെ മനസ്സുകൊണ്ടു
ഊഴിയ്ക്കുടയരോടേവമോതി
 
എന്നുടെ ഭൂമിയടക്കം ചെയ്തു
ഞാനിങ്ങുപേക്ഷിച്ചു പോന്നശേഷം 
 
മാനുഷരൊക്കെ വലഞ്ഞുവല്ലൊ
ദേവകീനന്ദാനാ വാസുദേവാ
 
അച്ചൊമനെക്കുല ചെയ്തവനെ
തോഴന്റവൽവാരി തിന്നവനേ
 
പാൽ തൈരു് വെണ്ണ കട്ടുണ്ടവനേ 
നാരിമാർ കൂറ കവർന്നവനേ

പെണ്ണുങ്ങളെച്ചതി ചെയ്തവനേ
മണ്ണളന്നെന്നെച്ചതിച്ചവനേ
 
കുന്നുകുടയായ് പിടിച്ചവനേ
വിണ്ണൊർ ഭവനങ്ങൾ തീർത്തവനെ
 
കാളിയൻ തന്റെ വിഷം കളഞ്ഞ്
കല്പാന്തകാലമൊരാലിൻമേലിൽ
 
ഉല്പന്നമോദംകിടന്നവനേ
നീലമുകിൽ നിറംപൂണ്ടവനെ
 
മോടികളൊക്കെയും മാറിയല്ലോ
ഇങ്ങനെയാക്കുവാനെന്തുമൂലം
 
മാവേലി ചൊന്നതു് കേട്ടനേരം
മാധവൻ താനുമരുളിച്ചെയ്തു:
 
സേവിച്ചുവാണൊരരചരാജാ
ഖേദിയ്ക്ക വേണ്ടിനിയൊന്നുകൊണ്ടും

കൊല്ലമൊരാദിദിനങ്ങൾതോറും  
വന്നു മാനുഷരെക്കണ്ടു കൊൾക
 
വെച്ച് മുറപോലെ  ചട്ടംകെട്ടി
ചെല്ലുപാരം നിന്തിരുവടികൾ
 
അങ്ങനെതന്നെയും വാസുദേവൻ
ഖേദിച്ചു പാരം മനസ്സുമുട്ടി
 
മാനുഷർതന്നൊടരുളിച്ചെയ്തു   
നാരിമാർ ബാലൻമാർ വൃദ്ധൻമാരും
 
ഗോപൻമാർ ഗോപാലനാരിമാരും
ആകവേകേൾപ്പിൻ ഞാൻ ചൊല്-വതെല്ലാം
 
കൊല്ലമൊരാദി ദിനങ്ങൾതോറും
മാവേലിതാനും വരുമവിടെ
 
പണ്ടേതിനേക്കാൾ വിചിത്രമായി
വേണ്ടുന്നതൊക്കെയൊരുക്കിടേണം
 
എന്നതുകെട്ടാറെ മാവേലിയും
അന്നവർതന്നൊടരുളിച്ചെയ്തു 
 
ചിങ്ങമാസത്തിലെ ഓണക്കാലം
മാനുഷരെല്ലാരും മേളിയ്ക്കുന്നു
 
മാനുഷരെ വന്നു കണ്ടിടുവാൻ
ഓണത്തിനെന്നും വരുന്നുമുണ്ടു്
 
അങ്ങനെതന്നെ വരുന്നുമന്നൻ
മാനിയായുള്ളോരുമന്നരാജാ(വ്)
 
