20210827

ഗേയ്ൽ ഓംവെത് (1941 - 2021)

ഗേയ്ൽ മെറീ ഓംവെത് (Gail Marie Omvedt) 

സമത്വസുന്ദരവും ഐശ്വര്യ സമൃദ്ധവുമായ മാവേലി ഭരണമെന്ന (ബലിരാജ്) ആദർശലോക സങ്കല്പത്തിൽനിന്നു് പ്രചോദനംകൊണ്ട അമേരിക്കൻ വംശജയായ ഇന്ത്യൻ സാമൂഹിക ശാസ്ത്രജ്ഞയായിരുന്നു ഗെയ്ൽ മെറീ ഓംവെത് (Gail Marie Omvedt) (1941 ആഗസ്റ്റ് 2 - 2021 ആഗസ്റ്റ് 25).  (മഹാ)ബലിജന സാംസ്‌കാരിക പ്രസ്ഥാനത്തിന്റെ (The Balijan Cultural Movement) ദേശീയ വർക്കിംഗ് പ്രസിഡന്റായിരുന്നു. ജാതിപഠനത്തിലെ പ്രമുഖ പണ്ഡിതയും സാമൂഹിക വികസന ഉപദേഷ്ടാവും (കൺസൾട്ടന്റും) എഴുത്തുകാരിയും അധ്യാപികയും സാസ്‌കാരിക പ്രവർത്തകയുമായി അവർ ശോഭിച്ചു.

ഇന്ത്യൻ സാമൂഹിക വിപ്ലവത്തിന്റെ പിതാവായ മഹാത്മാ ജ്യോതിബാ ഗോവിന്ദറാവു ഫുലെ (1827 -1890) ഒരു നൂറ്റാണ്ടുമുമ്പ് ഉയർത്തിയ ആശയങ്ങൾ വീണ്ടും ശ്രദ്ധയിൽപ്പെടുത്തികൊണ്ടു് അവർ ദലിതപക്ഷ ജാതിവിരുദ്ധ പ്രസ്ഥാനങ്ങളിലും, കർഷക പ്രസ്ഥാനങ്ങളിലും, പരിസ്ഥിതി പ്രസ്ഥാനങ്ങളിലും, ഗ്രാമീണ സ്ത്രീകൾ ഉൾപ്പെട്ട വിവിധ സാമൂഹികപ്രസ്ഥാനങ്ങളിലും പ്രവർത്തിച്ചു. മഹാരാഷ്ട്രത്തിലെ ഇടതുപക്ഷ മാർക്സിസ്റ്റ് സംഘടനയായ ശ്രമിക് മുക്തിദളത്തിലും സജീവമായിരുന്നു.

ജാതി നശീകരണ ദളിത് മുന്നേറ്റം, ജാതി വിരുദ്ധ പ്രസ്ഥാനം, ദലിത് രാഷ്ട്രീയം, വർഗസമരം , സ്ത്രീ സമത്വ പോരാട്ടം/ സ്ത്രീപക്ഷ സമരം,  പരിസ്ഥിതി ഇടപെടലുകൾ തുടങ്ങിയ വ്യത്യസ്ത വിഷയങ്ങളിൽ 25 -ലേറെ പുസ്തകങ്ങൾ അവർ രചിച്ചു. മഹാത്മാ ഫൂലെ - അംബേദ്കറായ പാരമ്പര്യത്തിൽപെട്ട ജാതിവിരുദ്ധ പ്രസ്ഥാനത്തിലെ വ്യക്തികളുമായി ബന്ധപ്പെട്ട രേഖകളും കൃതികളും ശേഖരിക്കുകയും വിവർത്തനം ചെയ്യുകയും ചെയ്തു.

ജീവിതപശ്ചാത്തലം

അമേരിക്കയിലെ മിനസോട്ടയിലെ മിനിയാപൊളിസിലെ ഒരു സ്‌കാൻഡിനേവിയൻ കുടിയേറ്റ കുടുംബത്തിൽ 1941 ആഗസ്റ്റ് 2 നാണു് ഗെയ്ൽ മെറീ ഓംവെത് (Gail Marie Omvedt) ജനിച്ചത്. അവരുടെ പിതാവ് ജാക്ക്, മിനസോട്ടയിലെ തദ്ദേശീയ അമേരിക്കക്കാരുടെ അഭിഭാഷകനും മാതാവ് ഡൊറോത്തി ഒരു വീട്ടമ്മയുമായിരുന്നു. മിനസോട്ടയിലെ (Minnesota) കാർലെട്ടൺ കോളേജിൽ (from Carleton College) നിന്ന് ബിരുദം നേടിയ ശേഷം ഗെയ്ൽ ഓംവെതിന് ഇന്ത്യയിലെ ഗ്രാമീണ സമുദായങ്ങളെ മനസ്സിലാക്കുന്നതിന് 1963 ൽ ഒരു ഫുൾബ്രൈറ്റ് സ്‌കോളർഷിപ്പ് ലഭിച്ചത് അവരുടെ ജീവിതത്തിലെ വഴിത്തിരിവായി.

