20141004

സഹോദരൻ കെ. അയ്യപ്പന്റെ ഓണപ്പാട്ട്


ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ നവോത്ഥാന, സാമൂഹിക വിപ്ലവങ്ങളുടെ ഭാഗമായി സഹോദരൻ കെ. അയ്യപ്പൻ ഒരു സവിശേഷ സംസ്‌കാര, രാഷ്ട്രീയ രചനയായി ഒരു ഓണപ്പാട്ടെഴുതുകയും പാടിനടക്കുകയും 1934-ലെ തന്റെ പദ്യകൃതികളിൽ അച്ചടിച്ച് പ്രസിദ്ധീകരിക്കുകയും ചെയ്തു.പതിനാറാം നൂറ്റാണ്ടിൽ വിരചിതമായതെന്നു് കരുതപ്പെടുന്ന മാവേലിചരിതം ഓണപ്പാട്ടിലെ ആറുവരികളോടെയാണതിന്റെ തുടക്കം.

സഹോദരൻ കെ. അയ്യപ്പൻറെ ഓണപ്പാട്ട് ചുവടെ:-


മാവേലി നാടു വാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ

ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാർക്കുമൊട്ടില്ലതാനും

കള്ളവുമില്ല ചതിവുമില്ല
എള്ളോളമില്ല പൊളി വചനം

തീണ്ടലുമില്ല തൊടീലുമില്ല
വേണ്ടാതനങ്ങൾ മറ്റൊന്നുമില്ല

ചോറുകൾവച്ചുള്ള പൂജയില്ല
ജീവിയെക്കൊല്ലുന്ന യാഗമില്ല

ദല്ലാൾവഴിക്കീശസേവയില്ല
വല്ലാത്ത ദൈവങ്ങളൊന്നുമില്ല

സാധുധനിക വിഭാഗമില്ല
മൂലധനത്തിൻ ഞെരുക്കലില്ല

ആവതവരവർ ചെയ്തു നാട്ടിൽ
ഭൂതി വളർത്താൻ ജനം ശ്രമിച്ചു

വിദ്യ പഠിക്കാൻ വഴിയേവർക്കും
സിദ്ധിച്ചു മാബലി വാഴും കാലം

സ്ത്രീക്കും പുരുഷനും തുല്യമായി
വാച്ചുസ്വതന്ത്രതയെന്തു ഭാഗ്യം?

കാലിയ്ക്കുകൂടി ചികിത്സ ചെയ്യാൻ
ആലയം സ്ഥാപിച്ചിതന്നു മർത്ത്യർ

സൗഗതരേവം പരിഷ്‌കൃതരായ്
സർവ്വം ജയിച്ചു ഭരിച്ചുപോന്നാർ

ബ്രാഹ്മണർക്കീർഷ്യ വളർന്നുവന്നീ
ഭൂതി കെടുക്കാനവർ തുനിഞ്ഞു

കൗശലമാർന്നൊരു വാമനനെ
വിട്ടു ചതിച്ചവർ മാബലിയെ

ദാനം കൊടുത്ത സുമതിതന്റെ
ശീർഷം ചവിട്ടിയാ യാചകനും.

അന്നുതൊട്ടിന്ത്യയധഃപതിച്ചു
മന്നിലധർമ്മം സ്ഥലം പിടിച്ചു.

ദല്ലാൽമതങ്ങൾ നിറഞ്ഞു കഷ്ടം!
കൊല്ലുന്ന ക്രൂരമതവുമെത്തി

വർണ്ണവിഭാഗവ്യവസ്ഥ വന്നു
മന്നിടം തന്നെ നരകമാക്കി

മർത്ത്യനെ മർത്ത്യനശുദ്ധനാക്കു-
മയ്ത്തപ്പിശാചും കടന്നുകൂടി

തന്നിലശക്തന്റെമേലിൽക്കേറി
തന്നിൽ ബലിഷ്ഠന്റെ കാലുതാങ്ങും

സ്നേഹവും നാണവും കെട്ട രീതി
മാനവർക്കേകമാം ധർമ്മമായി.

സാധുജനത്തിൻ വിയർപ്പു ഞെക്കി
നക്കിക്കുടിച്ചു മടിയർ വീർത്തു

നന്ദിയും ദീനകരുണതാനും
തിന്നുകൊഴുത്തിവർക്കേതുമില്ല

സാധുക്കളക്ഷരം ചൊല്ലിയെങ്കിൽ
ഗർവ്വിഷ്ഠരീ ദുഷ്ടർ നാക്കറുത്തു

സ്ത്രീകളിവർക്കു കളിപ്പാനുള്ള
പാവകളെന്നു വരുത്തിവച്ചു

ആന്ധ്യമസൂയയും മൂത്തു പാരം
സ്വാന്തബലം പോയ് ജനങ്ങളെല്ലാം

കഷ്ടമേ, കഷ്ടം! പുറത്തുനിന്നു-
മെത്തിയോർക്കൊക്കെയടിമപ്പട്ടു

എത്ര നൂറ്റാണ്ടുകൾ നമ്മളേവം
ബുദ്ധിമുട്ടുന്നു സഹോദരരേ

നമ്മെയുയർത്തുവാൻ നമ്മളെല്ലാ-
മൊന്നിച്ചുണരണം കേൾക്ക നിങ്ങൾ

ബ്രാഹ്മണോപജ്ഞമാം കെട്ട മതം
സേവിപ്പവരെ ചവിട്ടും മതം

നമ്മളെത്തമ്മിലകറ്റും മതം
നമ്മൾ വെടിയണം നന്മ വരാൻ.

സത്യവും ധർമ്മവും മാത്രമല്ലൊ
സിദ്ധിവരുത്തുന്ന ശുദ്ധമതം

ധ്യാനത്തിനാലെ പ്രബുദ്ധരായ
ദിവ്യരാൽ നിർദ്ദിഷ്ടമായ മതം.

ആ മതത്തിന്നായ് ശ്രമിച്ചിടേണം
ആ മതത്തിന്നു നാം ചത്തിടേണം

വാമനാദർശം വെടിഞ്ഞിടേണം
മാബലിവാഴ്ച വരുത്തിടേണം

ഓണം നമുക്കിനി നിത്യമെങ്കിൽ
ഊനംവരാതെയിരുന്നുകൊള്ളും.



(ഡോ.ഷൊർണൂർ കാർത്തികേയൻ എഴുതി 2012-ൽ സാഹിത്യ പ്രവർത്തക സംഘം നാഷണൽ ബുക്ക് സ്റ്റാൾ പ്രസിദ്ധീകരിച്ച സഹോദരൻ അയ്യപ്പൻ എന്നപുസ്തകത്തിൽ നിന്നും ഉദ്ധരിച്ചതു്.)

ഇവ കാണുക

20141002

കാസര്‍കോടിന്റെ വടക്കന്‍ ഗ്രാമങ്ങളിലെ മഹാബലി ആരാധന

തൃക്കരിപ്പൂര്‍ മുതല്‍ കുന്താപുരം നീളുന്ന പഴയ തുളുനാട്ടില്‍ തുലാമസത്തില്‍ കറുത്തവാവ് വരുന്ന ദീപാവലി നാളില്‍ മഹാബലിയെ വരവേല്‍ക്കുന്നു

മാതൃഭൂമി .കോം ഓണം സ്പെഷ്യല്‍ താളില്‍ ഇ.വി ജയകൃഷ്ണന്‍ എഴുതിയ ലേഖനത്തില്‍ നിന്നു് 

കാഞ്ഞങ്ങാടിനടുത്ത് കൊടവലം ഗ്രാമത്തിലെ കൊടവലം ക്ഷേത്രത്തില്‍ മഹാബലി കണ്ട വാമനന്റെ വിശ്വരൂപമാണ് പ്രതിഷ്ഠ. മഹാബലിയെ മോക്ഷപ്രാപ്തനാക്കും മുമ്പ് വാമനന്‍ അദ്ദേഹത്തിന് കാട്ടിക്കൊടുത്ത ത്രിവിക്രമ സങ്കല്‍പ്പത്തിലാണ് ഇവിടുത്തെ ആരാധന. ദേശീയ പാതയില്‍ പൂല്ലൂര്‍ ബസ് സ്റ്റോപ്പിലെത്തിയാല്‍ മൂന്നര കിലോമീറ്റര്‍ കിഴക്ക്-തെക്ക് മാറിയാണ് കൊടവലം ക്ഷേത്രം.

കൊടവലം-മിത്തും യാഥാര്‍ഥ്യവും എന്ന ലേഖനത്തില്‍ എഴുത്തുകാരന്‍ ഡോ.അംബികാസുതന്‍ മാങ്ങാട് ഇങ്ങനെ വിവരിക്കുന്നു:- മൂന്നാമത്തെ കാല്‍വെപ്പിന് മഹാബലിയെ പാതാളത്തിലേക്ക് ചവുട്ടി താഴ്ത്തിയ വിഷ്ണു അവതാരത്തെ കുറിച്ചാണ് പറയുന്നതും പ്രചരിക്കുന്നതും.

