20070822

മഹാബലിയുടെ ഇതിഹാസം


മലയാളത്തുകാരായ നമുക്കു് ശ്രീമഹാബലി കേവലമൊരു ഐതിഹ്യമോ ചരിത്രത്തിലെ ഏതോ കാലഘട്ടം വാണ ഒരു ചക്രവര്‍ത്തി മാത്രമോ അല്ല; നമ്മുടെ പൂര്‍വ്വികരുടെയും നമ്മുടെയും നിത്യ രാജാവാണദ്ദഹം. കഴിഞ്ഞു്പോയ സുവര്‍ണ്ണ കാലഘട്ടത്തിന്റെ തിളക്കമുള്ള ഓര്‍മ്മയും വര്‍ത്തമാന കാലഘട്ടത്തിന്‍റെ മനഃസാക്ഷിയും ഭാവിയുടെ വെളിച്ചവുമാണു് മഹാബലി. സ്വതന്ത്ര ജനതകളുടെ സമത്വാധിഷ്ഠിത സാഹോദര്യത്തിന്‍റേതോയ ലോകമാണു് ശ്രീമഹാബലിയിലൂടെ നമുക്കു് കിട്ടിയതും കിട്ടുന്നതും കിട്ടാനിരിയ്ക്കുന്നതും. അങ്ങനെ നമ്മുടെ കഴിഞ്ഞ കാലത്തെയും വര്‍ത്തമാനത്തെയും ഭാവിയെയും അടക്കിവാഴുകയാണു് മാവേലിയെന്ന ശ്രീമഹാബലി.
നമ്മുടെ ദേശീയ പ്രതീകവും നിത്യ അരചരുമായ ശ്രീമഹാബലിയെ അനീതിയുടെയും വര്‍ണ്ണ-ജാതിമേധാവിത്തവാദികളുടെയും മൂര്‍ത്തികള്‍ ലൌകിക അധികാരത്തില്‍ നിന്നും മാറ്റി നിറുത്തിയിരിയ്ക്കുകയാണെന്നു് പറഞ്ഞാലും അദ്ദേഹം നാരായണന്റെ1 പിന്‍ബലം കൊണ്ടു് സര്‍വ്വ അധികാരത്തോടും ഐശ്വര്യത്തോടുംകൂടി കാലാതിവര്‍ത്തിയായ രാജാധിരാജനായി സുതലത്തില്‍ വസിയ്ക്കുന്നു. ആണ്ടിലൊരിയ്ക്കല്‍ അധികാരാകാശങ്ങളോടെ എഴുന്നള്ളി തന്‍റെ പ്രജകളായ നമ്മെക്കണ്ടു് ക്ഷേമമന്വേഷിച്ചു് പോകുന്ന മാവേലിമന്നനു് മാനുഷരെല്ലാരുമൊന്നു് പോലെയായ തന്റെ വാഴ്ച പുനഃസ്ഥാപിയ്ക്കുവാന്‍ കാലമൂര്‍ത്തിയായ സാക്ഷാല്‍ നാരായണന്‍റെതുണയുമുണ്ടു്. നാരായണപദ്ധതിയായ മാവേലിവാഴ്ചയാണു് ഇനി ഉണ്ടാകാനിരിയ്ക്കുന്നതു്.

മലയാളസംസ്കാരത്തിന്റെ പശ്ചാത്തലം

മാവേലി സ്ഥാപിച്ച ഓണോത്സവത്തിന്‍റെ പുനഃസ്ഥാപനമാണു് കൊല്ലവര്‍ഷത്തിന്‍റെ ആരംഭം. മലയാള തന്‍മൊഴി ചോളപാണ്ഡ്യതമിഴുമായി വേര്‍പിരിഞ്ഞു് പ്രത്യേക ഭാഷയായിത്തീര്‍ന്ന കാലഘട്ടവുമതാണു്. അക്കാലത്തു് മലയാളത്തിലെ വിവിധ സാമൂഹികവിഭാഗങ്ങള്‍തമ്മിലുണ്ടാക്കിയ അലിഖിതമായ ഒത്തു്തീര്‍പ്പിന്റെ ഫലമായാണു് മലയാളസമൂഹത്തിന്റെ തനിമയും സംസ്കാരവും സമുദായങ്ങള്‍ തമ്മിലുള്ള ധാരണയും രൂപപ്പെട്ടതു്. മേല്പറഞ്ഞ ഒത്തു്തീര്‍പ്പു് സ്വന്തം വിജയമായി മാറ്റുവാനായി വിവിധ സാമൂഹികവിഭാഗങ്ങള്‍ തമ്മില്‍ അന്നു് തുടങ്ങിയ മത്സരം ഇപ്പോഴും അവസാനിച്ചിട്ടില്ല. എങ്കിലും ഇടക്കാലത്തു് പിന്തള്ളപ്പെട്ട വിഭാഗങ്ങളുടെ തിരിച്ചു്വരവിനു് അടിസ്ഥാനമായി മാറുന്നതും അതേ ഒത്തു്തീര്‍പ്പു് തന്നെയാണു്. മലയാളത്തനിമയുടെ അടിസ്ഥാനസങ്കല്പമായ ‘മാവേലിനാടു്വാണിടും കാലത്തിന്റെ ഓര്‍മ്മ നമ്മെ ഭരിയ്ക്കുന്നതു് കൊണ്ടാണു് അതു്.

മറ്റു് തറവിട (ദ്രാവിഡ) ദേശങ്ങളില്‍2 മാവേലിവാഴ്ചയുടെ സ്മരണ നിലനിറു്ത്തുന്ന ആചാരങ്ങള്‍ കാലത്തിന് റെ പ്രവാഹത്തിനിടയില്‍ അലിഞ്ഞില്ലാതാവുകയോ ആര്യന്‍മാരെന്നു് കൂടി വിളിയ്ക്കപ്പെടുന്ന സുരന്‍മാരുടെ സാംസ്കാരികാക്രമണം കൊണ്ടും അധിനിവേശം കൊണ്ടും തകര്‍ന്നു് പോവുകയോ ചെയ്തപ്പോള്‍ ആര്യന്‍മാരുമായുള്ള ഒത്തു്തീര്‍പ്പിലൂടെ തങ്ങളുടെ സാംസ്കാരിക കണ്ണികള്‍ നിലനിറു്ത്താന്‍ മലയാളനാടിനു് കഴിഞ്ഞു. ശ്രീമഹാബലി സ്ഥാപിച്ച ഓണം ചോളപാണ്ഡ്യത്തമിഴകത്തു് പോലും നിലച്ചു് പോയിരിയ്ക്കെ മലയാളത്തു്കാര്‍ ഇന്നും ജാതിമതഭേദം കൂടാതെ ദേശീയാഘോഷമായി കൊണ്ടാടുകയാണു്.

വാമന വാഴ്ചയില്‍ നിലച്ച ഓണം പുനഃസ്ഥാപിതമായ കാലത്താണു്, ദേശ്യഭേദങ്ങളോടെ ഒന്നായി നിന്നിരുന്ന മലയാളദേശത്തിലെയും ചോളപാണ്ഡ്യദേശത്തിലെയും തറവിട തന്‍മൊഴി, ചോളപാണ്ഡ്യ തമിഴും മലയാള തന്‍മൊഴിയുമായി പിരിഞ്ഞതു്. മാറി മാറി വാണ ചേര-ചോള-പാണ്ഡ്യ-അരചരുടെ (മൂവരശന്‍മാരുടെ) രാഷ്ട്രീയാധികാരത്തിന്‍ കീഴില്‍ ഒന്നായി നിലനിന്നിരുന്ന ചോള-പാണ്ഡ്യദേശവും മലയാളദേശവും രാഷ്ട്രീയമായി വേര്‍പിരിയുകയും പരസ്പരസമ്പര്‍ക്കം കുറയുകയും ചെയ്തതോടെ മൊഴിയും രണ്ടായി വികസിയ്ക്കാന്‍ തുടങ്ങി. ആദ്യം ചെറിയ തോതിലും കൊല്ലവര്‍ഷത്തിനു് രണ്ടു് നൂറ്റാണ്ടു് മുമ്പു് മുതല്‍ വന്‍തോതിലും മലയാളത്തു് കുടിയേറിയ ആര്യന് മാരുമായുള്ള സമ്പര്‍ക്കം മലയാള ഭാഷയെ പരിഷ്കരിക്കുകയും നിരവധി സംസ്കൃത-പ്രാകൃതവാക്കുകളെ തല്‍സമമായും തല്‍ഭവമായും ഭാഷയുടെ പദാവലിയുടെ ഭാഗമാക്കിത്തീര്‍ക്കുകയും ചെയ്തു.

തറവിടഭാഷയെഴുതാനായി ദക്ഷിണ ബ്രാഹ്മിയില്‍നിന്നു് രൂപപ്പെട്ട വട്ടെഴുത്തും ആര്യഭാഷയായ സംസ്കൃതമെഴുതാനായി തറവിട ദേശങ്ങളില്‍ ദക്ഷിണബ്രാഹ്മ്രിയില്‍ നിന്നു് തന്നെ രൂപംകൊണ്ട ഗ്രന്ഥലിപിയുടെ ഒരു വകഭേദമായ ആര്യയെഴുത്തും ഏകോപിതമായതാണു് മലയാള ഭാഷയുടെ ആധുനിക ലിപി. ദക്ഷിണ ബ്രാഹ്മിയില്‍ നിന്നു് രൂപംകൊണ്ടതും ചില ഗ്രന്ഥലിപികളും ചേര്‍ന്നതാണു് ഇപ്പോഴത്തെ ചോള-പാണ്ഡ്യ തമിഴ് ലിപി. കൊല്ലവര്‍ഷം രണ്ടാം നൂറ്റാണ്ടു് വരെ ചോള-പാണ്ഡ്യദേശങ്ങളിലെ കൃതികള്‍ വട്ടെഴുത്തിലായിരുന്നു. പല്ലവ ആധിപത്യക്കാലത്തു് വടക്കന്‍ ചോള-പാണ്ഡ്യ പ്രദേശങ്ങളില്‍ ഗ്രന്ഥലിപിയുടെ പ്രചാരം കൂടി. പല്ലവര്‍ ക്ഷയിച്ചപ്പോഴാണു് ഇപ്പോഴത്തെ ചോള-പാണ്ഡ്യ തമിഴ് ലിപി ചോള-പാണ്ഡ്യദേശത്തു് പ്രാബല്യം നേടിയതു്. വിജയനഗര സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന കാലത്തു് സുരഭാഷയായ സംസ്കൃതത്തിന്റെ സ്വന്തം ലിപിയായ നാഗരി ,ചോള-പാണ്ഡ്യദേശങ്ങളില്‍ കൊണ്ടു് വരുവാന്‍ ശ്രമം നടന്നു. തുടര്‍ന്നു് വന്ന മഹാരാഷ്ട്രക്കാരുടെ ഭരണകൂടങ്ങളും നാഗരി ലിപിയ്ക്കു് പ്രാമുഖ്യം കൊടുത്തു. അതിനെ ചോളപാണ്ഡ്യ തമിഴകം അതിജീവിച്ചുവെന്നതു് നേരു്; പക്ഷേ, ചോളപാണ്ഡ്യദേശത്തു് സാഹിത്യപ്രവര്‍ത്തനത്തിനു് അടിസ്ഥാമിട്ടതു് ആര്യനായ (സുരനായ) അഗസ്ത്യമുനിയാണെന്ന3 വിശ്വാസം അവര്‍ നിലനിറു്ത്തിയിരിയ്ക്കുകയാണു്.