ഇന്ത്യയിൽനിന്നു് നാട്ടിൽ തിരികെയെത്തിയശേഷം ബെർക്ക്‌ലിയിലെ (Berkeley) കാലിഫോർണിയ സർവകലാശാലയിൽ പോയി ബിരുദാനന്തര ബിരുദം നേടി. ഇവിടെ വിദ്യാ‌ർത്ഥിനിയായിരിയ്ക്കവെ അവർ യുദ്ധവിരുദ്ധ പ്രസ്ഥാനങ്ങൾക്കൊപ്പം രാഷ്ട്രീയ പ്രതിഷേധങ്ങളിൽ സജീവമായിരുന്നു. കാലിഫോർണിയ സർവകലാശാലയിൽ പി.എച്ച്.ഡി.പഠനത്തിനുചേർന്ന അവർ 1970 ൽ വീണ്ടും ഇന്ത്യയിലെത്തി . 'അധിനിവേശ (കൊളോണിയൽ) സമൂഹത്തിലെ സാംസ്‌കാരിക കലാപം: പശ്ചിമ ഇന്ത്യയിലെ ബ്രഹ്മണേതര മുന്നേറ്റം' In Colonial Society – Non-Brahmin Movement in Western India എന്ന വിഷയത്തിൽ പി.എച്ച്.ഡി. പ്രബന്ധം (തിസീസ്) തയ്യാറാക്കാനായി ഇന്ത്യയിലെ ജാതി വ്യവസ്ഥയെക്കുറിച്ചുള്ള ഗവേഷണങ്ങൾക്കായിരുന്നു ഈ രണ്ടാം വരവ്. 1973 -ൽ (ബെർക്ക്‌ലിയിൽ കാലിഫോർണിയ സർവകാലാശാലയിൽ നിന്ന്) സാമൂഹ്യശാസ്ത്രത്തിൽ (സോഷ്യോളജിയിൽ) ഡോക്ടറേറ്റ് നേടി അമേരിക്കയിലെ സാൻഡിയാഗോയിൽ അധ്യാപികയായി.

എന്നാൽ, അവർ വൈകാതെ ഈ ജോലി ഉപേക്ഷിച്ച് ഇന്ത്യയിലെത്തി മഹാരാഷ്ട്രത്തിലെ ദലിതർക്കും ദരിദ്രർക്കും കർഷകർക്കും സ്ത്രീകൾക്കുമായുള്ള വിവിധ സാമൂഹിക പ്രസ്ഥാനങ്ങളിൽ മുഴുകി. 1970 ൽ പിഎച്ച്ഡി വിദ്യാർത്ഥിയായിരിക്കെ മഹാരാഷ്ട്രയിലെ ജാതിയും മഹാത്മാ ഫുലെയുടെ പ്രസ്ഥാനവും പഠിക്കാൻ ഇന്ത്യയിൽ വന്ന അവർ മടങ്ങിയത് ജാതിയും അയിത്ത സമ്പ്രദായവും മൂലം അടിച്ചമർത്തപ്പെട്ട ജാതികളുടെ വിമോചനത്തിനായി പ്രവർത്തിക്കണമെന്നുള്ള ചിന്തയുമായിട്ടായിരുന്നു. വളരെയേറെ സവിശേഷതകളുളള ഇന്ത്യയുടെ സംസ്‌കാരം അവരെ  ഇന്ത്യയിലേയ്ക്ക് ആകർഷിച്ച് അവിടെ തുടരാൻ പ്രേരിപ്പിച്ചു. സാമൂഹിക യാഥാർഥ്യങ്ങൾ മാറ്റുന്നതിൽ പങ്കു വഹിക്കണമെന്ന തോന്നൽ അതിനേക്കാൾ പ്രധാനമായിരുന്നു. ദളിത് അവസ്ഥകളെപ്പറ്റി ജാതിവ്യവസ്ഥയെപ്പറ്റി ഇവിടുത്തെ യാഥാർഥ്യങ്ങൾ നേരിട്ട് തിരിച്ചറിഞ്ഞ ശേഷം അതിൽ ഇടപെട്ടേ മതിയാവൂ എന്നു തോന്നി എന്നാണവർ പറഞ്ഞിട്ടുള്ളത്. 1873 ൽ ജ്യോതിബാ ഫൂലെ സ്ഥാപിച്ച സത്യശോധക് സമാജത്തിന്റെ ആദർശങ്ങൾക്ക് അവർ സമർപ്പിതയായിരുന്നു.