എന്നാല്‍ പുരാണങ്ങളില്‍ വിഷ്ണുഭക്തനായ മഹാബലിയാണുള്ളത്.ബലിയെ എല്ലാ ഐശ്വര്യങ്ങളോടെയും ഏഴുകടലുകള്‍ക്കപ്പുറത്തുള്ള സുതലത്തില്‍ വാഴിക്കുകയാണ് അവതാരമൂര്‍ത്തി ചെയ്തതത്രെ.തുളുനാട്ടുകാര്‍ വൃശ്ചികത്തിലെ തിരുവോണമാണ് ആഘോഷിച്ചിരുന്നത്.

കൊടവലം ക്ഷേത്രത്തിലെ തിരുവോണോത്സവവും വൃശ്ചികത്തിലാണ്. തൃക്കരിപ്പൂര്‍ മുതല്‍ കുന്താപുരം നീളുന്ന പഴയ തുളുനാട്ടില്‍ തുലാമസത്തില്‍ കറുത്തവാവ് വരുന്ന ദീപാവലി നാളിലാണ് മഹാബലിയെ വരവേല്‍ക്കുന്നത്.പാലമരക്കൊമ്പ് മുറിച്ചെടുത്ത് പൊലിയന്ത്രമാക്കിയും ബലീന്ദ്ര പൂജ നടത്തിയും തുളുനാട്ടുകാര്‍ ആഘോഷം കൊണ്ടാടുന്നു.

ഈ ആഘോഷത്തിന് ഓണമെന്ന പേരൊന്നുമില്ല.പക്ഷെ മഹാബലി ആരാധനയാണ് ഈ ദിവസം നടക്കുന്നത്. കാസര്‍കോടിന്റെ വടക്കന്‍ ഗ്രാമങ്ങളിലാണ് ബലി ആരാധന കൂടുതലെന്നും അംബികാസുതന്റെ ലേഖനത്തിലുണ്ട്.
അവലംബം
മാതൃഭൂമി .കോം ഓണം സ്പെഷ്യല്‍ താള്‍


പൊലീന്ദ്രന്‍ വിളി



തുളുനാട്ടിലെ തുലാവാവിനെപ്പറ്റി

മാതൃഭൂമി .കോം  ഓണം സ്പെഷ്യല്‍ താളില്‍ പി.വി. ഷാജികുമാര്‍ എഴുതിയ ലേഖനത്തില്‍ നിന്നു്. പൂര്‍ണരൂപം ഇവിടെ

'കല്ല് കായാവുന്ന കാലത്ത് ,വെള്ളാരം കല്ല് പൂക്കുന്ന സമയത്ത്, ഉപ്പ് കര്‍പ്പൂരമാകുന്ന കാലത്ത്, ഉഴുന്ന് മദ്ദളം ആവുന്ന കാലത്ത്, നെച്ചിക്കാടിനടിയില്‍ വയല്‍ക്കൂട്ടം നടക്കുന്ന കാലത്ത്, കുന്നിക്കുരുവിന്റെ കറുത്ത കല മായുന്ന കാലത്ത്, മോരില്‍ വെണ്ണ മുങ്ങുന്ന കാലത്ത്, മരംകൊത്തി പക്ഷി തന്റെ കുടുമ താഴെയിറക്കുന്ന കാലത്ത് അല്ലയോഭൂമിപുത്രാ, ബലിയീന്ദ്രാ, നിനക്ക് തിരിച്ചു വന്നു നാട് ഭരിക്കാം.'

മറ്റ് സ്ഥലങ്ങളില്‍ അത്തം മുതല്‍ പത്ത് ദിവസം വരെ മാത്രം പൂവിടുമ്പോള്‍ ഞങ്ങള്‍ കാസര്‍ഗോഡുകാര്‍ ചിങ്ങം ഒന്ന് തൊട്ട് പൂവിട്ട് മഹാബലിയെ സ്‌നേഹിച്ച് കൊല്ലും. ഞങ്ങളുടെ സ്‌നേഹാധിക്യം കൊണ്ടാണോ എന്തോ തെക്കുള്ളവരില്‍ നിന്ന് വ്യത്യസ്തമായി ഞങ്ങള്‍ കാസര്‍ഗോഡുകാരെ കാണാന്‍ മാവേലി രണ്ട് പ്രാവശ്യം വരുന്നുണ്ട്. ആദ്യം വരുന്നത് എല്ലാവര്‍ക്കുമറിയാവുന്നത് പോലെ കേരളത്തില്‍ മൊത്തം സന്ദര്‍ശിക്കുന്ന ചിങ്ങമാസത്തില്‍.

രണ്ടാമത്തെ വരവ് തുലാം മാസത്തിലാണ്. പുതിയ കാസര്‍ഗോഡുകാര്‍ അതിന്റെ ഓര്‍മകള്‍ ഏറെക്കുറെ മായ്ച്ച് കളഞ്ഞെങ്കിലും കുറച്ച് മുന്നോട്ടുള്ള കാസര്‍ഗോഡുകാര്‍ക്ക് തുലാം മാസത്തെ ഓണം പരമപ്രധാനവും സവിശേഷതയാര്‍ന്നതുമായിരുന്നു.

തുലാം മാസത്തില്‍ മൂന്ന് ദിവസം മാവേലി ജനങ്ങളുടെയടുത്തുണ്ടാവുമെന്നാണ് തുളുനാട്ടിലെ വിശ്വാസം. എല്ലാം മറന്ന് ദാനം ചെയ്യുന്ന, സോഷ്യലിസത്തിന്റെ തലതൊട്ടപ്പനായ മാവേലിയുടെ മുന്നില്‍ മഹാവിഷ്ണു വാമനന്‍ എന്ന ചെറിയ മനുഷ്യനായി രംഗപ്രവേശം ചെയ്യുകയും മൂന്നടി മണ്ണ് ചോദിക്കുകയും രണ്ട് അടി കൊണ്ട് എല്ലാം അളന്നെടുക്കുകയും മൂന്നാമത്തെയടി മാവേലിയുടെ ശിരസ്സില്‍ വെച്ച് പാതാളത്തിലേക്ക് ചവുട്ടിത്താഴ്ത്തുകയും ചെയ്തു എന്നതാണല്ലോ ഐതിഹ്യം. അടിച്ചമര്‍ത്തപ്പെട്ടവര്‍ ഏതെങ്കിലും ഒരു കാലത്ത് ഉയര്‍ത്തെഴുന്നേല്‍ക്കുക തന്നെ ചെയ്യും എന്ന് മഹാബലി പറയാതെ പറയുന്നുണ്ട്. ഈ കഥ തന്നെയാണ് തുളുനാട്ടിലെ തുലാം മാസമിത്തിലും ആവര്‍ത്തിക്കുന്നത്. മഹാബലിയുടെ ഭരണത്തില്‍ അസൂയ മൂത്ത് ഭ്രാന്തായ ദേവേന്ദ്രനാണല്ലോ ഇതിന്റെ മുഖ്യഹേതു. ചവുട്ടിത്താഴ്ത്തിയപ്പോള്‍ കുറ്റബോധം തോന്നിയിട്ടോ എന്തോ, മഹാവിഷ്ണു മഹാബലിയോട് മൂന്ന് ദിവസം സ്വര്‍ഗ്ഗവും ഭൂമിയും ഭരിക്കാന്‍ അനുവാദം നല്‍കുന്നു. തുലാം മാസത്തെ ഈ മൂന്ന് ദിവസങ്ങളാണ് പഴയകാലത്തെ കാസര്‍ഗോഡുകാര്‍ സവിശേഷമായ ചടങ്ങുകളോടെ ആചരിക്കുന്നത്.