ആര്യഭാഷകളുമായുള്ള സമ്പര്‍ക്കം മൂലം പ്രാചീന ദ്രാവിഡ (തറവിട) കൃതികളില്‍ തന്നെ പ്രാകൃത-സംസ്കൃത വാക്കുകള്‍ പ്രവേശിച്ചിട്ടുണ്ടാവണം4. ഇന്നു് തറവിട ഭാഷകളില്‍ ഏറ്റവും കുറച്ചു് സംസ്കൃത വാക്കുകള്‍ ഉള്ളതു് ചോള-പാണ്ഡ്യ തമിഴിലും, ഏറ്റവും കൂടുതല്‍ മലയാളതന്‍മൊഴിയിലും ആണെങ്കിലും ആര്യസംസ്കാരം മലയാളത്തിലേക്കാള്‍ ആഴത്തില്‍ വേരോടിയതു് ചോള-പാണ്ഡ്യദേശങ്ങളിലാണു്. ചോള-പാണ്ഡ്യ തമിഴുള്‍പ്പെടെ മറ്റു് തറവിട ഭാഷകളിലും സാമൂഹികാചാരങ്ങളിലും ഇന്നു് കാണ്മാനില്ലാത്ത മൂല തറവിടവുമായുള്ള കണ്ണികള്‍ മലയാള തന്‍മൊഴിക്കാര്‍ നിലനിര്‍ത്തുന്നുവെന്നതാണു് യാഥാര്‍ത്ഥ്യം5. അതേ സമയം ആര്യഭാഷയിലെ വര്‍ണങ്ങളെ തല്‍സമമായി പ്രകടിപ്പിയ്ക്കുവാന്‍ നമ്മുടെ മൊഴിയ്ക്കും എഴുത്തിനും കഴിയുന്നുണ്ടു് താനും. രാജ്യാന്തര ഭാഷയുടെ നിലയില്‍ കഴിയുന്ന ചോള-പാണ്ഡ്യ തമിഴിനു് അതിനുള്ള ശേഷിയായിട്ടുമില്ല.


ഓണപ്പാട്ടു്

ചോള-പാണ്ഡ്യദേശവും അവിടുത്തെ ഭാഷയും ആയി ചേരദേശമായ മലയാളവും ഭാഷയും വേര്‍പിരിഞ്ഞതിനു് ശേഷമാണു് മാവേലിചരിതം ഓണപ്പാട്ടു് രൂപം കൊണ്ടതു്. എതു് ഭാഷയിലായാലും ആദ്യത്തെ സമ്പത്തു് പാട്ടു്കളാണു്6. മലയാളത്തു്കാരുടെ ആത്മദര്‍ശത്തിന്റെ ഭാഗമായിട്ടാണു് ഓണപ്പാട്ടിനെ കണക്കാക്കേണ്ടതു് 7 .ഓണത്തെക്കുറിച്ചു് നിരവധി പാട്ടു്കള്‍ ഉണ്ടായിരുന്നെങ്കിലും അവയില്‍ മിക്കതും ഇന്നു് ലഭ്യമല്ല. വായ് മൊഴികളായി രൂപം കൊണ്ടു് തലമുറ തലമുറയായി കൈമാറിപ്പോരുന്ന പാട്ടു്കള്‍ക്കു് ഭാഷാപരിണാമത്തോടൊപ്പം രൂപാന്തരം സംഭവിയ്ക്കുക സ്വാഭാവികമാണു്. വ്യവഹാരത്തിലുള്ള ഭാഷയ്ക്കുനുസൃതമായി മാറുമ്പോള്‍ പഴയ ഭാഷയുടെ ഭാഷാപരമായ പ്രത്യേകതകളാണു് മാഞ്ഞുപോകുന്നതു്.


വായ്മൊഴിയായി പാടിപ്പോരുന്ന പാട്ടുകള്‍ പകര്‍ന്നു്പകര്‍ന്നു് പോകുമ്പോള്‍ പാടുന്നവരുടെ ഭാവനയ്ക്കൊത്തു് കൂട്ടലുകളും കുറയ്ക്കലുകളും ഉണ്ടാകാം. ചില വരികളും വാക്കു്കളും ഓരോ പ്രദേശത്തും ഓരോ പ്രകാരത്തില്‍ പ്രചരിച്ചു് കാണുന്നതു് അതു്കൊണ്ടാകാം. എന്നാല്‍ സ്ഥാപിത താല്‍പര്യങ്ങളുടെ സംരക്ഷണത്തിനായി വരികള്‍ ഒഴിവാക്കുകയും കൂട്ടിച്ചേര്‍ക്കുകയും വികലമാക്കുകയും ചെയ്യുന്ന പ്രവണതയെയും മാവേലിചരിതം ഓണപ്പാട്ടിനു് നേരിടേണ്ടി വന്നിട്ടുണ്ടു്. മാവേലിചരിതം ഓണപ്പാട്ടിന്റെ മുന്‍കാലപാഠങ്ങളും പില്ക്കാലപാഠങ്ങളും താരതമ്യം ചെയ്താല്‍ അത് തിരിച്ചറിയാം.
ഉദാഹരണത്തനു്,




മാവേലി മണ്ണുപേക്ഷിച്ച ശേഷം

മാധവന്‍ നാടു് വാണീടും കാലം

അകവെ ആയിരം ബ്രാഹ്മണരെ

നിത്യവുമൂട്ടി തുടങ്ങിയല്ലോ


എന്ന ഭാഗം പില്‍ക്കാല പാഠമെന്നു് കരുതുന്ന പാഠഭേദമായ കേരള ഭാഷാഗാനങ്ങള്‍ രണ്ടാം ഏട്ടിലെ ഓണപ്പാട്ടിലില്ല. എന്നാല്‍ കേരള സര്‍വ്വകലാശാലാ പ്രസിദ്ധീകരണമായ പാട്ടു്കള്‍ ഒന്നാം ഭാഗത്തില്‍ കൊടുത്തിട്ടുള്ള പാഠത്തിലും ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ സമാഹാരത്തില്‍ നിന്നു് ലഭിച്ചിട്ടുള്ള പാഠത്തിലും അതു് കാണാം.


ഓണപ്പാട്ടു് ചമയ്ക്കാനുപയോഗിച്ചിരിയ്ക്കുന്ന താളരീതിയ്ക്കു് മാവേലി ചരിതത്തിന്റെ വൃത്തമെന്ന നിലയില്‍ മാവേലിവൃത്തമെന്ന പേരാണുള്ളതു്. ഓണപ്പാട്ടു്കളിലൂടെയും വടക്കന്‍പാട്ടു്കളിലൂടെയും ഈ വൃത്തം പ്രസിദ്ധമാണു്. തിരുക്കടല്‍ക്കര എന്ന തൃക്കാക്കരയില്‍ നിന്നു് വന്ന കിളിയോടു് കഥ പറയാനാവശ്യപ്പെടുന്നതും കഥ പറഞ്ഞശേഷം കിളി തൃക്കാക്കരയ്ക്കു് തിരികെ പോകുന്നതുമായ രീതിയിലാണു് ഈ പാട്ടി അവതരണം8.

മാവേലിത്തമ്പുരാന്‍ നാടുവാണ കാലത്തെപ്പറ്റിയും ഓണം സ്ഥാപിച്ചതിനെപ്പറ്റിയും മാവേലി നാടൊഴിഞ്ഞ ശേഷം വാമനവാഴ്ചക്കാലത്തു് ആരംഭിച്ച ബ്രാഹ്മണ പ്രീണനത്തെയും ഓണം മുടക്കലിനെയും ചോദ്യം ചെയ്തപ്പോള്‍ ഓണനാളില്‍ പ്രജകളെ സന്ദര്‍ശിയ്ക്കുവാന്‍ തമ്പുരാനെ അനുവദിയ്ക്കേണ്ടി വന്നതിനെപ്പെറ്റിയും പുരാതന തൃക്കാക്കരയില്‍ നിന്നു് വന്ന കിളി പറയുന്നതിന്റെ വിവരണമാണു് മാവേലി ചരിതത്തിന്റെ ആദ്യ ഭാഗം. മാവേലിയെ എതിരേല്ക്കുവാന്‍ മനുഷ്യര്‍ നടത്തുന്ന ഒരുക്കമാണു് മദ്ധ്യഭാഗത്തു്. നാടൊഴിഞ്ഞശേഷം ആദ്യമായി പ്രജകളെ കാണാനായി മാവേലി എഴുന്നള്ളുന്നതും മാവേലി മടങ്ങാന്‍ തുടങ്ങുമ്പോള്‍ നിന്നു് കരയുന്ന മനുഷ്യരെ സമാധാനിപ്പിച്ചു്കൊണ്ടു് താന്‍ വീണ്ടും വന്നു് നാടു്വാഴുമെന്നു് മാവേലി തമ്പുരാന്‍ പ്രഖ്യാപിയ്ക്കുന്നതും വിവരിച്ച ശേഷം മാതേവനിര്‍മ്മിതമായ ഈ പാട്ടു് ചൊല്ലുന്നവര്‍ക്കു് ഐശ്വര്യവും അനുഗ്രഹവും ഉണ്ടാകുമെന്നു് ആശംസിച്ചു് കൊണ്ടു് പൈങ്കിളി തൃക്കാക്കരെയ്ക്കു് മടങ്ങുന്നതായാണു് അവസാന ഭാഗത്തു് പറയുന്നതു്.