നാരായണന്റെ കളികളെല്ലാം
നാരദൻചൊന്നതു കേട്ടു കൊൾക
 
ചെത്തിയടിച്ചു വഴി നടകൾ
ചുറ്റും കിളച്ചങ്ങു വേലി കെട്ടി
 
വെണ്മയിൽ ചുവ്‍രും നിലങ്ങളെല്ലാം
പൊൻമയമാക്കി മെഴുകിടേണം
 
കുമ്മായംകൊണ്ടു മെഴുകുന്നോരും
ചെമ്മണ്ണുകൊണ്ടു തറപിടിച്ചു്
 
മുറ്റത്തു് വട്ടക്കളവുമിട്ടു്
ഗോമയം കൊണ്ടു് മെഴുകിത്തേച്ചും
 
പുഷ്പങ്ങൾ കൊണ്ടു് മതിൽ വളച്ചും
ആർപ്പു് വിളിച്ചുമലങ്കരിച്ചും
 
ആനന്ദമെന്നേ പറവാനുള്ളൂ
എത്രയും ഘോഷങ്ങളൊക്കെവേണം
 
ആണ്ട വില്ലമ്പു് കടുന്തുടിയും
തുംബുരു വീണ കുഴൽനാദവും
 
മദ്ദളം ചെണ്ട മുരശുടുക്കും
നല്ല കുഴൽ വീണ ചിന്തുരാഗം
 
വാളേറുമമ്മാനമാട്ടമെല്ലാം
പന്തടിയിത്തരമൊടുഘൊഷം
 
ഇത്തരമോരോരോമേളത്തോടെ
നാരിമാർ ബാലൻമാർ വൃദ്ധൻമാരും
 
ചിത്തമോദത്താൽതരുണിമാരും
ലീലകൾപൂണ്ടുവസിയ്ക്കും കാലം
 
മാനം വളച്ച വളപ്പകത്തു്
നല്ല നഗരങ്ങളെല്ലാടവും
 
നെല്ലുമരിയും പലതരത്തിൽ
വേണ്ടുന്നവാണിഭമൊന്നുപോലെ
 
ആടുകളാന കുതിരകളും
കെട്ടിവരുന്നതിനറ്റമില്ലാ
 
ശീലത്തരങ്ങളും വേണ്ടുവോളം
നീലക്കവിണിയും ചിറ്റാടയും
 
തെക്കർ കിഴക്കർ കവിണിയുണ്ടു്
 നല്ലമണപ്പാടൻ നല്ലെഴുത്തൻ
 
 കായങ്കുളച്ചേല പോർക്കളിയൻ
ചീനത്തെ മുണ്ടു്കൾ വേണ്ടുവോളം
 
ഓരോ തരങ്ങളിൽ വേണ്ടുവോളം
നഗരിയിൽ നല്ലത കൊഴിക്കൊടൻ
 
പട്ടു് പുടവകൾക്കമില്ല
കണ്ണാടി കസ്തൂരി കർപ്പൂരവും
 
പച്ചപ്പുഴുച്ചാന്തും സിന്ദൂരവും
അഷ്ടഗന്ധങ്ങളും ചന്ദനവും
 
ഈവണ്ണമുള്ള വിശേഷങ്ങളും
സൻനാഹം ചൊന്നാലൊടുക്കമില്ലാ
 
പച്ചക്കുലയും പഴക്കുലയും
പപ്പടക്കെട്ടുകൾ വേണ്ടുവോളം
 
വെറ്റിലടയ്ക്കയും നാളികേരം
ജീരകം ഉള്ളി കടു(ക്) മുളകും
 
ശർക്കര തേനോടു് പഞ്ചസാര
എണ്ണയും നെയ്യും വെളിച്ചെണ്ണയും
 
എണ്ണമില്ലാതോളമെന്നേ വേണ്ടൂ
വേണ്ടുന്നതൊക്കെയും വേണ്ടുവോളം
 
കണ്ടവർ കൊണ്ടു കൊടുത്തു വാങ്ങി
ഞാനിതുചൊന്നാലൊ ഒടുക്കമില്ല
 
മാനിനിമാരുടെ വാക്കു കെൾപ്പിൻ:
മാരനൊടൊന്നുപറയുമാറ്റ
 
ചേലയെനിയ്ക്കൊന്നു് വേണമെങ്കിൽ
നീളത്തിലേതും കുറഞ്ഞിടാതെ
 
നീളം കുറഞ്ഞിന്നങ്ങെറവെണം
വീതിയിലേതുംകുറയരുത്
 
രണ്ടര തന്നെയകലം വേണം
രണ്ടാം തരം തന്നെവേണമല്ലൊ
 
കണ്ടാലും നല്ല വിശേഷം വേണം
നാലുഭാഗത്തുകരയും വെണം
 
എന്നതു കെട്ടപ്പോൾ മറ്റൊരുത്തി
തന്റെ കണവനൊടൊന്നു ചൊല്ലി
 