പൊലീന്ദ്രന്‍ വിളി എന്ന് അതിനെ പേരിട്ട് വിളിക്കാമെങ്കിലും ചടങ്ങിന് കൃത്യമായ പേരൊന്നുമില്ല. മൂന്ന് ദിവസങ്ങളിലെ സന്ധ്യകളിലാണ് പൊലീന്ദ്രന്‍ വിളികള്‍ കാസര്‍ഗോട്ടെ നാട്ടിന്‍പുറങ്ങളില്‍ മുഴങ്ങിക്കേള്‍ക്കുക. പാലമരത്തിന്റെ ചെറിയ കൊമ്പുകള്‍ വെട്ടി, കവണരൂപത്തിലാക്കി ഒരു താക്കമുണ്ടാക്കും. അത് വീട്ടുമുറ്റത്തും കിണറ്റിന് മുന്നിലും തൊഴുത്തിന് മുന്നിലും കുത്തിനിര്‍ത്തും. ചിരട്ട മൂന്ന് കഷണങ്ങളായി പൊട്ടിച്ചെടുത്ത് കുത്തിനിര്‍ത്തിയ പാലമരക്കൊമ്പിന് മേല്‍ വിളക്ക് കത്തിക്കുന്നതിനായി വെയ്ക്കും. സന്ധ്യാ നേരത്ത് വിളക്ക് വെച്ചുകഴിഞ്ഞാല്‍ വിളക്കും ഒരു പാത്രത്തില്‍ അരിയുമായി മുതിര്‍ന്ന സ്ത്രീകളും കുട്ടികളും ആദ്യം കിണറ്റിന്‍കരയിലെത്തും. പാലക്കൊമ്പില്‍ വെച്ചിരിക്കുന്ന ചിരട്ടകഷണത്തിന് മേല്‍ കൂട്ടത്തില്‍ ഏറ്റവും മുതിര്‍ന്നയാള്‍ എണ്ണയില്‍ കുതിര്‍ന്ന തിരി വെയ്ക്കും. വിളക്ക് കൊളുത്തിയ ശേഷം മുതിര്‍ന്നയാള്‍ എല്ലാവര്‍ക്കും കുറച്ച് അരിമണികള്‍ പകരും. കിണറ്റിന്‍ കരയില്‍ കത്തിച്ച് തിരിക്ക് നേര്‍ക്ക് തിരിഞ്ഞ് 'പൊലീന്ദ്രാ.. പൊലീന്ദ്രാ. അരിയോ.. അരി..' എന്ന് (ഹരിയോ.. ഹരി.. എന്നാണ് കൃത്യമായ വാക്ക്, പക്ഷേ അരിയിടുന്നതായത് കൊണ്ട് ഹരി പോയി, അരിയായി.) എല്ലാവരും ഉച്ചത്തില്‍ മൂന്ന് പ്രാവശ്യം വിളിച്ച് കൈയ്യിലെ അരി കത്തിക്കൊണ്ടിരിക്കുന്ന തിരിക്ക് മേലിടും. അതിന് ശേഷം തൊഴുത്തിനരികില്‍ കുത്തിനിര്‍ത്തിയ പാലക്കൊമ്പിലെ ചിരട്ടയിലും വീട്ടുമുറ്റത്തും വിളക്ക് കത്തിച്ച് പൊലീന്ദ്രനെ വിളിക്കും. ശേഷം വിളക്കിലെ തിരി കെടാതെ വിളക്ക് പടിഞ്ഞാറ്റക്കകത്തെത്തിക്കും. (പടിഞ്ഞാറ്റ- പൂജാമുറി.) തുടര്‍ന്നുള്ള രണ്ട് ദിവസങ്ങളിലെ സന്ധ്യകളിലും ഇതാവര്‍ത്തിക്കും. മഹാബലിയെ വിളക്ക് കാണിച്ച്, ഞങ്ങളിവിടെ പ്രകാശമാനമായ ജീവിതം എങ്ങനെയൊക്കെയോ കൊണ്ടുനടക്കുന്നുണ്ടെന്ന് മഹാബലിക്ക് കാണിച്ചുകൊടുക്കുകയാണ് പൊലീന്ദ്രന്‍ വിളിയിലൂടെ.

കുട്ടിക്കാലത്ത് വല്ല്യമ്മയോടൊത്ത് പൊലീന്ദ്രന്‍ വിളിച്ചിട്ടുണ്ട് കുറേ വര്‍ഷങ്ങള്‍. പൊലീന്ദ്രന്‍ വിളികള്‍ കൊണ്ട് വൈകുന്നേരങ്ങള്‍ ഉണരും. വെയില്‍ ചാഞ്ഞ് ഇരുട്ടിലേക്ക് കണ്ണടയ്ക്കുന്ന വൈകുന്നേരങ്ങളില്‍ വിളക്കുമെടുത്ത് വല്ല്യമ്മ കിണറ്റിന്‍കരയിലേക്ക് നടക്കും. തൊഴുത്തില്‍ നിന്ന് പശുക്കള്‍ ഞങ്ങളുടെ പൊലീന്ദ്രന്‍ വിളികള്‍ കേട്ട് തലയുയര്‍ത്തും. തെങ്ങിന്‍ പൊത്തുകളിലെ മൈനകള്‍ കണ്ണുമിഴിക്കും. വയലുകളില്‍ നിന്ന് മണ്ണിന്റെ മണവും കൊണ്ട് വരുന്ന കാറ്റ് തിരി കെടുത്താതെ ഞങ്ങളെ വന്ന് ആശ്ലേഷിക്കും.

ഇന്ന് ആരും പൊലീന്ദ്രന്‍ വിളിക്കാറില്ല. വൈകുന്നേരങ്ങളില്‍ ആരും ഒത്തുചേരാറുമില്ല. അന്ന് പൊലീന്ദ്രന് മാത്രമായിരുന്നില്ല, അരി നേര്‍ന്നത് എന്ന് ഇപ്പോള്‍ വിചാരിക്കുമ്പോള്‍ മനസ്സിലാകുന്നു. വെള്ളത്തിനും (കിണറ്റുകര) മൃഗങ്ങള്‍ക്കും (തൊഴുത്ത്) വീടിനുമായിരുന്നു. ദൈവം പ്രകൃതിയിലും ജീവജാലങ്ങളിലും വിഹരിക്കുന്നു എന്ന് മനസ്സിലാക്കാതെ മനസ്സിലാക്കിയവരായിരുന്നു മുന്‍തലമുറക്കാര്‍.
കടപ്പാടു്  മാതൃഭൂമി .കോം  2014 ഓഗസ്റ്റ് 14

20140926

'മാവേലി നാടുവാണീടും കാല'ത്തിന്റെ കര്‍ത്താവ് സഹോദരന്‍ അയ്യപ്പനല്ല എന്ന പ്രതികരണത്തിനുള്ള ഡോ. അജയ് ശേഖരന്റെ വിശദീകരണം