തൃക്കാക്കരയപ്പനായ മഹാദേവരുടെ തൃപ്പാദസേവകനായി തൃക്കാക്കര ആസ്ഥാനമായി നാടു്വാണിരുന്ന മഹാബലി അല്ലലു് തീര്‍ന്നതിന്റെ സ്മരണയ്ക്കായി ചിങ്ങമാസത്തിലെ ഓണം ആഘോഷിയ്ക്കണമെന്നു് കല്പിച്ചുവെന്നും ലോകരു് മുഴുവന്‍ മഹാദേവര്‍ക്കു് ഓണം കാണുവാന്‍ തൃക്കാക്കരെയ്ക്കു് ചെല്ലുക പ്രയാസമാണെന്നു് മസ്സിലാക്കിയപ്പോള്‍ എല്ലാവരും അവരുടെ വീടിന്റെ മുറ്റത്തു് പൂക്കളമിട്ടു് 9 അവിടെ മഹാദേവര്‍ക്കു് ഓണം കാണണമെന്നു് മാവേലി നിര്‍ദ്ദേശിച്ചുവെന്നും മാവേലിചരിതത്തില്‍ വിവരിയ്ക്കുന്നു. സത്യവെളിച്ച ദൈവമായ മാതേവരെന്ന ഒറ്റ ദൈവത്തെ മാത്രം ഓരോ വീട്ടിലും സേവിയ്ക്കുവാന്‍10 കല്പിച്ച മഹാബലി വൈദികശുശ്രൂഷ ചെയ്യുവാനുള്ള അവകാശം സകലര്‍ക്കും അനുവദിയ്ക്കുകയായിരുന്നു.

അങ്ങനെയിരിയ്ക്കെ, മൂന്നു്ചുവടു് മണ്ണു് യാചിച്ചു്വന്ന കൊച്ചു്ബ്രാഹ്മണന്‍ മൂന്നു് ചുവടു് കൊണ്ടു് സകലതും കവര്‍ന്നെടുക്കുകയും മാവേലിയ്ക്കു് നാടൊഴിയേണ്ടിവരികയും ചെയ്തു. തുടര്‍ന്നു് ബ്രാഹ്മണ പ്രീണനത്തിന്റെ കാലമായിരുന്നു11. ഓണം മുടങ്ങിപ്പോവുകയും ചെയ്തു. ഇതറിഞ്ഞു് മാനോവേദനയോടെ മാവേലി ഇതിനെ ചോദ്യം ചെയ്തപ്പോള്‍ 12 ആണ്ടിലൊരിയ്ക്കല്‍ വന്നു് പ്രജകളെ കണ്ടു്കൊള്ളുവാന്‍ നാടടക്കിവാഴുന്ന മാധവ വാഴ്ച (ബ്രാഹ്മണ വാഴ്ച / വാമന വാഴ്ച) മാവേലിയോടു് നിര്‍ദ്ദേശിച്ചു.

മാധവനായ വാമനന്‍

കാലു്കുത്താന്‍ മൂന്നു്ചുവടു് മണ്ണു് ചോദിച്ചു് വന്നു് മാവേലിയെ സ്ഥാനഭ്രഷ്ടനാക്കി വാഴ്ച തുടങ്ങിയ കൊച്ചു് ബ്രാഹ്മണനെ, അതായതു് വാമനനെന്നു് കൂടി സാധാരണ വിളിയ്ക്കുന്ന പ്രതീകത്തെ, ഓണപ്പാട്ടില്‍, മലയാളരാജ്യത്തെ ബ്രാഹ്മണരുടെ ഇഷ്ടദേവനായ മാധവനായി (കൃഷ്ണന്‍) കരുതിയിരിയ്ക്കുന്നതു് പ്രത്യേക ശ്രദ്ധയര്‍ഹിയ്ക്കുന്നു. വാമനന്‍ എന്ന പദപ്രയോഗം തന്നെ കൊച്ചു് ഭൂസുരന്‍ എന്ന അര്‍ത്ഥത്തിലാണു് എന്നതിനപ്പുറത്തു് ഒരാളുടെ പേരല്ല. ഉലകത്തേക്കാള്‍ വളര്‍ന്ന ഭൂസുരന്‍ അതിനു് മുമ്പു് അഭയാര്‍ത്ഥിയോളം ചെറുതായിരുന്ന അവസ്ഥയിലായിരുന്നുവെന്നതാണു് വാമനന്‍ എന്ന പദം നല്കുന്ന അര്‍ത്ഥസൂചന. മാവേലി ചരിതം ഓണപ്പാട്ടു് രൂപംകൊള്ളുന്ന കാലത്തു് കൃഷ്ണന്‍ മലയാളത്തിലെ ഭൂസുരരുടെ പ്രതീകമായി മാറിയിരുന്നതു് കൊണ്ടാണു് കൊച്ചു് ഭൂസുരനെന്ന പ്രതീകത്തെ മാധവനായി താദാത്മ്യപ്പെടുത്തുകയും വിശേഷിപ്പിയ്ക്കുകയും ചെയ്തിരിയ്ക്കുന്നതു്. സംഘകാലത്തിന്റെ അവസാകാലത്തു് കൃഷ്ണഭക്തി അധികാര മണ്ഡലത്തില്‍ സ്വാധീനം ചെലുത്തിത്തുടങ്ങിയിരുന്നുവെന്നു് സംഘകാല കൃതികളില്‍ നിന്നു് വ്യക്തമാണു്. സംഘകാലത്തിനു് ശേഷവും കൊല്ലവര്‍ഷത്തിനു് രണ്ടു് നൂറ്റാണ്ടു് മുമ്പു് മുതലുമാണു് കേരളത്തിലേയ്ക്കു് നമ്പൂതിരിമാര്‍ കൂട്ടത്തോടെ കടന്നു് വന്നതും ആത്മീയ-സാമൂഹിക-രാഷ്ട്രീയ മണ്ഡലങ്ങളില്‍ മേല്ക്കോയ്മ നേടാനുള്ള ശ്രമം നടത്തിയതും. ചേരകാല മതത്തെയും ബുദ്ധമതത്തെയും തകര്‍ത്ത മാധവഭക്തരായ ബ്രാഹ്മണരുടെ വാഴ്ചയുമായിയുണ്ടായ സംഘര്‍ഷങ്ങളും ഒത്തു്തീര്‍പ്പുമാണല്ലൊ ആധുനിക മലയാളസംസ്കാരത്തിന്റെ അടിത്തറ. ചോളപാണ്ഡ്യ തമിഴില്‍നിന്നും വേര്‍പിരിഞ്ഞു്കൊണ്ടുള്ള മലയാളമൊഴിയുടെ വികാസം തന്നെയും ഈ ഒത്തു്തീര്‍പ്പിന്റെ ഫലമാണെന്നു് വിചാരിയ്ക്കുക യുക്തമാണു് . ഓണത്തിന്റെ കാര്യത്തില്‍ രണ്ടു് സമാന്തരവീക്ഷണങ്ങള്‍ നിലനിറു്ത്തിക്കൊണ്ടാണു് ഒത്തു്തീര്‍പ്പു് നിലനിന്നതു്. മാവേലിയെ എതിരേല്ക്കാനുള്ള ഉത്സവമായി ജനസാമാന്യവും മാവേലിയെ ‘വാമനമൂര്‍ത്തി’ നിഷ്കാസനം ചെയ്തതിന്റെ ആഘോഷമായി ഭൂസുരന്‍മാരും ഓണം തുടര്‍ന്നു.

എറണാകുളത്തിനടുത്തുള്ള തൃക്കാക്കരയെന്ന സ്ഥലത്തെ വാമനക്ഷേത്രത്തില്‍ തിരുവോണദിവസം മാവേലിയെ എതിരേല്ക്കുന്നുണ്ടു്. മാവേലിയുടെ ആണ്ടിലൊരിയ്ക്കലുള്ള പ്രജാസന്ദര്‍ശത്തെ ബ്രാഹ്മണമേധാവികള്‍ ഒത്തു്തീര്‍പ്പെന്ന നിലയിലെങ്കിലും അംഗീകരിയ്ക്കുവാന്‍ നിര്‍ബന്ധിതമായെന്നാണു് ഇതു് വ്യക്തമാക്കുന്നതു്.

അസുരന്മാരും സുരന്മാരും

ആര്യസാഹിത്യങ്ങളില്‍ മഹാബലിയെ ബ്രാഹ്മണവിരുദ്ധനായി ചിത്രീകരിക്കുവാന്‍ ശ്രമിച്ചിരിയ്ക്കുന്നതു് നിര്‍ഭാഗ്യകരമാണു്. മഹാബലി ബ്രാഹ്മണ വിദ്വേഷിയായിരുന്നുവെന്നു് മഹാഭാരതം ശാന്തിപര്‍വം തൊണ്ണൂറാം അദ്ധ്യായം ഇരുപത്തിനാലാം പദ്യത്തില്‍ ആരോപിയ്ക്കുന്നു. ബ്രാഹ്മണരോടു് വിരോധം കാണിച്ചതു്കൊണ്ടു് മഹാബലിയെ ശ്രീ (അധികാരൈശ്വര്യങ്ങള്‍) കൈവിട്ടുവെന്നാണു് അതിലെ വിവരണം13. ചെറുപ്പത്തിന്റെ തിളപ്പില്‍ മാവേലി ബ്രാഹ്മണരോടു് അഹങ്കാരം കാണിച്ചുവെന്നു് ആരോപിയ്ക്കുന്നതു് ബ്രാഹ്മണര്‍ക്കു് പ്രത്യേക അവകാശങ്ങളും മേധാവിത്തവും അനുവദിയ്ക്കാതിരുന്നതിനാലാണു്. മാനുഷരെല്ലാവരും ഒന്നുപോലെയെന്ന മാവേലിരാജ്യ നീതി ജാതിമേധാവിത്തത്തെ അംഗീകരിയ്ക്കുന്നതായിരുന്നില്ല.

എന്നാല്‍ തന്നോടു് മൂന്നു്ചുവടു് മണ്ണ് യാചിച്ചു്വന്ന കൊച്ചു്ബ്രാഹ്മണന്റെ അഭീഷ്ടം അനുവദിച്ചതാണു് മഹാബലിയെ അധികാരഭ്രഷ്ടനാക്കിയതെന്നോര്‍ക്കുമ്പോള്‍ മഹാബലി ബ്രാഹ്മണരോടല്ല, നന്ദികെട്ട സ്ഥാപിതതാല്‍പര്യക്കാരായ ഒരു വിഭാഗം ബ്രാഹ്മണര്‍ മഹാബലിയോടും മാവേലിരാജ്യത്തോടുമാണു് വിരോധം പുലര്‍ത്തിയിരുന്നതെന്നു് വ്യക്തമാകും. ജാതിമേധാവിത്തത്തെ അനുവദിയ്ക്കാത്തതു് ബ്രാഹ്മണവിരുദ്ധനടപടിയാണെന്നു് വിശ്വസിയ്ക്കാത്ത ജ്ഞാനികളും സാത്വികരുമായ ബ്രാഹ്മണര്‍, മഹാബലിയെയും അവിടുത്തെ മാഹാത്മ്യത്തെയും സ്വീകരിയ്ക്കുന്നുണ്ടു്. സുതലത്തില്‍ മാവേലിയെ കാക്കുകയും ആണ്ടോടാണ്ടുള്ള മാവേലിയുടെ മലയാളരാജ്യസന്ദര്‍ശത്തിനു് അകമ്പടി പോവുകയും ചെയ്യുന്ന നാരായണന്‍ മാവേലിവാഴ്ചയുടെ പുനഃസ്ഥാപനത്തിനു് ആശീര്‍വ്വാദം നല്കിയിരിയ്ക്കുകയാണെന്നു് അവര്‍ക്കറിയാം.