കാരണം കേൾപ്പിൻ ഞാൻ ചൊന്ന വാർത്ത
ദൂരംവൈ നിങ്ങളും പൊകുന്നാകിൽ
 
പൂരാടം നാൾക്കിങ്ങുവന്നീടെണം
വീരാളിയ്ക്കൊത്തൊരു ചെല വേണം
 
നേരെത്തെ ഞാനുംപറയുന്നോർക്കിൻ
നെരത്രെ ഞാനിതു ചൊല്ലീടുന്നു
 
പിന്നെപ്പറഞ്ഞുപിണങ്ങിപ്പൊണ്ട
എന്നെ ക്കുറയ കൃപയുണ്ടെങ്കിൽ
 
അന്നെരം കണ്ടാലറിഞ്ഞുകൊള്ളാം
എന്നതു കെട്ടരു നാരിയപ്പൊൾ
 
തന്റെ കണവനൊടൊന്നു ചൊല്ലി
വല്ലതുംഞാനൊന്നുചൊല്ലുന്നാകിൽ
 
നല്ലതെന്നുള്ളതു തോന്നുന്നില്ല.
ചെയ്യിക്കച്ചായെന്നെനിയ്ക്കുവെണ്ട
 
നല്ലകവിണിയാലൊന്നുവെണം
എന്നതു കെട്ടപ്പോൾ മറ്റൊരുത്തി
 
ചേലയാലൊന്നിങ്ങു വെണമെങ്കിൽ
ഈടുള്ള ചെലകൾ വാങ്ങിക്കൊൾവിൻ 
 
എന്നതു കേട്ടപ്പോൾ മറ്റൊരുത്തി
തന്റെ കണവനൊടൊന്നു ചൊല്ലി
 
ഉടവാത്തൊരുചേലവേണമല്ലോ
കേടുവരാതെയിരുന്നുപോട്ടെ
 
ഇങ്ങനെ കേട്ടപ്പോൾ മറ്റൊരുത്തി
തന്റെ കണവനോടൊന്നു് ചൊന്നാൾ
 
നാണക്കേടൊന്നുമേ ബോധിയ്ക്കേണ്ടാ
നല്ലതരമൊക്കെ നോക്കിക്കൊൾവിൻ
 
എന്നതു കെട്ടപ്പോൾ മറ്റൊരുത്തി
തന്റെ കണവനൊടൊന്നു ചൊല്ലി
 
നീലക്കവിണിയും വെണ്ടെനിയ്ക്ക്
കൈക്കൊളൻചേലയാലൊന്നുവെണം
 
ഇങ്ങനെ നാരിമാർവാക്കുകേട്ടു
ചേലയെനിയ്ക്കൊന്നു് മുമ്പെയുണ്ടു്
 
മീതെയിടുന്നൊരു മുണ്ടു വേണം
എന്നാൽ മതിയെനിയ്ക്കെന്റെ കാന്താ
 
ബാലത്തരുണിമാർ വാക്കു് കേൾപ്പിൻ:
ചേലയെനിയ്ക്കൊന്നു് വേണമെങ്കിൽ
 
നീലക്കവിണിയിലൊന്നു് വേണം
തോരനെഴുതിയതൊന്നും വേണം 
 
അന്നേരം മറ്റൊരു കന്യകയും
മാതാവൊടെവം പറഞ്ഞീടുന്നു
 
ഓണവും വന്നിങ്ങടുത്തുവല്ലൊ
ഓണപ്പുട(വ)യെനിയ്ക്കില്ലാഞ്ഞിട്ട
 
നാണക്കേടായിട്ടുവന്നുകൂടും
അച്ഛൻ കൊണ്ടുന്നാലിനിയ്ക്കു് വേണ്ടാ
 
എന്റെ പുടവയുടുത്തൊ നീയും
ഓണം കഴിഞ്ഞുംഎനിയ്ക്കു് വേണ്ട
 
ചാലിയക്കച്ചയെന്തുനാട്ടിലില്ലെ

 
ഇങ്ങനെ നാരിമാർ ബാലൻമാരും
ഭംഗികളോരോന്നേ ചൊല്ലിക്കേട്ടു
 
കാതിലെതോടയും കൈവളയും
മാലയും താലിയും മോതിരവും
 
മാറിലെ താലിയും മോതിരവും
 
പൊന്നരഞ്ഞാണവും കാതിലയും
 
മിൻനി ക്കുടകം മണിക്കുടയും
പിൻനൽ മടക്കം മണികുംഭവും
 
പൊന്നും ചിലമ്പും തരിവളയും
കാഞ്ചികൾ നൂപുരം കാൽവളയും
 
പച്ചച്ചരടും പവിഴമാലാ
കെട്ടുന്ന നാരിമാർക്കമില്ല
 
അന്നൊരുനാരി പറഞ്ഞാളെവം
''മാലയും താലിയെനിയ്ക്കില്ലല്ലൊ
 
''എന്നതു് കൊണ്ടേതും ഖേദിയ്ക്കേണ്ട