ഓണപ്പാട്ടിന്റെ രചനാകര്‍തൃത്വം: ഒരു വിശദീകരണം

2014 സെപ്തംബര്‍ 26 മാതൃഭൂമി

'മാതൃഭൂമി'യുടെ ആക്ഷേപങ്ങളും അഭിപ്രായങ്ങളും എന്ന പംക്തിയില്‍ 'മാവേലി നാടുവാണീടും കാല'ത്തിന്റെ കര്‍ത്താവ് സഹോദരന്‍ അയ്യപ്പനല്ല' (2014 സപ്തംബര്‍ 23) എന്ന പ്രതികരണത്തിനു് ജാതിയെ ദഹിപ്പിച്ച സഹോദരന്‍ എന്ന ലേഖനമെഴുതിയ ഡോ. അജയ് ശേഖരന്റെ വിശദീകരണം.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ നവോത്ഥാന, സാമൂഹിക വിപ്ലവങ്ങളുടെ ഭാഗമായി ഒരു സവിശേഷ സംസ്‌കാര, രാഷ്ട്രീയ രചനയായി ഓണപ്പാട്ടെഴുതുകയും പാടിനടക്കുകയും 1934-ലെ തന്റെ പദ്യകൃതികളില്‍ അച്ചടിച്ച് പ്രസിദ്ധീകരിക്കുകയും ചെയ്തത് സഹോദരനാണ്. ഇതിന്റെ ഈണവും ശീലും ഏതാനും വരികളും ഒരുപക്ഷേ അമ്മാനപ്പാട്ടുപോലെയോ വഞ്ചിപ്പാട്ടുപോലെയോ അടിത്തട്ടിലുള്ള ബഹുജനങ്ങളുടെ സംഘബോധത്തില്‍ നിലനിന്നിരിക്കാം. എന്നാല്‍, അതൊരിക്കലും പത്താം നൂറ്റാണ്ടോളം പിന്നോട്ടുപോകുന്നില്ല. കാരണം, പാട്ടുസാഹിത്യത്തിന്റെ കാലമായ 12 മുതല്‍ 14 വരെയുള്ള നൂറ്റാണ്ടുകളില്‍പ്പോലും മിശ്രമായ മലനാട്ടുതമിഴായിരുന്നു സാഹിത്യരചനയുടെ ഭാഷ. പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ച എഴുത്തച്ഛന്റെ രചനയില്‍ മാത്രമാണ് ഇന്ന് വായിക്കാവുന്ന രീതിയിലുള്ള മലയാളം ദൃശ്യമാകുന്നത്. ഒമ്പതാം നൂറ്റാണ്ടുമുതല്‍ കേരളത്തില്‍ സംഘകാലംതൊട്ട് ഇങ്ങോട്ട് നിലനിന്ന പഴന്തമിഴില്‍ സംസ്‌കൃതം കലര്‍ന്നുള്ള ഒരു മണിപ്രവാള സങ്കരഭാഷ ഉണ്ടായി വരുന്നതായും ഇത് ആര്യാധിനിവേശമെന്ന ബ്രാഹ്മണാധിനിവേശത്തിന്റെ സൂചനയായും ഭാഷാസാഹിത്യ ചരിത്രങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.
ചുരുങ്ങിയത് പതിനഞ്ചാം നൂറ്റാണ്ടോടെ മാത്രമാണ് ഇന്ന് വായിച്ചുമനസ്സിലാക്കാന്‍ പറ്റുന്ന രീതിയിലുള്ള ഒരു മലയാളത്തിന്റെ ആദിരൂപങ്ങള്‍തന്നെ തെളിയുന്നതെന്ന് വ്യക്തം. ഇങ്ങനെ നോക്കുമ്പോള്‍ തെളിഞ്ഞ നവീന മലയാളത്തിലുള്ള ഓണപ്പാട്ടിന്റെ ആദ്യരൂപത്തിനുതന്നെ പതിനാറാം നൂറ്റാണ്ടിന് അപ്പുറത്തേക്ക് പോകാനാവില്ല.
പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നുവെന്ന് വിശ്വസിക്കുന്ന ഈരാറ്റിങ്കല്‍കുടിയിലെ പറയമൂപ്പനായ പാക്കനാരുടെ എട്ടുവരികള്‍ വീതമുള്ള തൊള്ളായിരം പാട്ടുകളിലൊന്നാവാം സഹോദരന്റെ 'ഓണപ്പാട്ടി'ന്റെ പ്രാക്തനമാതൃക എന്ന് പറയാറുണ്ട്. 1970കളില്‍ സഹോദരന്റെയും നവോത്ഥാന, സാംസ്‌കാരിക പോരാളികളുടെയും മരണശേഷം 'ആധികള്‍ വ്യാധികളൊന്നുമില്ല, ബാലമരണങ്ങള്‍ കേള്‍പ്പാനില്ല' എന്ന വര്‍ണാശ്രമ ഭീതികളുള്‍പ്പെടുത്തി സഹോദരന്റെ ശക്തവും യുക്തിഭദ്രവുമായ ബ്രാഹ്മണിസവിമര്‍ശമുള്ള വരികള്‍ വെട്ടിനീക്കി മുഖ്യധാരാ മാധ്യമങ്ങള്‍ വഴിയും ആകാശവാണി പോലുള്ള ഭരണകൂട ഉപകരണങ്ങളിലൂടെയും ഓണപ്പാട്ട് അജ്ഞാതകര്‍ത്തൃതമായും അനാദികാലം മുതല്‍ നിലനില്‍ക്കുന്ന ഒന്നായും പ്രചരിപ്പിക്കപ്പെട്ടു. സമൂഹത്തിന്റെയും സംസ്‌കാരത്തിന്റെയും രാഷ്ട്രീയത്തിന്റെയും എല്ലാ മേഖലകളില്‍നിന്നും ജാതിവിരുദ്ധമായ നവോത്ഥാന ബ്രാഹ്മണിസ വിമര്‍ശത്തെ ഗോപ്യമായി ഒഴിവാക്കിക്കൊണ്ട് കാല്പനികവും വ്യാജഗൃഹാതുരപരവുമായ ഒരു സുവര്‍ണകാല ആഖ്യാനത്തിലേക്കും ബാലമരണങ്ങളെയും മറ്റ് വ്യാധികളെയും കുറിച്ചുള്ള സവര്‍ണ ഹൈന്ദവ ആധികളിലേക്കും ഓണപ്പാട്ടിനെ ചെറുതാക്കി മലയാള കുലീനതയുടെ എഴുത്തധികാരവും അടയാളക്കോയ്മയും. പാക്കനാരുടെ വാമൊഴിയെന്ന് പറയുന്ന പാഠത്തിലോ സഹോദരന്റെ 1934 മുതലുള്ള വരമൊഴി പാഠത്തിലോ ഇല്ലാത്ത ഈ ആധിയും വ്യാധിയും തികച്ചും ഹൈന്ദവവും വൈദികവുമാണെന്ന് ബഹുജനങ്ങള്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു.

ഡോ. അജയ് ശേഖര്‍, അസി. പ്രൊഫസര്‍, ഇംഗ്ലീഷ് വിഭാഗം, സംസ്‌കൃത സര്‍വകലാശാല, കാലടി

2014 സെപ്തംബര്‍ 26 മാതൃഭൂമി


20140924

'മാവേലി നാടുവാണീടും കാല'ത്തിന്റെ കര്‍ത്താവ് സഹോദരന്‍ അയ്യപ്പനല്ല


2014 സെപ്തംബര്‍ 23 മാതൃഭൂമി
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ സഹോദരന്‍ അയ്യപ്പന്‍ എഴുതി അച്ചടിപ്പിച്ചും പാടിയും പ്രചരിപ്പിച്ച ഒരു (ഗാനാത്മക) കവിതയാണ് 'മാവേലിനാടുവാണീടും കാലം/മാനുഷരെല്ലാരുമൊന്നുപോലെ' എന്നും, വാമൊഴിശൈലിയിലുള്ള ആ പാട്ടിന്റെ ഏതാനും വരികള്‍ മാത്രമാണ് പാഠപുസ്തകങ്ങളിലും പൊതുബോധനത്തിലും ആവര്‍ത്തനത്തിലൂടെ ഉറപ്പിക്കപ്പെട്ടതെന്നും ഡോ. അജയ്‌ശേഖര്‍ ആഗസ്ത് 22ന്റെ 'മാതൃഭൂമി'യില്‍ (ജാതിയെ ദഹിപ്പിച്ച സഹോദരന്‍. പുറം 4) എഴുതിക്കണ്ടു.

ഓണത്തെക്കുറിച്ചുള്ള രണ്ട് കവിതാഖണ്ഡങ്ങള്‍ സഹോദരന്‍ രചിച്ചിട്ടുണ്ടെന്നത് നേരാണ്. ഒന്നിന്റെ ശീര്‍ഷകം 'ഓണപ്പാട്ട്' എന്നും മറ്റൊന്നിന്റേത് 'യുക്തികാലം ഓണപ്പാട്ട്' എന്നുമാണ്. ഇതില്‍ 'ഓണപ്പാട്ടി'ലെ ആരംഭത്തിലുള്ള 'മാവേലിനാടുവാണീടും കാലം' എന്ന വരിമുതല്‍ 'എള്ളോളമില്ല പൊളിവചനം' എന്നുവരെയുള്ള ആറുവരികള്‍ പരമ്പരാഗതമായ മാവേലിപ്പാട്ടില്‍നിന്ന് അദ്ദേഹം ഉദ്ധരിച്ചതാണെന്ന് വ്യക്തമാണ്. മനുഷ്യരെ ഒന്നായിക്കണ്ട് അത്യുത്കൃഷ്ടമായ ഭരണം കാഴ്ചവെച്ച മഹാബലിയെ ചതിച്ചവരോടുള്ള രൂക്ഷമായ ധര്‍മരോഷമാണ് ഓണപ്പാട്ടില്‍ അലയടിക്കുന്നതെങ്കില്‍, 'യുക്തിയീ നാടിനിവാഴും കാലം/ മര്‍ത്ത്യര്‍ സ്വതന്ത്രരായ്ത്തീരും കാലം' എന്നാരംഭിക്കുന്ന 'യുക്തികാലം ഓണപ്പാട്ടി'ല്‍ അദ്ദേഹം വിഭാവനംചെയ്യുന്ന മാവേലിക്കാലത്തെ അനുസ്മരിപ്പിക്കുന്ന ഒരു ഭരണകൂടത്തിന്റെ പ്രകടനപത്രികയാണ് പ്രതിബിംബിക്കുന്നത്.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ സഹോദരന്‍ രചിച്ച ഓണപ്പാട്ടുകവിതകളും പത്താം ശതകത്തില്‍ അജ്ഞാതനാമാവാല്‍ ആരചിക്കപ്പെട്ട 'മാവേലി'പ്പാട്ടും രണ്ടും രണ്ടാണെന്നുള്ളതിന് യുക്തികാലം ഓണപ്പാട്ടിലെ ഏറ്റവും ഒടുവിലത്തെ ഈരടി (ഓണപ്പാട്ടു കവിപാടിയൊരു/ ക്ഷേമം തികഞ്ഞ മാവേലിക്കാലം) തന്നെ മികച്ച ദൃഷ്ടാന്തമാണ്. അതില്‍ പറയുന്ന 'ഓണപ്പാട്ടുകവി' പഴയകാലത്തെ അജ്ഞാതകവിതന്നെ ആവാനാണ് സാധ്യത. 'ആരോമല്‍ പൈങ്കിളിപ്പെണ്‍കിടാവേ'എന്നാരംഭിച്ച് 'നന്നായ് തെളിഞ്ഞുമനസ്സുകൊണ്ട്' എന്നവസാനിക്കുന്ന ഒരു നീണ്ടപാട്ടിന്റെ നടുക്കുള്ളതാണ് ശീലുകൊണ്ടും ചേലുകൊണ്ടും പ്രചുരപ്രചാരം സിദ്ധിച്ച 'മാവേലിനാടുവാണീടും കാലം/ മാനുഷരെല്ലാരുമൊന്നുപോലെ' എന്നുംമറ്റുമുള്ള വരികളെന്നും, അതില്‍ മാവേലിയെ തൃക്കാക്കരക്കാരനായ ഒരു മാടമ്പിരാജാവായാണ് ചിത്രീകരിച്ചിട്ടുള്ളതെന്നും മുമ്പൊരിക്കല്‍ കവി ഡി.വിനയചന്ദ്രന്‍ അഭിപ്രായപ്പെട്ടതും (മാതൃഭൂമി വാരാന്തപ്പതിപ്പ്, 30.8.2009) ഇവിടെ കൂട്ടിവായിക്കാവുന്നതാണ്. രാഷ്ട്രീയമായി വിധ്വംസകവും ഗൗരവമേറിയ ചരിത്രസാംസ്‌കാരിക വിമര്‍ശം കലര്‍ന്നതുമായ സഹോദരന്റെ ഓണപ്പാട്ടിന്റെ ബാക്കിഭാഗം(?) അജ്ഞാതമായിത്തന്നെയിരിക്കുന്നു എന്ന ലേഖകന്റെ ഉത്കണ്ഠയും അസ്ഥാനത്താണ്. അതിന്റെ ബാക്കിഭാഗം മാത്രമല്ല: പൂര്‍ണരൂപംതന്നെ 1934ല്‍ പ്രസിദ്ധീകൃതമായ 'സഹോദരന്റെ പദ്യകൃതികളിലും' സമീപകാലത്ത് (2009ല്‍) നവോത്ഥാന സാഹിത്യവേദിക്കുവേണ്ടി വി.കെ.പവിത്രന്‍ സമാഹരിച്ചതും കോട്ടയം വാകത്താനത്തെ സഹോദരന്‍ പ്രസിദ്ധീകരണത്തിന്റെ ഭാഗമായുള്ള 'അയ്യപ്പന്റെ മാനവഗീതങ്ങള്‍' എന്ന കൃതിയിലും ഉണ്ട്.