ഈ വാമനനല്ല നാരായണാവതാരം

മനുഷ്യപരിണാമത്തിന്റെ14 അഞ്ചാം നാരായണാവതാരമായ കൊച്ചു്മനുഷ്യന്‍ (വാമനന്‍) ആയി മാവേലി വാഴ്ചയെ അട്ടിമറിച്ച വാമനെ (കൊച്ചു്ബ്രാഹ്മണനെ) ചിത്രീകരിയ്ക്കുവാന്‍ അസുരവിരുദ്ധസാഹിത്യം നടത്തിയ ശ്രമങ്ങള്‍ വന്‍ ഗൂഢാലോചനയായിരുന്നു. എളിയവനായി മൂന്നു്ചുവടു് ഭൂമി ചോദിച്ചു് വന്നവന്‍ സ്വാധീനം നേടി വലുതായശേഷം അഭയം നല്‍കിയവരെ അട്ടിമറിച്ച ചതിയെ നീതിമത്കരിയ്ക്കുവാനും വിശുദ്ധീകരിയ്ക്കുവാനുമാണു് മഹാബലിയുടെ മണ്ണളന്നെടുത്ത വാമനഭൂസുരനെ നാരായണ അവതാരമായി ചിത്രീകരിയ്ക്കുവാന്‍ ശ്രമിയ്ക്കുന്നതു്. ബ്രാഹ്മണാധിപത്യം സ്ഥാപിയ്ക്കുവാന്‍ നാരായണന്‍ തന്നെ നേരിട്ടിടപെട്ടുവെന്നും കാലവും ഈശ്വരും എന്നന്നേയ്ക്കും തങ്ങളുടെ ഭാഗത്താണെന്നും സ്ഥാപിയ്ക്കുകയും തെറ്റിദ്ധരിപ്പിയ്ക്കുകയുമാണു് അവരതിലൂടെ ചെയ്യുന്നതു്. അസുരരുടെ മേലുള്ള സുരരുടെ വിജയം ഉറപ്പിച്ചു് നിറു്ത്തുവാന്‍ വേണ്ടി അസുരരോടുള്ള ശത്രുത ഭാഷയിലും ദൈനംദി ജീവിതത്തിലും കുത്തിനിറയ്ക്കുവാനും ശ്രമിക്കുന്നു.

അസുരന്‍ എന്ന പദത്തിനും അതില്‍നിന്നുരുത്തിരിഞ്ഞ ആസുരം, അസുരശക്തി, അസുരവിത്തു് തുടങ്ങിയ പദങ്ങള്‍ക്കും അവര്‍ നല്‍കിയിരിയ്ക്കുന്ന തെറ്റായ അര്‍ത്ഥങ്ങള്‍ അസുരരെ അവഹേളിയ്ക്കുവാനും തെറ്റായി ചിത്രീകരിക്കുവാനും അസുര വിദ്വേഷമുണ്ടാക്കുവാനുമായി ഭാഷയെ ദുരുപയോഗപ്പെടുത്തുന്നതിനുദാഹരണമാണു്. എതിരര്‍ത്ഥം കൊടുത്തു്, സാമൂഹികവിരുദ്ധപ്രവണതകളെയും ദുഷ്ട ശക്തികളെയും ദുര്‍ഗുണങ്ങളെയും നിഷേധിത്തങ്ങളെയും മുദ്രകുത്താനുപയോഗിക്കുന്ന പദങ്ങളായി, അവയെ മാറ്റുവാനാണവര്‍ ശ്രമിയ്ക്കുന്നതു്. തറ്റായ അര്‍ത്ഥത്തില്‍ ഉപയോഗിയ്ക്കുന്നതു്കൊണ്ടു് മാത്രം അസുരശബ്ദത്തിന്റെ ശരിയായ അര്‍ത്ഥം ഇല്ലാതാകുന്നില്ല. സത്യ പ്രകാശമായവന്‍ (പുണ്യകൃത്യം ചെയ്യുന്നവന്‍) എന്നാണു് അസുരന്‍ എന്നപദത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം. ആസുരമെന്നാല്‍ പ്രകാശമാനമെന്നും. സത്യ പ്രകാശം എന്നര്‍ത്ഥമുള്ള അസുര്‍ എന്ന പദം ദൈവനാമമായും ഉപയോഗിച്ചിരുന്നുവെന്നും സുരര്‍ ,സൂര്യന്‍ തുടങ്ങിയ വാക്കുകളുടെ പോലും ഉറവിടവും അതായിരുന്നുവെന്നും അറിയുക. അസുരചക്രവര്‍ത്തിമാര്‍ അഭിമാനപൂര്‍വ്വം തങ്ങളുടെ പേരിനോടൊപ്പം അസുരന്‍ എന്ന പദം വിശേഷണമായി സ്വീകരിച്ചിരുന്നു. മഹാബലിയുടെ മുത്തപ്പനായ പ്രഹ്ളാദര്‍ എന്ന അസുരേന്ദ്രന്‍, അസുരവിരോധികളായ സുരന്‍മാര്‍ക്കു്കൂടി സ്വീകാര്യനായിരുന്നുവെന്നതു് വസ്തുതയാണു്. മറ്റൊന്നു് മാവേലിവാഴ്ചയില്‍ സുരരുള്‍പ്പെടെയുള്ള സകലപ്രജകളും സന്തുഷ്ടരായിരുന്നുവെന്നുള്ളതാണു്. എന്നാല്‍ ഒരു ജനപിന്തുണയുമില്ലാതെ പാതാളത്തില്‍ പോയിരുന്നസുരേന്ദ്രനും കൂട്ടരും ഭൂസുരരിലൊരു വിഭാഗവുമായി ചേര്‍ന്നു് ഗൂഢാലോചനയിലേര്‍പ്പെടുകയും ചതിയുടെ മാര്‍ഗ്ഗത്തിലൂടെ മാവേലിവാഴ്ചയെ അട്ടിമറിയ്ക്കുകയുമാണുണ്ടായതു്. നീതിയും ഐശ്വര്യവും നിഷേധിച്ച വ്യവസ്ഥയെ അംഗീകരിയ്ക്കുവാനുള്ള മനുഷ്യമനഃസാക്ഷിയുടെ വൈമനസ്യവും ആ വ്യവസ്ഥിതിയോടുള്ള അവജ്ഞയും മാവേലി ഭരണത്തെപ്പറ്റിയുള്ള ദീപ്തവും മധുരം നിറഞ്ഞതുമായ സ്മരണകളും പ്രതീക്ഷകളും മൂലമാണു് മഹാബലി കാലഘട്ടങ്ങളെ അതിജീവിയ്ക്കുന്നതു് എന്ന യുക്തിചിന്ത സ്മരണാര്‍ഹമാണു്.

തിരിച്ചറിവിന്റെ വെളിച്ചമായ ദിതിയെ ലോകമാതാവായി സ്വീകരിയ്ക്കുന്നവരാണു് ദൈത്യരായ അസുരര്‍. എന്നാല്‍ ദൈത്യരില്‍ നിന്നും പിരിഞ്ഞു് അദിതിയുടെ പാരമ്പര്യം സ്വീകരിച്ചു് ദൈത്യരുമായി മല്‍സരിച്ചു് നില്ക്കുന്നവരാണു് അദൈത്യരെന്നവകാശപ്പെടുന്ന സുരന്‍മാര്‍. നന്മതിന്മകളെക്കുറിച്ചുളള തിരിച്ചറിവിനു് പ്രാധ്യാന്യം കൊടുക്കാത്ത അദൈത്യരെ സുരര്‍ എന്നതിന്റെ പര്യായമെന്ന നിലയില്‍ ആര്യര്‍ എന്നും പേരു് പറഞ്ഞിരുന്നു. അസുരലോകത്തില്‍ നിന്നു് പിരിഞ്ഞു് സുരലോകമെന്ന നിലയില്‍ അസുരലോകത്തിനു് പടിഞ്ഞാറായിട്ടായിരുന്നു അവര്‍ അധിവസിച്ചിരുന്നതു്. സുരലോകമെന്ന പദം സ്വര്‍ലോകവും സ്വര്‍ഗ്ഗലോകവും ആയതും അങ്ങനെ സുരലോകരെ സ്വര്‍ഗ്ഗലോകവാസികളായ ദേവന്‍മാരാക്കിയതും വെറും ഭാഷാപ്രയോഗത്തിലൂടെയാണു്. സുരന്മാരുടെ ഇന്ദ്രനായ സുരേന്ദ്രനെ ദേവേന്ദ്രനെന്നു് പ്രചരിപ്പിയ്ക്കുന്നതിന്റെ അടിസ്ഥാനം അതാണു്. നേരത്തെ സൂചിപ്പിച്ചതു് പോലെ സുരലോകം ആദ്യകാലത്തു് അസുരലോകത്തിന്റെ ഭാഗമായിരുന്നുവെന്നും സുരന്‍ എന്ന പദം അസുരനെന്നതില്‍ നിന്നുല്‍ഭവിച്ചതാണെന്നുമുള്ളതാണു് വാസ്തവം.

അസുരലോകമെന്ന പേരിലറിയപ്പെട്ട അസുരജനതയുടെ ആരംഭം തിരുക്കടല്‍(പാല്‍ക്കടല്‍) കരയായിരുന്നു. അവരുടെ ആസ്ഥാനം പലവട്ടം മാറിയിട്ടുണ്ടെങ്കിലും പ്രതാപകാലത്തു് അതു് രുധിരപുരമെന്നും രക്ത നഗരമെന്നുമുള്ള പേരു് പില്ക്കാലത്തു് കൈവന്ന നഗരമായിരുന്നു. അസുരലോകത്തിന്റെ ഭാഗമായിരുന്ന സുരലോകം, അസുരലോകത്തു് നിന്നു് വേര്‍പിരിഞ്ഞ ശേഷവും അസുരാധിപത്യഭൂമിയില്‍ തുടര്‍ന്ന സുരന്മാാരായിരുന്നു ഭൂസുരന്‍മാര്‍. അവരില്‍ ഒരു വിഭാഗത്തിനു് അസുരലോകത്തിനു് പുറത്തുള്ള സുരലോകത്തോടായിരുന്നു കൂറു്.