മംഗല്യം തേച്ചു് വെളുക്കക്കെട്ടി
 
വസ്ത്രം വെളുത്താൽ മതി മകളേ'
വസ്ത്രം പലതരമെന്നേവേണ്ടു
 
ഈവകയോരോന്നുമുല്ലാസമായ്
പൌരുഷമോടെയൊരുക്കീടുന്നു
 
വേണ്ടുന്നതെല്ലാമൊരുക്കിടുന്ന
നായകവീരൻമാർക്കറ്റമില്ല
 
അങ്ങനെയെല്ലാമിരിയ്ക്കും കാലം
മാവേലിതാനുമെഴുന്നള്ളുന്നു
 
മാവേലിമന്നനും മാദേവനും
മാനുഷലോകത്തെഴുന്നെള്ളുന്നു
 
വെള്ളഗജത്തിൽ കഴുത്തിലേറി
ലോകരെ കാണാനെഴുന്നള്ളുന്നു
 
മാവേലിമന്നനെഴുന്നള്ളുന്നു
വെള്ളാന രണ്ടുമിരുപുറവും
 
ലോകംകുലുങ്ങിനവാദ്യങ്ങളും
ശംഖുകൾ നാദം മുഴക്കം കൊണ്ടു
 
തൃക്കാക്കരെക്കങ്ങുലകുഴിഞ്ഞു്
ആദിത്യചന്ദ്രന്മാർവന്നുചേർന്നു
 
കെക്കേക്കരയിലെ ദേവൻമാരും
നക്ഷത്രാദികളുംവന്നവിടെ
 
നാകലോകങ്ങളിൽ കേട്ടനേരം
നാകന്മാരെല്ലാരും വന്നവിടെ
 
ദേവനും മന്നനും ദേവിമാരും
നാരിമാർ ബാലന്മാർ മറ്റുള്ളോരും
 
ആകവെ വന്നുനിറഞ്ഞവിടെ
ആഘോഷമെന്നെ പറവാനുള്ളൂ
 
നാരദൻവീണയും വായിച്ചിട്ടു്
പാടിത്തുടങ്ങിനാർ ദേവകളും
 
നാരിമാരാരാടീം പാടിക്കൊണ്ടും
പാടുന്ന താളത്തിൽ നൃത്തം വച്ചു
 
ആലയമൊക്കെയുമൊന്നുപോലെ
ആനന്ദമെന്നതേ പറയാനുള്ളു
 
ലോകങ്ങൾ കണ്ടു തെളിഞ്ഞശെഷം
മാവേലി താനുമരുളിച്ചെയ്തു
 
കാലമൊരാണ്ടിലൊരു ദിവസം
നിങ്ങളെകാൺമാൻ വരുന്നുഞാനും
 
മാവേലി പോകുന്ന നേരത്തിങ്കൽ
മാവേലി പൊകുന്ന ദിക്കുനൊക്കി
 
നിന്നു് കരയുന്നു മാനുഷരും
അന്നേരം മാവേലി താനരുളി
 
ഖേദിയ്ക്കവെണ്ടയെൻ മാനുഷരേ
ഏറെനാൾ ചെന്നേ ഞാൻപോകയുള്ളൂ
 
എന്നതുകേട്ടുടൻ മാനുഷരും
നന്നായ് ത്തെളിഞ്ഞുമനസ്സു് കൊണ്ടു്

മാവേലി നാടു് വാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ
 
ആമോദത്തോടെ വസിയ്ക്കും കാലം
ആപത്തെങ്ങാർക്കുമൊട്ടില്ലതാനും

ശങ്കര നിർമ്മിതമായ പാട്ടു്
വിദ്യയില്ലാത്തവർ ചൊല്ലുന്നേരം
 
വിദ്വാന്മാർ കണ്ടതിൻ കുറ്റം തീർപ്പിൻ
ഇപ്പാട്ടു് പാടി സ്തുതിച്ചിടുവിൻ
 
ഇക്കഥ പാടിക്കളിയ്ക്കുന്നോർക്കും
ദിക്കറിയാത്തവർ കേൾക്കുന്നോർക്കും
 
ദുഃഖമൊഴിഞ്ഞു് സുഖമുണ്ടാകും
മക്കൾ മരുമക്കളേറ്റമുണ്ടാം
 
പ്രാണനപായം വരുന്ന കാലം
നാരായണപാദം ചേർന്നു് കൊള്ളും.
 
ഇക്കഥ ചൊല്ലിക്കഴിഞ്ഞശേഷം
ഇക്കഥ ചൊന്നൊരു തത്തത്താനും
 
പാടിപ്പറന്നുടൻ തൃക്കാക്കരേ
മെല്ലവെ പൊയിസ്സുഖിച്ചിരുന്നു