എം.ഒ.ജി. മലപ്പട്ടം,
(പ്രസിഡന്റ്, സംസ്ഥാന
ഗ്രന്ഥകാരസമിതി, കണ്ണൂര്‍)

2014 സെപ്തംബര്‍ 23 മാതൃഭൂമി

20140920

തിരുവോണത്തിന് വരുന്നത് മഹാബലി


ഓണത്തിന് നാം എതിരേല്‍ക്കുന്നത് മാവേലിയെ അല്ലെന്ന ഭാഷ്യം 'നമ്മുടെ ഓണം' എന്ന പേരില്‍ സപ്തംബര്‍ ആറിലെ മാതൃഭൂമി പ്രസിദ്ധീകരിച്ചു. (1, 2) ഈ ഭാഷ്യത്തിനെതിരെ കടുത്ത പ്രതികരണങ്ങളാണുണ്ടായതു്. 2014 സെപ്തംബര്‍ 19 ആം തീയതിയിലെ മാതൃഭൂമി പ്രസിദ്ധീകരിച്ച തിരഞ്ഞെടുത്ത പ്രതികരണങ്ങള്‍ വായിക്കുക.


ഡോ. അംബികാസുതന്‍ മാങ്ങാട്‌
പ്രാചീനകാലത്ത് കേരളത്തിലെന്നല്ല, ഇന്ത്യ മുഴുവന്‍ തുലാം മാസത്തില്‍ (ചിങ്ങത്തിലല്ല) അമാവാസി ദിവസം മഹാബലിയെ വരവേല്‍ക്കുന്ന ഉത്സവംഓണം നടന്നിരുന്നു. കൃത്യമായി പറഞ്ഞാല്‍ ദീപാവലി പഴയ ഓണാഘോഷമാണ്.

'ഓണം ആഘോഷിക്കുന്നത് യഥാര്‍ഥത്തില്‍ ഭഗവാന്റെ അവതാരമായ വാമനമൂര്‍ത്തിയുടെ അവതാരസുദിനവുമായി ബന്ധപ്പെട്ടാണ്. അല്ലാതെ മാവേലി വരുന്നതൊന്നുമല്ല' എന്ന അഭിപ്രായമുള്ള ബ്രഹ്മചാരി ധ്രുവചൈതന്യയുടെ ലേഖനം (മാതൃഭൂമി, 2014 സപ്തംബര്‍ 6) മഹാബലിയെ സ്വീകരിക്കാന്‍ പൂക്കളമൊരുക്കിയും ഓണസദ്യയൊരുക്കിയും കാത്തിരിക്കുന്ന ലക്ഷോപലക്ഷം മലയാളികള്‍ക്ക് നല്ല കല്ലുകടിയായി.

പുരാതനകാലത്ത് വടക്കേ ഇന്ത്യയില്‍നിന്ന് കേരളത്തിലേക്ക് സംക്രമിച്ച മിത്തും ആഘോഷവുമാണ് ഓണം. പ്രാചീനകാലത്ത് ഓണം ബുദ്ധമതത്തിന്റെ ആഘോഷമായിരുന്നെന്ന് കരുതാന്‍ ധാരാളം ന്യായങ്ങളുണ്ട്. ശ്രമണപദത്തിലേക്ക് കടക്കുന്നവര്‍ക്ക് മഞ്ഞമുണ്ട് നല്‍കുന്ന സമ്പ്രദായം ഇപ്പോഴത്തെ ഓണക്കോടിയുടെ പൂര്‍വരൂപമാകണം. സംസ്‌കൃതത്തിലെ ശ്രാവണം (നക്ഷത്രം) ആണല്ലോ തിരുവോണവും ഓണവും. ആര്യാധിനിവേശക്കാലത്ത് കേരളത്തിലെ ബൗദ്ധജൈന ആരാധനാലയങ്ങള്‍ പരക്കെ പ്രസിദ്ധങ്ങളായ ഹിന്ദുക്ഷേത്രങ്ങളായി മാറിയതുപോലെ ഉത്സവങ്ങള്‍ക്കും രൂപമാറ്റംവന്നു. കേരളത്തിലെ ഓണാഘോഷങ്ങളുടെ കേന്ദ്രബിന്ദു തൃക്കാക്കരയാണെന്ന് ധ്രുവചൈതന്യ പറയുന്നത് സമ്മതിക്കാം. എന്നാല്‍, കേരളത്തിന്റെ രാജധാനിയെന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള തൃക്കാക്കര പ്രസിദ്ധമായ ബൗദ്ധകേന്ദ്രമായിരുന്നു. 13ാം നൂറ്റാണ്ടില്‍ തകര്‍ക്കപ്പെട്ട തൃക്കാക്കരയിലെ ക്ഷേത്രം പിന്നെ ഉയരുന്നത് വാമനപ്രതിഷ്ഠയോടുകൂടിയാണെന്നത് ചിന്തനീയം. ഉത്തരേന്ത്യയിലെ മഹാബലിവര്‍ണനകള്‍ക്ക് ചരിത്രത്തിലെ പല ചക്രവര്‍ത്തിമാരുമായും സാദൃശ്യമുണ്ട്. കേരളത്തില്‍, ധ്രുവചൈതന്യ പറയുന്നതുപോലെ ചേരമാന്‍ പെരുമാളുമായി കൂടുതല്‍ ബന്ധപ്പെടുത്താം (കാസര്‍കോട് ഉള്‍പ്പെടുന്ന തുളുനാട് ഭരിച്ചിരുന്ന മഹാബലിയെ ചതിച്ച് തോല്പിക്കാന്‍ വിജയനഗര സാമ്രാജ്യത്തില്‍നിന്ന് (ഒന്നല്ല) രണ്ട് വാമനന്മാര്‍ വരുന്നതിന്റെ വിവരണമുള്ള ഒരു കാവ്യം ഈ ലേഖകന്റെ കൈയിലുണ്ട്. വയനാട്ടിലെ കുറിച്യര്‍ക്കിടയില്‍ അവരുടെ മാവോതിയെന്ന രാജാവിനെ ദൈവം കടലില്‍ ചവിട്ടിത്താഴ്ത്തി രാജ്യം സ്വന്തമാക്കിയ പാട്ട് പ്രചാരത്തിലുണ്ട്).