ഒന്നെന്നതു് പോലെ ചേര്‍ന്നു്കിടന്നിരുന്ന കിഴക്കന്‍ ലോകമായ അസുരലോകവും പടിഞ്ഞാറുള്ള സുരലോകവും തമ്മില്‍ പരസ്പരാധിപത്യത്തിനു് വേണ്ടി നിരന്തരം പൊരുതിക്കൊണ്ടിരുന്നു. സുര-അസുര യുദ്ധമെന്നാണതു് അറിയപ്പെടുന്നതു് (ദേവാസുരയുദ്ധം എന്ന പ്രയോഗം തെറ്റു്). അസുരരെ തകര്‍ക്കാന്‍ സുരന്‍മാരോടൊപ്പം അകത്തു് നിന്നു് ഭൂസുരന്‍മാര്‍ കൂടി ചേര്‍ന്നപ്പോള്‍ അസുരര്‍ ചിതറുകയും അസുരദേശത്തു് ഭൂസുരന്‍മാര്‍ ആധിപത്യം നേടുകയും ചെയ്തു. ആധിപത്യം നേടിയശേഷം, പടിഞ്ഞാറന്‍ സുരന്‍മാരെ ദേവന്മാാരെന്നും സുരലോകത്തെ സ്വര്‍ഗലോകമെന്നും ചിത്രീകരിച്ച ഭൂസുരന്‍മാര്‍ അസുരന്മാാരെ ഭ്രഷ്ടരും ശത്രുക്കളും ദുഷ്ടരുമായി മുദ്രകുത്തി.

പരാജയപ്പെട്ടു് അധികാരഭ്രഷ്ടരാകുന്നവര്‍ തിരിച്ചുവരവിനു്വേണ്ടിയുള്ള പോരാട്ടത്തിനു് തയ്യാറെടുക്കുവാനോ രക്ഷപ്പെടുവാനോ ആയി ഒളിവില്‍ പോവുകയാണു് പതിവു്. ഈ ഒളിവാസത്തിനാണു് പാതാളവാസമെന്നു് പറയുന്നതു്; അല്ലാതെ സുരലോകവും അസുരലോകവും പോലെ ഒന്നല്ല പാതാളം. അസുരര്‍ക്കു് വിധിച്ചിരിയ്ക്കുന്നതു് പാതാളമാണെന്ന സുരന്‍മാരുടെ പ്രചരണത്തിന്റെ അര്‍ത്ഥം അവര്‍ എക്കാലവും അധികാരഭ്രഷ്ടരായും വെളിപ്പെടാതെയും കഴിയണമെന്നും സുരന്മാരുടെ ആധിപത്യം എന്നന്നേയ്ക്കും നിലനില്ക്കണമെന്നുമാണു്.

അസുരേന്ദ്രന്‍മാരില്‍ ഒന്നാമന്‍ മഹാനായ ഹിരണ്യ കശിപുവായിരുന്നു. ഉരുക്കു്മുഷ്ടിയോടെ ലോകം കെട്ടിപ്പടുക്കുകയും ഭരിയ്ക്കുകയും ചെയ്ത അദ്ദേഹം മഹാകരുത്തായിരുന്നു. അദ്ദേഹത്തിന്റെ തീവ്രനിലപാടു്കള്‍ സുരന്‍മാരെപ്പോലെയുള്ള ഒരു വിഭാഗത്തിനു് അസംതൃപ്തിയും മുറുമുറുപ്പുമുണ്ടാക്കി. ഇതു് തിരിച്ചറിഞ്ഞു്, അദ്ദേഹത്തിന്റെ അന്തരാവകാശിയായ പ്രഹ്ളാദര്‍ അദ്ദേഹത്തെ ഉപദേശിച്ചതു് അവര്‍ തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടാക്കിയെന്നു് പ്രചരിയ്ക്കപ്പെട്ടുവെങ്കിലും ലോകകെട്ടുറപ്പി അതു് ബാധിച്ചില്ല.

മഹാനായ ഹിരണ്യ കശിപു തമ്പുരാന്റെ പിന്‍ഗാമിയായി അധികാരത്തിലേറിയ പ്രഹ്ളാദചക്രവര്‍ത്തി സൌമ്യവും കാലാനുസൃതവുമായ സമീപംകൊണ്ടു് സുരന്‍മാരുടെയും മറ്റു് ശത്രുക്കളുടെയും വരെ ആദരവു് നേടി. സുരാസുരലോകത്തിന്റെ അധിപതിയായിരുന്ന അദ്ദേഹം സുരന്‍മാര്‍ക്കും അസുരന്‍മാര്‍ക്കുമിടയില്‍ ഐക്യവും സമാധാനവും നിലനിറു്ത്തിക്കൊണ്ടു് അസുരാധിപത്യത്തെ ശക്തമാക്കി. അദ്ദേഹത്തിന്റെ മകനും പിന്‍ഗാമിയുമായ വിരോചന തമ്പുരാന്‍ സാത്വികനായിരുന്നു. ലോകത്തെ ഒരുമിപ്പിച്ചു്നിറുത്താന്‍ അദ്ദേഹത്തിനു് കഴിഞ്ഞില്ല. സുരന്‍മാര്‍ കലാപവും അട്ടിമറിയും നടത്തി പടിഞ്ഞാറന്‍ഭാഗത്തു് ആധിപത്യം നേടി വേറെ ലോകമായി മാറി.
വിരോചരെ തുടര്‍ന്നു് ലോകഭാരമേറ്റ ശ്രീ മഹാബലി ചുരുങ്ങിയ കാലംകൊണ്ടു് സുരലോകമൊഴികെയുള്ള ദേശങ്ങളെല്ലാം ഒരുമിപ്പിച്ചു് രാജാക്കന്‍മാരുടെ രാജാവായി. അസുരജഗദ്ഗുരു ശുക്രാചാര്യരുടെ സഹായത്തോടെ പരിഷ്കാരങ്ങളും പുതിയ നിയമക്രമവും സാമൂഹിക വ്യവസ്ഥയും അദ്ദേഹം നടപ്പാക്കി. അസുരലോകത്തെ ശക്തമാക്കാനും സുരന്‍മാരുമായി ഒത്തു്തീര്‍പ്പുണ്ടാക്കുവാനും അദ്ദേഹം തയ്യാറായി. സുരലോകത്തിനു് മേല്‍ ആധിപത്യം നേടിയിട്ടും സുരന്‍മാരെത്തന്നെ അതിന്റെ ഭരണമേല്പിച്ചു് അദ്ദേഹം മടങ്ങിപ്പോന്നു. അങ്ങനെയിരിയ്ക്കെ സുരന്‍മാരെ ധാര്‍മ്മിക ജീര്‍ണ്ണതയും ആത്മീയ ശൂന്യതയും സാമ്പത്തിക തകര്‍ച്ചയും ബാധിച്ചു. നന്മതിന്മകളുടെ വേര്‍തിരിവിനും പാപബോധത്തിനും പ്രാധാന്യം കൊടുക്കാതിരുന്ന അദൈത്യര്‍ അലസരും മദ്യപരും സുഖിമാന്മാരുമായി മാറിയിരുന്നു, മിഥ്യയുണ്ടാക്കുന്ന സുരയെന്ന മദ്യം കഴിച്ചിരുന്നവരെന്ന അര്‍ത്ഥത്തില്‍ അദൈത്യര്‍ക്കു് സുരന്‍മാരെന്ന പേരുണ്ടായതാണോ സുരന്‍മാര്‍ കഴിച്ചിരുന്നതായതുകൊണ്ടു് മദ്യത്തിനു് ആ പേരു് കിട്ടിയതാണോ എന്നു് സംശയിപ്പിയ്ക്കുന്ന നിലയോളം അവര്‍ അധഃപതിച്ചിരുന്നു (സുരര്‍ എന്നതിന്റെ അര്‍ത്ഥം മായയില്‍ വിശ്വസിയ്ക്കുന്നവര്‍ എന്നാണു്). ഈ പ്രതിസന്ധിയില്‍ നിന്നു് കരകയറാന്‍ അവര്‍ മഹാബലിയുടെയും അസുരരുടെയും സഹായം അപേക്ഷിച്ചപ്പോള്‍ മഹാബലി അവരെ സഹായിയ്ക്കാന്‍ തയ്യാറാകുകയാണു് ചെയ്തതു്. അസുരന്‍മാരും സുരന്‍മാരും ഒന്നിച്ചു് മഹാബലിയുടെ നേതൃത്വത്തില്‍ പാലാഴി മഥനം നടത്തുവാനും അതു്വഴി ലഭിയ്ക്കുന്ന ഐശ്വര്യം ഇരുകൂട്ടരും തുല്യമായി പങ്കു്വച്ചെടുക്കുവാനും ധാരണയുമായി.

അങ്ങനെ പാലാഴി മഥനത്തിലൂടെ അളവറ്റ നിധിയാണു് ഖനനം ചെയ്തെടുത്തതു്. നാരായണനു് സഹധര്‍മ്മിണിയായി മഹാലക്ഷ്മിയെ (സമ്പല്‍സമൃദ്ധി) ലഭിച്ചതു് പാലാഴി കടഞ്ഞപ്പോഴാണെന്നു് പറയുന്നതില്‍നിന്നു് തന്നെ അതിലൂടെ കിട്ടിയ സമ്പത്തു് ഊഹിയ്ക്കാന്‍ കഴിയുന്നതിലുമപ്പുറത്താണെന്നു് മസ്സിലാക്കേണ്ടതാണു്. മഥത്തിന്റെ അവസാനം നിത്യജീവനും രക്ഷയുമായ ‘അമൃതം’ മഹാബലിയ്ക്കു് കരഗതമായി. അസുരേന്ദ്രായ മഹാബലി അതു് സുരരുമായി പങ്കുവയ്ക്കുവാന്‍ തയ്യാറായിരുന്നുവെങ്കിലും, അസുരര്‍ക്കു് അമൃതം ഒട്ടും കിട്ടാത്തവണ്ണം മുഴുവനും അസുരരില്‍നിന്നു് കവര്‍ന്നെടുക്കണമെന്നുള്ള ദുരാഗ്രഹം സര്‍പ്പമായി സുരരില്‍ പത്തിവിടര്‍ത്തിയിരുന്നു. അസുരരുടെ സന്മനസ്സിനു് സുരന്മാരോടു് സാഹോദര്യം പാലിയ്ക്കണമെന്ന മോഹവും വാത്സല്യവും ഉണ്ടാക്കുന്ന വിധം വ്യാജസാഹോദര്യ മനോഭാവം പ്രകടിപ്പിച്ചും മഹാബലിയുടെ നേതൃത്വത്തെ പുകഴ്ത്തിയും അമൃതം സുരന്മാരുമായി എത്രയും പെട്ടെന്നു് പങ്കു്വച്ചു് ആദ്യ പങ്കു് അവര്‍ക്കു് നല്കുവാന്‍ അവര്‍ അസുരരെ നിര്‍ബന്ധിച്ചു. മോഹമായ വാക്കു് കേട്ടു് ആദ്യം സുരന്മാര്‍ക്കു് അമൃതം നല്‍കുവാന്‍ അവരുടെ അടുക്കലേയ്ക്ക് ചെന്ന മഹാബലി അവരുടെ ഇടയില്‍പ്പെട്ടയുടനെ ദുഷ്ടരും ചതിയന്മാരുമായ അവര്‍ അദ്ദേഹത്തെ അപ്രതീക്ഷിതമായി ആക്രമിച്ചു്കൊണ്ടു് അസുരര്‍ക്കെതിരെ ലഹള അഴിച്ചു് വിട്ടു. അസുരേന്ദ്രനെ കൊന്നു് ‘അമൃത’വും പാലാഴിയില്‍ നിന്നു് കിട്ടിയ സമ്പത്തുമായി സുരന്മാര്‍ സുരേന്ദ്രന്റെ നേതൃത്വത്തില്‍ കടന്നു്കളഞ്ഞു. പോയപ്പോള്‍ സുരന്‍മാര്‍ അവരിലെ സര് പ്പത്തിന്റെ പടം പൊഴിച്ചിട്ടതു് അവരുടെ യഥാര് ത്ഥമുഖം വെളിവാക്കുന്ന തെളിവായിമാറി.