'മാവേലി നാടുവാണീടുംകാലം' എന്ന് തുടങ്ങുന്ന പ്രശസ്തമായ നാടന്‍പാട്ട് കുട്ടികളറിയുന്നപോലെ പത്തുവരിയല്ല. സാമാന്യം ദീര്‍ഘമായ ആ പാട്ടിന്റെ അവസാനഭാഗത്ത് ഇങ്ങനെയുണ്ട്:

'മാവേലി മണ്ണുപേക്ഷിച്ചശേഷം
മാധവന്‍ നാടുവാണീടും കാലം
ആകവേ ആയിരം ബ്രാഹ്മണരെ
നിത്യവുമൂട്ടിത്തുടങ്ങിയല്ലോ
മാവേലിയോണം മുടങ്ങിയല്ലോ'

ബൗദ്ധന്റെതും അവര്‍ണന്റെതുമായിരുന്ന ഓണത്തെ ബ്രാഹ്മണ്യം എങ്ങനെയാണ് ഹൈജാക്ക് ചെയ്തതെന്ന് ഈ വരികളില്‍ വ്യക്തം. 'പൂക്കളത്തിന് നടുക്കുവെക്കുന്ന തൃക്കാക്കരയപ്പന്‍ വാമനനാണ്' എന്ന അഭിപ്രായവും വാമനപ്രതിഷ്ഠയ്ക്കുശേഷമേ ശരിയാകുന്നുള്ളൂ. മുമ്പ് ഓണത്തപ്പന്‍ മഹാബലിതന്നെ. ചിങ്ങത്തിലെ തിരുവോണനാള്‍ ചതിച്ചുജയിച്ചവന്റെ ദിവസമാണ്. 'പരാജിതനായ' ബലി ആ ദിവസം എങ്ങനെ വരും? അതും അട്ടിമറിക്കപ്പെട്ടതാണ്. പറയാം:

പ്രാചീനകാലത്ത് കേരളത്തിലെന്നല്ല, ഇന്ത്യ മുഴുവന്‍ തുലാം മാസത്തില്‍ (ചിങ്ങത്തിലല്ല) അമാവാസി ദിവസം മഹാബലിയെ വരവേല്‍ക്കുന്ന ഉത്സവം ഓണം നടന്നിരുന്നു. കൃത്യമായി പറഞ്ഞാല്‍ ദീപാവലി പഴയ ഓണാഘോഷമാണ്. ഏഴാം ശതകത്തില്‍ ജീവിച്ചിരുന്ന തിരുജ്ഞാന സംബന്ധര്‍, മൈലാപ്പുരിലെ ഒരു ക്ഷേത്രത്തില്‍ തുലാം മാസത്തില്‍ നടക്കാറുണ്ടായിരുന്ന ഓണാഘോഷത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. സ്‌കന്ദപുരാണത്തില്‍ ഏഴ് കടലുകള്‍ക്കപ്പുറത്തേക്ക് പറഞ്ഞുവിടുന്ന നേരത്ത് വിഷ്ണു, ബലിക്ക് കൊടുത്ത വാഗ്ദാനം ദീപപ്രതിപദ ദിവസം (ദീപാവലി) സ്വന്തംപ്രജകളെ കാണാന്‍ വരാമെന്നും പൂക്കളും വിളക്കുകളുംകൊണ്ട് ജനങ്ങള്‍ സ്വീകരിക്കുമെന്നുമാണ്. പതിനൊന്നാം നൂറ്റാണ്ടില്‍ ഇന്ത്യ സന്ദര്‍ശിച്ച അല്‍ബറൂനി എന്ന സഞ്ചാരി, ദീപാവലി ബലിപൂജയാണെന്ന് ഉപന്യസിച്ചിട്ടുണ്ട്.

പ്രാചീനകാലത്ത് ഭാരതത്തില്‍ പരക്കെ ബലിപൂജ ഉണ്ടായിരുന്നു. ദേവപ്രതിഷ്ഠകളുടെ നിര്‍മിതിയെക്കുറിച്ച് കണ്ടുകിട്ടിയിട്ടുള്ള ആദ്യഗ്രന്ഥമായ, ആറാം നൂറ്റാണ്ടിലെഴുതിയ വരാഹമിഹിരന്റെ 'ബൃഹദ്‌സംഹിത'യില്‍ ശ്രീരാമന്‍, മഹാബലി എന്നീ വിഗ്രഹ നിര്‍മിതിയെക്കുറിച്ച് പറഞ്ഞശേഷമാണ് ശിവന്‍, ബുദ്ധന്‍, വിഷ്ണു, ബ്രഹ്മാവ്, ഇന്ദ്രന്‍ തുടങ്ങിയവരെ പ്രതിപാദിക്കുന്നത്. ഈ ദേവതകളുടെ പ്രതിഷ്ഠകളില്‍ ഏറ്റവും ഉയരം വേണ്ടത് ബലിയുടെയും ശ്രീരാമന്റെയും (120 അംഗുലം വീതം) രൂപങ്ങള്‍ക്കാണെന്നും പറഞ്ഞിട്ടുണ്ട്. ഈ ഗ്രന്ഥത്തില്‍ വാമനന്‍, നരസിംഹം, ശ്രീകൃഷ്ണന്‍ എന്നീ വിഗ്രഹങ്ങളെക്കുറിച്ച് പറഞ്ഞിട്ടില്ലാത്തതിനാല്‍ വാമനാരാധന പിന്നീടുണ്ടായതാണെന്ന് വിശ്വസിക്കാം. ഇങ്ങനെ ആരാധിക്കപ്പെട്ട ബലിപൂജയുടെ ദീപാവലിയുടെഅര്‍ഥം പില്‍ക്കാലത്ത് മാറ്റിക്കളഞ്ഞതാണ്.

ഇതിന് ശക്തമായ തെളിവ് നല്‍കാം. കേരളത്തില്‍ കാസര്‍കോട് ജില്ലയില്‍ ദീപാവലിദിവസം ഇപ്പോഴും ആയിരക്കണക്കിന് കുടുംബങ്ങളിലും ധര്‍മശാസ്താക്ഷേത്രങ്ങളിലും ഗംഭീരമായ ബലിപൂജ നടക്കുന്നുണ്ട്, 'പൊലിയന്ദ്രം' എന്നപേരില്‍ . ഏഴിലംപാലയുടെ കൊമ്പുകള്‍ കൊണ്ടുവന്ന് വീടിന്റെ പടിഞ്ഞാറ്റയുടെ നേരേ മുന്നില്‍ മുറ്റത്തും കിണര്‍, തൊഴുത്ത് തുടങ്ങിയ മര്‍മപ്രധാന സ്ഥലങ്ങളിലും സ്ഥാപിച്ചശേഷം പൂക്കള്‍കൊണ്ട് അലങ്കരിച്ച് വിളക്കുവെച്ച് ഭക്തിപുരസ്സരം പൊലിയന്ദ്രനെ (ബലീന്ദ്രനെ) വരവേല്‍ക്കുന്ന ചടങ്ങാണിത്. ജില്ലയുടെ വടക്കന്‍ പ്രദേശങ്ങളിലുള്ള കന്നഡ മാതൃഭാഷയായിട്ടുള്ളവര്‍ ഈ ചടങ്ങിനൊപ്പം 'ബലീന്ദ്രസന്ധി'യെന്ന പാട്ടുപാടി നൃത്തംചെയ്യുന്നു. 'അല്ലയോ ബലി മഹാരാജാവേ, ഈ നാട് അങ്ങയുടേതാണ്, ഏഴ് കടലുകള്‍ കടന്ന് അങ്ങ് വന്നാലും, ഞങ്ങളുടെ സത്കാരം സ്വീകരിച്ചാലും' എന്ന പ്രാര്‍ഥനയാണ് ഈ പാട്ടിലുള്ളത്.

കീഴൂര്‍, പൊടവടുക്കം തുടങ്ങിയ ധര്‍മശാസ്താക്ഷേത്രങ്ങളില്‍ ആയിരക്കണക്കിന് അവര്‍ണരായ ജനങ്ങള്‍ ഒന്നുചേര്‍ന്ന് വലിയ പാലമരം കൊണ്ടുവന്ന് നാട്ടിയശേഷം പൊലിയന്ദ്രം ചടങ്ങ് നടത്തുന്നു. ശാസ്താവ് ബുദ്ധനാണ്. ബുദ്ധന് ശാസ്താവെന്ന് പേരുണ്ടെന്ന് കേസരി പറഞ്ഞതും ഓര്‍ക്കാം. ശാസ്താക്ഷേത്രങ്ങളിലാണ് ഈ ബലിപൂജ നടക്കുന്നത് എന്നത് ഓണം ബൗദ്ധപാരമ്പര്യത്തിന്റേതാണ് എന്നതിനുള്ള ശക്തമായ തെളിവാണ്. ക്ഷേത്രത്തിനുപുറത്ത് അവര്‍ണരുടെ ഈ ചടങ്ങ് നടക്കുന്നതിന് തൊട്ടുമുമ്പ് ക്ഷേത്രത്തിനകത്ത് (ശ്രീകോവിലിലല്ല) ബ്രാഹ്മണര്‍ ഏഴിലംപാലയുടെ ഒരു കൊമ്പ് അലങ്കരിച്ച് വിളക്കുകള്‍ കത്തിച്ച് ഇപ്പോഴും ബലിപൂജ നടത്താറുണ്ട്. കുടവയറനും കൊമ്പന്‍ മീശക്കാരനുമായ കോമാളിയല്ല ഇവിടെ മഹാബലി. ദൈവത്തെപ്പോലെ ആരാധ്യപുരുഷനാണ്.