അസുരേന്ദ്രനായ മഹാബലിയുടെ ഭൌതീകശരീരവുമായി അസുരഭടന്‍മാര്‍ രക്ഷപ്പെട്ടു് ജഗദ്ഗുരു ശുക്രാചാര്യരുടെ ആസ്ഥാത്തു് എത്തിയപ്പോള്‍ മതേവരില്‍നിന്നുള്ള മൃതസഞ്ജീവികൊണ്ടു് ശുക്രാചാര്യര്‍ ചക്രവര്‍ത്തിയുടെ ജീവന്‍ തിരിച്ചു് കൊണ്ടുവന്നു. മരിച്ചു്ജീവിച്ച മാവേലി വീണ്ടും അസുരേന്ദ്രനായി അഭിഷിക്തനായി സര്‍വ അധികാരവും ഐശ്വര്യവും വീണ്ടെടുത്തു.

പിന്നീടു് തയ്യാറെടുപ്പുകള്‍ നടത്തി കാലം അനുകൂലമായപ്പോള്‍ ജഗദ്ഗുരു ശുക്രാചാര്യരുടെ ആലോചനയോടെ സുരലോകത്തെ ആക്രമിച്ചു് അതിനു് മേല്‍ ആധിപത്യം നേടി അമൃതവും പാലാഴിയില്‍ നിന്നു് കിട്ടിയ സമ്പത്തും കൈവശപ്പെടുത്തി മനുഷ്യകുലത്തിനു് വേണ്ടി സൂക്ഷിച്ചു. ചതിയന്‍മാരായ സുരേന്ദ്രനും കൂട്ടര്‍ക്കും പാതാളമായിരുന്നു ശരണം. സുരലോകം മുഴുവനും പ്രഹ്ളാദരുടെ കാലത്തെപ്പോലെ അസുരലോകത്തിന്റെ ഭാഗമായി.

പിന്‍ഗാമികള്‍ക്കു് ലോകഭാരമേല്‍പിച്ചു് തപസ്സനുഷ്ഠിച്ചു്കൊണ്ടിരുന്ന പിതാമഹനായ പ്രഹ്ളാദരെ മഹാബലി ക്ഷണിച്ചു്കൊണ്ടു്വന്നു് സര്‍വലോകത്തിലെയും ഏറ്റവും വിശുദ്ധമായ പദവിയിലാക്കി. പ്രഹ്ളാദര്‍ മഹാബലിയെ സര്‍വരുടേയും ഇന്ദ്രനായി വാഴിച്ചു് നന്നായി ലോകഭരണം നടത്താന്‍ അനുഗ്രഹിച്ചു. മഹാബലിയുടെ വാഴ്ചയില്‍ ധര്‍മവും നീതിയും സമാധനവും സര്‍വ ലോകത്തും നടമാടി; മനുഷ്യരെല്ലാം സംതൃപ്തരുമായിരുന്നു. ഈ വിധത്തില്‍പോയാല്‍ തങ്ങള്‍ക്കൊരിക്കലും തിരിച്ചു്വരാനാവില്ലെന്നു് മനസ്സിലാക്കിയ സുരന്‍മാര്‍ ഗൂഢാലോചനകളില്‍ ഏര്‍പ്പെട്ടു്കൊണ്ടിരുന്നു. പാതാളത്തില്‍ പോകാതെ അഭയാര്‍ത്ഥികളായി മൂന്നു് ചുവടു് ഭൂമി ചോദിച്ചു് വന്ന സുരന്‍മാര്‍ക്കു് മഹാമനസ്കനായ മഹാബലി അഭയം കൊടുത്തു് അസുരര്‍ക്കുള്ള അവകാശങ്ങളോടെ ഭൂസുരന്‍മാരായി കഴിയാന്‍ അനുവദിച്ചു.

സുരാധിപത്യക്കാലത്തുണ്ടായിരുന്ന ജാതിവ്യവസ്ഥയില്‍ തങ്ങള്‍ക്കു് കിട്ടിയിരുന്ന പ്രത്യേക അവകാശങ്ങള്‍ മാവേലിവാഴ്ചയില്‍ നഷ്ടമായതില്‍ അമര്‍ഷമുണ്ടായിരുന്ന ഒരുവിഭാഗം ഭൂസുരന്‍മാര്‍ നാരായണന്‍ യോഗനിദ്രയില്‍ പ്രവേശിച്ച കാലത്തു് പാതാളവാസികളായ സുരന്‍മാരുമായി ഒത്തു്ചേര്‍ന്നു. ദുഃശകുനം പോലെയുണ്ടായ പ്രകൃതിക്ഷോഭങ്ങള്‍ അവര്‍ മുതലെടുത്തു. അഭയാര്‍ത്ഥികളായി മൂന്നു് ചുവടു് മണ്ണു് ദാനമായി ചോദിച്ചു്വന്ന കൊച്ചു് ഭൂസുരന്‍(മാര്‍) സ്ഥിതിഗതിയെ മഹാബലിയ്ക്കെതിരെ തിരിച്ചു്വിട്ടു് അസുരലോകത്തേക്കാള്‍ വലുതായി. വിശാല അസുരലോകമായ സുര-അസുര ലോകങ്ങളുടെമേല്‍ ഭൂസുരന്‍മാര്‍ ആധിപത്യമുറപ്പിച്ചപ്പോള്‍ മഹാബലിയ്ക്കു് അധികാരമൊഴിയേണ്ടിവന്നു.

അഭയം ചോദിച്ചു്വന്ന സുരന്‍മാരോടു് മഹാമനസ്കത കാണിയ്ക്കുകയും അവര്‍ക്കു് ലോകത്തു് ഇടം കൊടുക്കുകയും ചെയ്ത മാവേലിയെ അവര്‍ ചതിച്ചു. ഭൂസുരന്‍മാരുടെ നീക്കങ്ങളില്‍ ആശങ്ക തോന്നിയ ജഗദ്ഗുരു ശുക്രാചാര്യര്‍ അവര്‍ക്കെതിരെ മുറിയിപ്പു് നല്‍കിയപ്പോഴേയ്ക്കും വൈകിപ്പോയിരുന്നു. ഭൂസുരര്‍ക്കു് അഭയവും പ്രവര്‍ത്തന സ്വാതന്ത്യ്രവും കൊടുത്തു്കഴിഞ്ഞ സ്ഥിതിയ്ക്കു് തക്കതായ കാരണമില്ലാതെ അതു് റദ്ദാക്കി അവരെ പുറത്താക്കുകയെന്നതു് കടുത്ത നടപടിയായിരിയ്ക്കുമെന്നു് ചക്രവര്‍ത്തി വിചാരിച്ചു. ഭൂസുരന്‍മാരില്‍ നല്ലഭാഗവും അസുരവാഴ്ചയോടു് കൂറുള്ളവരായിരുന്നതിനാല്‍ ന്യൂനപക്ഷം വരുന്ന ദ്രോഹികളുടെ തെറ്റിനു് മറ്റുള്ളവരെക്കൂടി ശിക്ഷിയ്ക്കേണ്ടെന്നു് മഹാനും നീതിനിഷ്ഠനുമായ ചക്രവര്‍ത്തി തീരുമാനിച്ചു. വന്‍ നാശനഷ്ടവും ആള്‍ നഷ്ടവുമുണ്ടാക്കിയ പ്രകൃതി ദുരന്തം ഉണ്ടായ സാഹചര്യം തങ്ങള്‍ക്കു് അനുകൂലമാക്കി ആഭ്യന്തര കലാപം സംഘടിപ്പിച്ചുകൊണ്ടുളള ഭൂസുരഅട്ടിമറിയെ ചെറുക്കുവാന്‍ അവസാനം മഹാബലിയ്ക്കു് കഴിഞ്ഞില്ല.

അഭയാര്‍ത്ഥിയായി വന്നു് മൂന്നു് ചുവടു് മണ്ണു് ദാനമായി നേടി സുര-അസുര ലോകമായ വിശാല അസുരലോകത്തേക്കാള്‍ വളരുകയും സുരലോകവും അസുരലോകവും അളന്നെടുക്കുകയും ചെയ്ത ഭൂസുരന്‍(മാര്‍) കാലത്തെ അമ്മാനമാടിക്കൊണ്ടു് അടുത്ത ചുവടു് മഹാബലിയുടെ ശിരസ്സില്‍ വച്ചപ്പോള്‍15 മനുഷ്യവര്‍ഗ്ഗത്തിന്റെ സ്രഷ്ടാവായ സാക്ഷാല്‍ നാരായണന്‍ യോഗനിദ്രയില്‍ നിന്നുണര്‍ന്നു് നേരിട്ടിടപെട്ടു് മഹാബലിമന്നനു് സകലര്‍ക്കും അപ്രാപ്യമായ സുതലലോകത്തു് ഇടം നല്കി. “മാലോകനാഥാനായ മഹാബലി നമുക്കു് പ്രിയങ്കരന്‍. സര്‍വര്‍ക്കും അപ്രാപ്യമായ സ്ഥാനം മഹാബലിയ്ക്കു് കൊടുക്കുന്നു. വാമനാധിപത്യത്തെ മാലോകര്‍ നിരാകരിയ്ക്കുന്ന കാലത്തു് മഹാബലി സര്‍വലോകത്തിനും ഇന്ദ്രനാകും. ആര്‍ക്കും കിട്ടാത്ത സുതലത്തില്‍ ചിരഞ്ജീവിയായി മഹാബലി വസിക്കട്ടെ. അവിടെ മഹാബലിയ്ക്കു് ഒരിയ്ക്കലും ആധി വ്യാധികള്‍ പിടിപെടാന്‍ ഇടയാക്കുകയില്ല” എന്നു്ാ അരുളിയ കാലമൂര്‍ത്തിയായ നാരായണന്‍ മഹാബലിയോടു് ഇപ്രകാരം പറഞ്ഞു: “നാം എല്ലാവിധത്തിലും അങ്ങയെയും അങ്ങയുടെ പരിവാരങ്ങളെയും പരിച്ഛദങ്ങളെയും കാത്തു് രക്ഷിയ്ക്കും. സുതലത്തില്‍ പരിചാരകനായി ഗദയും പിടിച്ചു് അങ്ങയുടെ മുമ്പില്‍ നാമുണ്ടാകും. ” കാലത്തിന്റെ നിയന്ത്രണം പിടിച്ച ഭൂസുരവാഴ്ചയുടെ ഐശ്വര്യം കാലഗതിയില്‍ കുറഞ്ഞു്വരുമെന്നും സകല ജനവും വാമനവാഴ്ചയെ ഭര്‍ത്സിയ്ക്കുമെന്നും അവസാനം അവരുടെ വാഴ്ച നിഷ്കാസിതമാവുമെന്നുമുള്ള ശാപം നാരായണന്‍ ചൊരിയുകയും ചെയ്തു.