ബലിക്കഥ ഇതിഹാസകാലംതൊട്ട് (വേദങ്ങളിലോ ബ്രാഹ്മണങ്ങളിലോ ബലി, വാമനന്മാര്‍ ഇല്ല) രൂപപ്പെട്ട് വികസിച്ചുവന്ന ഭാവനാസൃഷ്ടിയാണ്. ഓരോ ദേശത്തിനകത്തും അത് വിഭിന്നങ്ങളായ മിത്തുകളായി പരിണമിച്ചു. ഇങ്ങനെയുള്ള മിത്തുകളെ ചരിത്രബാഹ്യങ്ങളെന്ന് തള്ളിക്കളയരുത്. കേരളാന്തരീക്ഷത്തില്‍ രാജ്യം നഷ്ടപ്പെട്ട, മക്കത്തുപോയ ചേരമാന്‍ പെരുമാളിന്റെ കഥയുടെ പിന്നാമ്പുറങ്ങളിലേക്ക് പോയാല്‍ ഇവിടെ സംഭവിച്ച ബുദ്ധമത തകര്‍ച്ചയും ആര്യാധിനിവേശവും ഇസ്ലാം മതത്തിന്റെ അഭിവ്യാപനവും വായിച്ചെടുക്കാം. മിത്തുകള്‍ പുഷ്പിക്കുന്നത് ചരിത്രത്തിന്റെ ചോരഞരമ്പുകളില്‍നിന്നാണ്.

വൈലോപ്പിള്ളി പാടിയതുപോലെ കാലധനുസ്സിന്റെ തങ്കക്കോണുകളാകുന്ന ഭൂതഭാവികളെ കൂട്ടിക്കെട്ടുന്ന നന്മയുടെയും നൈതികതയുടെയും മഹാമന്ത്രമാണ് ഓണം. അനേകം തലമുറകള്‍ കൊണ്ടുനടന്ന, കൊണ്ടുനടക്കാനുള്ള ത്യാഗത്തിന്റെയും നന്മയുടെയും നീതിയുടെയും ക്ഷമയുടെയും സത്യസന്ധതയുടെയും പ്രതീകമാണ് മഹാബലി. ആ ബലിയെ ഇതിഹാസങ്ങളോ പുരാണങ്ങളോ പോലും ചെയ്യാത്തവിധം അഹങ്കാരിയും ക്രൂരനുമാക്കി ചിത്രീകരിക്കുന്നത് ശരിയല്ല. 'ഇത്തിരിവട്ടംമാത്രം കാണുകയും ഇത്തിരിവട്ടംമാത്രം ചിന്തിക്കുകയും ചെയ്യുന്ന അധോമുഖ വാമനത്വ'ത്തെ പുകഴ്ത്തിപ്പാടുന്നത് നീതീകരിക്കാവുന്നതല്ല. തലയില്‍ വാമനന്‍ ചവിട്ടിയത് അനുഗ്രഹിക്കാനാണത്രെ! എന്നാല്‍, കൈവെച്ചാല്‍ പോരായിരുന്നോ?

'അജ്ഞാനത്താല്‍ അഹങ്കരിക്കുന്ന ബലിക്ക് തലകുനിക്കാതെ നിവൃത്തിയില്ല' ഐന്നഴുതുന്ന ലേഖകന്‍ മഹാഭാരതം ശാന്തിപര്‍വത്തില്‍, മോക്ഷധര്‍മം ഉപപര്‍വത്തില്‍ കഴുതയായി ജനിച്ച മഹാബലി, കുറേ അധ്യായങ്ങളില്‍ തന്നെ കൊല്ലാന്‍ അഹങ്കാരിയായിവന്ന സാക്ഷാല്‍ ദേവേന്ദ്രനോട് ദീര്‍ഘമായി സംസാരിക്കുന്നുണ്ട്. ഭീഷ്മരുടെയും വിദുരരുടെയും വാക്യങ്ങള്‍ ഇതിനുമുന്നില്‍ നിഷ്പ്രഭമായിത്തോന്നിയിട്ടുണ്ട്. ആത്മബോധനം ഉണ്ടായ ദേവേന്ദ്രന്‍ കഴുതയായിനിന്ന ബലിയോട് 'ലോകാലോകങ്ങളിലെല്ലാം ചുറ്റിത്തിരിഞ്ഞ ഞാന്‍ നിന്നോട് തുല്യനായി ബുദ്ധിമാനായ ഒരു ഉപദേഷ്ടാവിനെ കണ്ടിട്ടില്ല' എന്നുപറഞ്ഞ് ബലിയുടെ മുന്നില്‍ സാഷ്ടാംഗം വീണ് മാപ്പുചോദിക്കുകയാണ്.

അതെ, നമുക്ക് ഒന്നുചേര്‍ന്ന് മഹാബലിയെ വരവേല്‍ക്കാം.
(കാഞ്ഞങ്ങാട് നെഹ്രു കോളേജ് മലയാളവിഭാഗം അധ്യക്ഷനാണ് ലേഖകന്‍)
2014 സെപ്തംബര്‍ 19 മാതൃഭൂമി

*****************************************

ഓണത്തെ മതവത്കരിക്കരുത്

കൃഷ്ണന്‍, വേലഞ്ചിറ, പുതിയവിള
പഞ്ഞമാസമായ കര്‍ക്കടകത്തിലെ കഷ്ടപ്പാടുകള്‍ മറന്ന് ചിങ്ങം പുലരുന്നതോടെ കാര്‍ഷികവിളവെടുപ്പിന്റെ സന്തോഷവുമായി ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ലോകത്തിലേക്കുള്ളവരവാണ് ഓണം. ഓണം കേരളനാടിന്റെ ദേശീയോത്സവമാണ്. സമത്വസുന്ദരമായ, കള്ളവും ചതിയുമില്ലാത്ത, കള്ളപ്പറയും ചെറുനാഴിയുമില്ലാത്ത ഒരു നല്ല സ്വപ്നത്തിന്റെ സാക്ഷാത്കാരമാണ് ഓണം. അതിനെ പുരാണകഥകളുമായി ബന്ധപ്പെടുത്തിയതിന്റെ പിന്നില്‍ ഉപരിവര്‍ഗത്തിന്റെ താത്പര്യമാണുള്ളത്.
ചരിത്രസത്യങ്ങളെ വ്യാഖ്യാനിച്ച് ഇതിഹാസങ്ങളില്‍ തളച്ചിടുന്നതും ഇതിഹാസകഥാപാത്രങ്ങളെ ചരിത്രത്തില്‍ തിരുകിക്കയറ്റുന്നതും വരേണ്യവര്‍ഗത്തിന്റെ സ്വഭാവമാണ്. അതിന്റെ പിന്നിലെ ലക്ഷ്യം എല്ലാം തങ്ങളുടെ അധീനവലയത്തില്‍ കൊണ്ടുവരികയും മതവത്കരിച്ച് തങ്ങളുടെ കൈപ്പിടിയിലാക്കുകയുമാണ്. ഓണത്തിന്റെ കാര്യത്തിലും തുടരുന്ന നീതി ഇതുതന്നെ

******************************************

അബദ്ധധാരണകള്‍

ഓണാേഘാഷത്തിന്റെ ഐതിഹ്യം മാറ്റിമറിക്കാനോ പുതിയ വ്യാഖ്യാനം കണ്ടെത്താനോ ഉള്ള ശ്രമം പല ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്; ഉണ്ടാകുന്നുമുണ്ട്.
മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളില്‍ അഞ്ചാമത്തെ അവതാരമാണ് വാമനന്‍. പരശുരാമനാകട്ടെ, ആറാമത്തേതും. അപ്പോള്‍ വാമനനും മഹാബലിയും കേരളമുണ്ടാകുന്നതിന് മുമ്പ് കഥയില്‍ സ്ഥാനം പിടിച്ചതെങ്ങനെ? ജനാര്‍ദനന്റെ (വിഷ്ണു) അവതാരങ്ങള്‍ ഇങ്ങനെയാവുമ്പോള്‍ നമ്മുടെ ധാരണകള്‍ അബദ്ധങ്ങളാവുന്നു.

സുധാകരന്‍, കോഴിക്കോട്
******************************************

ഓണത്തെ വളച്ചൊടിച്ചിരിയ്ക്കരുത്
രാജേന്ദ്രന്‍ കെ., നിലമ്പൂര്‍, മലപ്പുറം
ബ്രഹ്മചാരി ധ്രുവചൈതന്യ ഓണത്തെ വളച്ചൊടിച്ചിരിക്കുന്നു. ചിന്മയ മിഷനിലെ ബ്രഹ്മചാരികള്‍ ഇത്തരത്തിലുള്ള കേവല ദൈവവാദികളായി മാറിയോ? ഭാരതീയാചാര്യന്മാരുടെ മഹിമ, അവര്‍ യുക്തിവാദികളും അപാര ജ്ഞാനത്തിനുടമകളും കേവല ദൈവാന്ധവിശ്വാസത്തിന് അതീതരുമായിരുന്നു എന്നതാണ്.

'നമ്മുടെ ഓണം' എന്നപേരില്‍ സപ്തംബര്‍ ആറിലെ മാതൃഭൂമി ലേഖനം ഓണാഘോഷം വൈഷ്ണവാരാധനയുടെ ഭാഗമാക്കാന്‍ ബോധപൂര്‍വം ശ്രമിക്കുന്നതുപോലെ.
ദേവന്മാര്‍ക്കും വിഷ്ണുവിനും ഒരിടത്തും നടപ്പാക്കാന്‍ കഴിയാത്തവിധം സ്വപ്നസാമ്രാജ്യമാണ് മാവേലി പടുത്തുയര്‍ത്തിയത്. അസുരനാണ്, കമ്യൂണിസ്റ്റാണ് എന്നൊക്കെപ്പറഞ്ഞ്, അമേരിക്കന്‍ ഭരണകൂടം പലയിടത്തും നടത്തുന്ന കുതിരകയറ്റത്തിനാണ് മഹാവിഷ്ണു കൂട്ടുനിന്നത്. എന്നിട്ടോ, മഹാബലിക്ക് മുമ്പോ അതിനുശേഷമോ ദേവന്മാര്‍ക്കോ മഹാവിഷ്ണുവിനോ അങ്ങനെയൊരു നല്ലനാട് സൃഷ്ടിക്കാന്‍ ഇതുവരെ കഴിഞ്ഞില്ല. നഷ്ടം പാവം ജനങ്ങള്‍ക്ക്. ഏതസുരനായാലും ജനങ്ങള്‍ക്ക് ഗുണം ചെയ്യുന്നവനോടൊപ്പമാണ് ജനം നില്‍ക്കേണ്ടത്. അതായിരുന്നു മാവേലിയുടെ വിജയം. അതാണ് ഓണാഘോഷത്തിന് പിന്നിലും. അല്ലാതെ അതെല്ലാം തകര്‍ത്ത വാമനന്റെ പിറന്നാള്‍ എന്തിന് ജനങ്ങള്‍ ആഘോഷിക്കണം.

ദേവന്മാരുടെ അസൂയയും ധാര്‍ഷ്ട്യവുമാണ് വാമനന്റെ പിറവിക്ക് കാരണം. അല്ലാതെ മാവേലിയുടെ അഹങ്കാരമല്ല. മാവേലിയുടെ അഹങ്കാരം വെറും കെട്ടുകഥമാത്രം. അല്ലെങ്കില്‍ ഇത്രയും ജനം മാവേലിക്കായി കാത്തിരിക്കുമോ? വാമനനോ മാവേലിയോ ശരി എന്ന ചോദ്യത്തിന് രണ്ടുത്തരമുണ്ട്. അധികാരം നഷ്ടപ്പെടുന്നവര്‍ക്ക് വാമനനും ഗുണം ലഭിച്ച സാധാരണക്കാരന് മാവേലിയുമാണ് ശരി. അതുകൊണ്ടുതന്നെ നമ്മള്‍ പ്രചരിപ്പിക്കേണ്ടത് ദേവന്മാരുടെ ശരിയല്ല. കള്ളവും ചതിയുമില്ലാത്ത കള്ളപ്പറയും ചെറുനാഴിയുമില്ലാത്ത, ആപത്തില്ലാതെ ആഹ്ലാദത്തോടെ സമ്പല്‍സമൃദ്ധിയില്‍ കഴിയാനുള്ള സ്വപ്നങ്ങള്‍ക്ക് കരുത്തേകാന്‍ ഓണനാളില്‍ മാവേലിയെമാത്രം സ്‌നേഹിക്കുക.


2014 സെപ്തംബര്‍ 19 മാതൃഭൂമി




20140910

ഓണം കേരളത്തിന്റെ ദേശീയ ആഘോഷം


പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവു് ശ്രീ പട്ടം താണുപിള്ള കേരള മുഖ്യമന്ത്രിയായിരിയ്ക്കവേ 1961-ല്‍ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി - ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് കൂട്ടുകക്ഷി സര്‍ക്കാരാണു് ഓണം കേരളത്തിന്റെ ദേശീയ ആഘോഷമായി പ്രഖ്യാപിച്ചതു്.




Onam is the grand festival of the people of Kerala. This annual event is a much-awaited one and on arrival it transforms the land and people into a jubilant mood.



Onam is a beautiful and national festival being celebrated by the people of Kerala. Various programs are held at different parts of the state.

വീഡിയോ കടപ്പാടു്: കേരള സര്‍ക്കാര്‍ വിനോദസഞ്ചാര വകുപ്പു്



20140905

വൈക്കം വിജയലക്ഷ്മി പാടിയ ഓണപ്പാട്ടുമായി കേരള സര്‍ക്കാര്‍ വിനോദസഞ്ചാര വകുപ്പു്



പരമ്പരാഗത ഓണാഘോഷത്തിന്റെ ദൃശ്യപ്പൊലിമയോടെ വൈക്കം വിജയലക്ഷ്മിയും സംഘവും പാടിയ ഓണപ്പാട്ടു് കേരള സര്‍ക്കാര്‍ വിനോദസഞ്ചാര വകുപ്പു് ഓണാശംസാ വീഡിയോയായി അവതരിപ്പിച്ചു. രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ആശംസാ വീഡിയോ കാണാനും മറ്റുള്ളവര്‍ക്ക് അയച്ചുകൊടുക്കാനും കേരള വിനോദസഞ്ചാര വകുപ്പിന്റെ വെബ്സൈറ്റില്‍ സൗകര്യമുണ്ട്.

മുപ്പതോളം കലാകാരര്‍ പങ്കെടുക്കുന്ന അത്തപ്പൂക്കളം, ഊഞ്ഞാലാട്ടം , പുലികളി, കുമ്മാട്ടിക്കളി, വള്ളംകളി തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടുത്തിയിരിയ്ക്കുന്നു. ഇവയ്ക്കുപശ്ചാത്തലമായി കേരളത്തിന്റെ പ്രകൃതിഭംഗിയും ഈ ദൃശ്യവിസ്മയത്തിലുണ്ട്.

ഇരുനൂറോളം രാജ്യങ്ങളില്‍ നിന്നുള്ള രണ്ടുലക്ഷത്തിലേറെ ആളുകള്‍ ഏതാനും വര്‍ഷങ്ങളായി കേരള ടൂറിസത്തിന്റെ വീഡിയോ ആശംസകള്‍ കാണുകയും പങ്കുവയ്ക്കുകയും ചെയ്യുന്നു.

വെബ് വിലാസം: https://www.keralatourism.org/onam/
http://www.youtube.com/watch?v=cIKhW8jsuhM

20140325

U.K Kids to study Onam, Mahabali





LESSON OF EQUALITY     Song to help think beyond class divides
U.K Kids to study Onam, Mahabali
Catch them young
  The Onam song about King Mahabali and the festival have been included in the general syllabus of London’s ‘key stage 2’ students
K PRAVEEN KUMAR / DC
KOZHIKODE, MARCH 21
When the youngsters in Kerala are moving away from the traditional art forms and losing touch with their mother tongue, the school children belonging to different ethnicities and classes in the U.K. will learn the Malayalam couplet “Maveli Nadu Vaneedum Kalam Manusharellarum Onnupole” and the importance of equality.
The Onam song about King Mahabali and the festival have been included in the general syllabus of London’s ‘key stage 2’ students, which is equivalent to 3rd and 4th standards in India.
Our Story Onam, a project funded by Heritage Lottery Fund of U.K. and Malayali Association of U.K., has launched a pilot project at Hartley Primary School in East Ham to train the school faculty.
We have provided them the resource material and training to teach the children about Onam. During the inaugural of the programme on March 12 we also introduced several traditional art forms of Kerala and the response was excellent, “Edwin Thomas, who heads the programme, told DC.
“The syllabus includes audio-video materials on the importance of Onam festival, the story of King Mahabali and the social message his story carries.
The children as well as the teachers were excited about the story and the message of equality that it carries. The parents believe that it would help their children to think beyond class divides and be more socially responsible,” Jasline Antony, who developed the course material, told DC.
“After the pilot project, we will get the suggestions from the teachers and parents and re-work the course material if necessary,” Rohoney Ravi, project director of Our Story Onam, said.
Courtesy:
DECCAN CHRONICLE, Kochi, Saturday 22- March 2014

20140204

മാവേലിയുടെ ചിത്രം

ശ്രീ മാവേലി
മാവേലിയുടെ ചിത്രം