ഇനി മഹാബലിയുടെ രണ്ടാം വാഴ്ച

വാമനവാഴ്ചയില്‍ തന്റെ കാലത്തെ വ്യവസ്ഥകളും നീതിയും തകരുന്നതും മനുഷ്യന്‍ മനുഷ്യന്റെ മേല്‍ നടത്തുന്ന ചൂഷണങ്ങളും കണ്ടു് പ്രജാസ്നേഹിയായ മഹാബലി വ്യസനിയ്ക്കുകയും കോപിഷ്ഠനാവുകയും ചെയ്തു. മഹാബലിയ്ക്കു് ആധിവ്യാധികള്‍ ഉണ്ടാകാതിരിയ്ക്കുവാന്‍ കടമപ്പെട്ടിരിയ്ക്കുന്ന നാരായണ ഇടപെടലൊഴിവാക്കുവാന്‍ വേണ്ടി വാമനന്‍(മാര്‍) വിട്ടു്വീഴ്ചയ്ക്കു് തയ്യാറായി. അങ്ങനെയാണു് ആണ്ടിലൊരിയ്ക്കല്‍ വന്നു് പ്രജകളെ കണ്ടു് ക്ഷേമമന്വേഷിച്ചു് പോകുവാന്‍ മാവേലിയെ ഭൂസുരര്‍ അനുവദിച്ചതു്.

ചിങ്ങമാസത്തിലെ ഓണത്തിന്‍നാള്‍ നാരായണ സംരക്ഷണത്തില്‍ സകല പരിച്ഛദങ്ങളോടും കൂടി വന്നു് മനുഷ്യരെ കാണുവാന്‍ മാവേലി തീരുമാനിച്ചു. വാമനവാഴ്ചയില്‍ മുടങ്ങിപ്പോയ ഓണം പുനഃസ്ഥാപിതമായതു് മാവേലിയുടെ സന്ദര്‍ശനം ഓണത്തിനു് തന്നെയായതിനാലാണു്. തൃക്കടല്‍ക്കര ആസ്ഥാനമായി മാവേലിനാടു് വാഴുന്ന കാലത്തു് അല്ലലു് തീര്‍ന്നതിന്റെ സ്മരണയ്ക്കായി മാവേലി സ്ഥാപിച്ച വിജയോല്‍സവമായിരുന്നു ഓണം.

വാമനാധിപത്യം ഇപ്പോഴും അവസാനിച്ചിട്ടില്ല. ചിരഞ്ജീവിയായ മഹാബലി ആണ്ടോടാണ്ടു് തന്റെ ജനതയുടെ അടുത്തു്വന്നു് ക്ഷേമമന്വേഷിച്ചു് പോകുന്നു. മഹാബലിയുടെ രണ്ടാമത്തെ വാഴ്ചയ്ക്കു് വേണ്ടി കാത്തിരിയ്ക്കുകയാണദ്ദേഹത്തിന്റെ പ്രജകള്‍. മനുഷ്യന്‍ മനുഷ്യനെയും പ്രദേശം പ്രദേശത്തെയും ചൂഷണം ചെയ്യാത്തതും സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും നിലനില്ക്കുന്നതും ഐശ്വര്യസമൃദ്ധവുമായ വ്യവസ്ഥിതിയാണു് മാവേലിരാജ്യം.

സാമൂഹിക മാറ്റങ്ങള്‍ പ്രകൃതിനിയമങ്ങളെപ്പോലെ യാന്ത്രികമല്ലാത്തതു്കൊണ്ടു് മനുഷ്യപ്രയത്നമാവശ്യമാണെന്നു് ജനായകന്‍ ജയപ്രകാശനാരായണന്‍ പറഞ്ഞതോര്‍ക്കുക. വാമനാധിപത്യത്തെ മനുഷ്യന്‍ നിരാകരിച്ചാലേ മാവേലി രാജ്യം കൈവരൂ എന്നാണു് നാരായണ നിശ്ചയവും. അതായതു് ശ്രീമഹാബലിയുടെ രണ്ടാം വാഴ്ചയ്ക്കു് വേണ്ടി നാം പരിശ്രമിക്കണം; കാത്തിരിയ്ക്കണം.


.......................................

1 നാരായണന്‍ എന്ന ലേഖനം കാണുക

2 ഈ ഊഹം ശരിയാണെങ്കില്‍ ആദിചേരരാജാക്കന്‍മാരുടെ കുലകൂടസ്ഥനാണെന്നു് കാണുന്ന മഹാബലിയുടെ കാലം മുതല്ക്കാണു് മൂലദ്രാവിഡഭാഷ ഓരോ ശാഖകളായി പിരിഞ്ഞു്തുടങ്ങിയതെന്നു് കേവലം ഒരു സാമാന്യ വിധിയുടെ നിലയില്‍ മാത്രം ഊഹിയ്ക്കാവുന്നതുമാണു്. -- ആറ്റൂര്‍ കൃഷ്ണപിഷാരടി: ഭാഷാസാഹിത്യചരിത്രം--പി. രാമന്‍, മലയാളഭാഷയുടെ ഉല്പത്തി : മതഭേദങ്ങള്‍ / എസ്.വി. വേണുഗോപാലന്‍ നായര്‍ (സമ്പാ.): മലയാള ഭാഷാചരിത്രം; മാളു പബ്ളിക്കേഷന്‍സ്, അറയൂര്‍ പി.ഒ., തിരുവനന്തപുരം; 2000 ജൂണ്‍; പുറം:14

3 തമിഴ് നാട്ടില്‍ സാഹിത്യ പ്രവര്‍ത്തത്തിനു് അസ്ഥിവാരമിട്ടതു് അഗസ്ത്യ മഹര്‍ഷിയാണെന്നത്രേ ദേശീയമായ ഐതിഹ്യം-ഡോ. കെ. ഗോദവര്‍മ്മ: കേരള ഭാഷാവിജ്ഞാനീയം (മൂന്നാം പതിപ്പ്) ; കേരള സര്‍വകലാശാല പ്രകാശന വിഭാഗം; 1996; പുറം: 82

4 തമിഴില്‍ ആര്യഭാഷകളില്‍ ഉള്ളിടത്തോളം വര്‍ണങ്ങള്‍ ഇല്ലാത്തതു്കൊണ്ടു് വര്‍ണവികാരത്താല്‍ വേഷം മാറിയിട്ടുള്ള പല പദങ്ങളും ഒറ്റനോട്ടത്തില്‍ തിരിച്ചറിയുവാന്‍ കഴിയാത്തവണ്ണം സംസ്കൃതം, പ്രാകൃതം തുടങ്ങിയ ഭാഷകളില്‍ നിന്നും തമിഴിലുള്ള പ്രാചീന കൃതികളില്‍ തന്നെ സംക്രമിച്ചിരുന്നു. ഡോ. കെ. ഗോദവര്‍മ്മ: കേരള ഭാഷാ വിജ്ഞാനീയം (മൂന്നാം പതിപ്പ്) ; കേരള സര്‍വകലാശാല പ്രകാശന വിഭാഗം; 1996; പുറം:82.
5 എന്‍.വി. കൃഷ്ണവാര്യര്‍: കലോത്സവം; പൂര്‍ണ്ണ പബ്ളിക്കേഷന്‍സ്, കോഴിക്കോടു് ; 1989; പുറം 9.
6. ചരിത്രപരമായ നാടന്‍പട്ടു്കളുടെ വിലപ്പെട്ട പാരമ്പര്യം മലയാളത്തിനുമുണ്ടു്. ആ പാട്ടു്കള്‍ അത്രയേറെ പ്രാചീനതയുള്ളവയല്ലെങ്കിലും മധ്യകാലത്തിനു് ശേഷമുള്ള കേരളത്തിന്റെ സവിശേഷതകള്‍ വെളിപ്പെടുത്തുന്നവയാണു്......
......നാടന്‍ പാട്ടു്കളെയും മറ്റു് ജനകീയ സാഹിത്യ രൂപങ്ങളെയും സംബന്ധിച്ചിടത്തോളം തമിഴിലും കന്നഡത്തിലും തെലുങ്കിലും കാണപ്പെടുന്നവയെക്കാള്‍ സമ്പന്നവും വൈവിദ്ധ്യപൂര്‍ണ്ണവുമായ ഒരു ശേഖരം മലയാളത്തിലുമുണ്ടു്. --സുനീതി കുമര്‍ ചാറ്റര്‍ജി: ദ്രാവിഡം [പരിഭാഷ: കെ.പി. രാജേന്ദ്രന്‍ നായര്‍} ; കേരള ഭാഷാ ഇന് സ്റ്റ്യൂട്ട് ; 1991 ജനുവരി; പുറം 63, 64.

7 ഓണപ്പാട്ടു് മലയാളികളുടെ ആത്മദര്‍ശനത്തിന്റെ ഭാഗമായി കണക്കാക്കാം. ഇവയെല്ലാം കഴിഞ്ഞ കാലത്തു് മലയാളിയ്ക്കു് ധാര്‍മ്മിക വിദ്യാഭ്യാസത്തിനുള്ള മൌലിക സാംസ്കാരിക ഉപകരണങ്ങളായിരുന്നു. സാംസ്കാരിക കോളനീകരണം സൃഷ്ടിയ്ക്കുന്ന അലങ്കോലങ്ങള്‍ക്കിടയില്‍, വകതിരിവോടെ സ്വന്തം പൈതൃകം മനസ്സിലാക്കാന്‍ ഇവ വീണ്ടും വായിയ്ക്കേണ്ടിയിരിയ്ക്കുന്നു. --- സ്കറിയ സ്കറിയ (ആമുഖം) : അഞ്ചടി, ജ്ഞാനപ്പാന, ഓണപ്പാട്ടു്; കേരള പഠന കേന്ദ്രം, സെന്റ് ബര്‍ക്കമാന്‍സ് കോളേജ്, ചങ്ങനാശേരി -- ഡി.സി. ബുക്സ്; 1996 ജനുവരി; പുറം 22.

8 കിളിപ്പാട്ടു് പ്രസ്ഥാനത്തിലെ കൃതികളുടെ ആഖ്യാന രീതിയും ഇതു് തന്നെയാണല്ലൊ. കിളിപ്പട്ടു് പ്രസ്ഥാനവും നാടോടി സംസ്കാരവുമായുള്ള ബന്ധവും പഠന വിഷയമാക്കേണ്ടതുണ്ടു് - മനോജ് കുറൂര്‍ [അവതരണലേഖനം}: അഞ്ചടി, ജ്ഞാനപ്പാന, ഓണപ്പാട്ടു്; കേരള പഠന കേന്ദ്രം, സെന്റ് ബര്‍ക്കമാന്‍സ് കോളേജ്, ചങ്ങനാശേരി -- ഡി.സി. ബുക്സ്; 1996 ജനുവരി; പുറം 57.

9 ഓണപ്പൂക്കളം : മാവേലി നയിച്ച മഹായുദ്ധവിജയത്തിന്റെ ഓര്‍മ പുതുക്കലും പുതിയ പോര്‍ക്കളത്തിന്റെ പ്രതീകവുമാണു് പൂക്കളം. പൂക്കളത്തിന്റെ ഒത്ത നടുക്കു് സ്ഥാപിയ്ക്കുന്ന തുമ്പക്കുടം (അല്ലെങ്കില്‍ ചെമ്പരത്തിപ്പൂവു്) ശത്രുവിന്റെ പ്രതീകമാണു്. ചുറ്റുമുള്ള പൂക്കളുടെ നിര ശത്രുവിനെ വളഞ്ഞിരിയ്ക്കുന്ന പ്രതിരോധ/ആക്രമണ നിരയാണു്. പൂക്കളത്തിലെ ഓരോ നിരയെയും താഴെ പറയുന്നതു് പോലെയാണു് വ്യാഖ്യാനിയ്ക്കുന്നതു്: ഏറ്റവും പുറത്തേതും ഒന്നാമത്തേതുമായതു് ജഗണത്തിന്റെ വലയം; രണ്ടാമത്തേതു് ധാര്‍മ്മിക ശക്തിയുടെ വലയം; മൂന്നാമത്തേതു് കര്‍ത്തവ്യത്തിന്റെ വലയം; നാലാമത്തേതു് സൃഷ്ടിപരമായ കാര്യങ്ങളുടെ വലയം; അഞ്ചാമത്തേതു് ജീവശക്തിയുടെ വലയം; ആറാമത്തേതു് രണശൂരരുടെ വലയം; ഏഴാമത്തേതു് തന്ത്രജ്ഞരുടെയും ആചാര്യന്മാരുടെയും വലയം; എട്ടാമത്തേതു് കാവല്‍ സേനയുടെ വലയം; ഒമ്പതാമത്തേതു് അരചന്റെ വലയം; പത്താമത്തേതു് കാലത്തിന്റെ വലയം.
10 ഓണപ്പൂക്കളമിടല്‍ പൂജ തന്നെയാണു്. പൂചെയ് (പൂ ചെയ്യുക) ആണു് പൂജ.

11 പരാജിതരായി പാതാളത്തില്‍ പോയിരുന്ന സുരന്മാര്‍, മൂന്നു് ലോകവും വാണ മഹാബലിയുടെ അസുരവാഴ്ചയെ മഹാ സുരാസുര യുദ്ധത്തില്‍ തകര്‍ത്തു്, ശക്രനെ സുരേന്ദ്രനാക്കിക്കൊണ്ടു്, മൂന്നു് ലോകവും പിടിച്ചടക്കിയതിനെ തുടര്‍ന്നാണു് ചാതുര്‍ വര്‍ണ്യങ്ങള്‍ സ്ഥിരപ്പെട്ടതെന്നും സുരന്മാര്‍ക്കു് യജ്ഞം ലഭിച്ചതെന്നും മഹാബലിയുടെ കാലത്തെ സമ്പല്‍സമൃദ്ധി ശക്രന്റെ വാഴ്ചയിലും തുടര്‍ന്നുവെന്നും വ്യാസമഹാഭാരതത്തില്‍ (വിദ്വാന്‍ കെ. പ്രകാശം (പരിഭാഷകന്‍) : വ്യാസമഹാഭാരതം ഏഴാം പുസ്തകം ; സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം കോട്ടയം 1986 ; 463-ആം പുറം) പറഞ്ഞിട്ടുണ്ടു് എന്നതു് ഈ പ്രസ്താവനയെ ശരിവയ്ക്കുന്നു.
12. മഹാബലിയെ കൊല്ലാന്‍ പാടില്ലെന്ന വ്യവസ്ഥയിന്മേല്‍ മഹാബലിയെ കാണുവാന്‍ ബ്രഹ്മാവു് സുരേന്ദ്രായ ശക്രനെ അനുവദിച്ചുവെന്നും അങ്ങനെ വസുക്കളുടെയും രുദ്രന്മാരുടെയും അശ്വിനീദേവന്മാരുടെയും സുരന്മാരുടെയും ദേവര്‍ഷികളുടെയും സിദ്ധന്മാരുടെയും ഗന്ധര്‍വ്വന്മാരുടെയും പന്നഗങ്ങളുടെയും അകമ്പടിയോടെ പ്രഭുവും സുരേന്ദ്രനുമായ ശക്രന്‍ ഐശ്വര്യത്തോടെ പ്രശോഭിയ്ക്കുന്ന വെള്ളാനയുടെ പുറത്തു് കയറി മൂന്നു്ലോകവും കാണത്തക്കവിധം ആഡംബരത്തോടെ ഒരു ഘോഷയാത്രയായി (തൃ)കടല്‍ക്കരയ്ക്കു് പുറപ്പെട്ടു് അവിടെ കുന്നിന്‍ മുകളിലെ താവളത്തിലെത്തി, മഹാബലിയുടെനേരെ ചെന്നുവെന്നും അപ്പോള്‍ മഹാബലി ദുഃഖിക്കുകയോ നടുങ്ങുകയോ ചെയ്തില്ലെന്നും അതില്‍ കുപിതനായ ശക്രന്‍ മഹാബലിയുടെ നേരെ ഭര്‍ത്സിച്ചതിനെ തുടര്‍ന്നു് ഇരുവരും തമ്മില്‍ വാഗ്വാദം നടന്നുവെന്നും മേല്പറഞ്ഞ വ്യാസമഹാഭാരതം ഏഴാം പുസ്തകം (ശാന്തിപര്‍വ്വം) പുറം 461-ല്‍ പറയുന്നതോര്‍ക്കുക.

13 മേല്പറഞ്ഞ വ്യാസമഹാഭാരതം ഏഴാം പുസ്തകം 458-ആം പുറം നോക്കുക.
14 മനുഷ്യപരിണാമത്തിന്റെ പത്തവതാരങ്ങള്‍’ എന്ന കുറിപ്പു് നോക്കുക.

15 അധികാരൈശ്വര്യങ്ങള്‍ കൈവിട്ടു്പോയ ദൈത്യ ഇന്ദ്രായ മഹാബലി ഇപ്രകാരം പ്രസ്താവിച്ചുവെന്നാണു് വ്യാസമഹാഭാരതം പറയുന്നതു് -: ഇപ്പോള്‍ സൂര്യന്‍ കിഴക്കു്ദിക്കിലും അത്ര തന്നെ തെക്കു് ദിക്കിലും അത്ര തന്നെ പടിഞ്ഞാറും അത്രതന്നെ വടക്കും പ്രകാശിയ്ക്കുന്നു. സൂര്യന്‍ എല്ലാ ദിക്കു്കളില്‍ നിന്നും തന്നെ പിന്‍വലിച്ചു്, എന്നു് മദ്ധ്യാഹ്നപ്രദേശത്തു് മാത്രം (ബ്രഹ്മലോകത്തു മാത്രം അതായതു് സുമേരു മദ്ധ്യത്തില്‍) പ്രശോഭിയ്ക്കുമോ അന്നു് വീണ്ടും സുരന്മാരും അസുരന്മാരും തമ്മില്‍ ഘോരമായ ഒരു യുദ്ധം നടക്കും. ആ യുദ്ധത്തില്‍ ഞാന്‍ നിങ്ങളെയെല്ലാം പരാജിതരാക്കും. എല്ലാറ്റിനെയും തോല്പിയ്ക്കും. സൂര്യന്‍ എന്നു് എല്ലാ ദിക്കുകളില്‍ നിന്നും പിന്‍വാങ്ങി ബ്രഹ്മസ്ഥാനത്തു് മാത്രമായി ഒരിടത്തു് നിന്നു് പ്രകാശിയ്ക്കുന്നുവോ അന്നു് സുരന്മാരും അസുരന്മാരും തമ്മില്‍ നടക്കുന്ന ആ യുദ്ധത്തില്‍, എടോ ശക്രാ, ഞാന്‍ തീര്‍ച്ചയായും നിങ്ങളെയൊക്കെ പരാജയപ്പെടുത്തുന്നതാണു്. (ഇപ്പോഴത്തെ വൈവസ്വത മന്വന്തരം കഴിഞ്ഞു്, അപ്പോള്‍ സാവര്‍ണ്ണിക മന്വന്തരം തുടങ്ങുമെന്നും സൂര്യന്‍ സുമേരുവിന്റെ ഉപരിഭാഗത്തു് ഉറച്ചു്നിന്നു് ശോഭിയ്ക്കുമെന്നും മറ്റു് ദിക്കു്കളൊക്കെ ഇരുട്ടില്‍ തപ്പുമെന്നും പുരാണങ്ങളില്‍ പറയുന്നു. അക്കാലം വരുമ്പോള്‍ സുരാസുര യുദ്ധം നടക്കുന്നതാണെന്നും പറയുന്നു.) -- വ്യാസമഹാഭാരതം ഏഴാം പുസ്തകം: പരിഭാഷകന്‍ വിദ്വാന്‍ കെ. പ്രകാശം ; സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം കോട്ടയം 1986; 459-ആം പുറത്തു്നിന്നും.

--അവലംബം : മാവേലിരാജ്യം - ഒന്നാം പുസ്തകം

No comments:

Post a Comment