വിവാഹവും കർമരംഗവും

 

മഹാരാഷ്ട്രത്തിൽ എത്തിയ അവർ തുച്ഛ ശമ്പളക്കാരായ നൂറുണക്കിന് ടെക്സ്റ്റൈൽ മിൽ തൊഴിലാളികളെയും വരൾച്ചയിൽ തകർന്ന കുടിയൊഴിപ്പിക്കപ്പെട്ട കർഷകരെയും അണിനിരത്താനുള്ള സമരപ്രസ്ഥാനങ്ങളിൽ പങ്കെടുത്തു. ഈ സമയത്ത് മാർക്സിസ്റ്റ് ആക്ടിവിസ്റ്റായ ഭരത് പടങ്കർ ദീർഘകാല സഹപ്രവർത്തകനും ഭർത്താവുമായി. മഹാരാഷ്ട്രയിലെ നിരവധി സാമൂഹിക-സാംസ്‌കാരിക പ്രസ്ഥാനങ്ങൾക്ക് നേതൃത്വം നൽകിയ ഭിഷഗ്വരനും കർഷകനുമായിരുന്ന ഭരത് പട്‌നാകറെ പി.എച്ച്.ഡി പഠനത്തിന്റെ ഭാഗമായുള്ള ഗവേഷണങ്ങളിലായിരുന്ന കാലത്താണ് ഗെയിൽ ആദ്യം കാണുന്നത്. പശ്ചിമ ഇന്ത്യയിലെ ബ്രഹ്മണേതര മുന്നേറ്റത്തെപറ്റി പഠിച്ചുകൊണ്ടിരുന്ന  അവർക്കു്. ജ്യോതിറാവു ഗോവിന്ദറാവു ഫുലെ യുടെ (ഏപ്രിൽ 11, 1827 -നവംബർ 28, 1890) സംഭാവനകൾ അറിയണം. അമേരിക്കക്കാരിയാതിനാൽ ഗെയിലിന് ഭാഷ വശമില്ലായിരുന്നു. ഇടതുപക്ഷക്കാർക്കൊപ്പമാണ് ഗെയിൽ തന്റെ അന്വേഷണങ്ങൾ നടത്തിയത്. അങ്ങനെ സ്വഭാവികമായി അവർ തമ്മിൽ അടുത്തു. അത് ഒരുമിച്ച് ജീവിക്കാനുള്ള തീരുമാനത്തിലേക്ക് ആ ബന്ധം നീണ്ടു. 1976ലാണു അവർ വിവാഹിതരായത്. ഫൂലെയാണ് അവരെ അടുപ്പിച്ചത് എന്നു പറയാം. 

വിവാഹത്തിനു ശേഷം ദക്ഷിണ മഹാരാഷ്ട്രത്തിലെ കാസിഗാൻ ഗ്രാമത്തിൽ താമസിച്ചുവന്ന അവർ ഭർത്താവ് പടങ്കറുമൊത്ത് സാമൂഹിക സേവനം തുടർന്നു. പ്രാദേശിക ഭാഷയായ മറാഠി ഭാഷ കുറ്റമറ്റരീതിയിൽ സംസാരിക്കുമായിരുന്ന അവർ ഗ്രാമപ്രദേശങ്ങളിലെ ജാതി അടിച്ചമർത്തലിനെതിരെ പോരാടുന്ന പാവപ്പെട്ട സമൂഹങ്ങളിൽ ജോലിചെയ്യാൻ ഗണ്യമായ സമയം ചെലവഴിക്കുകയും ചെയ്തു.

അംബേഡ്കർ, ഫുലെ എന്നിവരുടെ ആശയങ്ങളുടെ അടിസ്ഥാനത്തിൽ 1980-കളുടെ തുടക്കത്തിൽ ഭരത് പടങ്കർ മഹാരാഷ്ട്രത്തിൽ സ്ഥാപിച്ച ഇടതുപക്ഷ മാർക്സിസ്റ്റ് സംഘടനയായ ശ്രമിക് മുക്തിദളത്തിൽ സ്ത്രീകളെ സംഘടിപ്പിച്ചുകൊണ്ടു് ആരംഭം മുതലേ സജീവമായി പ്രവർത്തിച്ചു. പ്രായവും അക്കാമദിക് പ്രവർത്തനത്തിലെ കേന്ദ്രീകരണവും മൂലം പിന്നീട് സജീവമല്ലാതായി.

ഗ്രാമീണ സ്ത്രീകൾ ഉൾപ്പെടുന്ന ദളിത് പ്രസ്ഥാനങ്ങൾ, ജാതി വിരുദ്ധ പ്രസ്ഥാനങ്ങൾ, കർഷക പ്രസ്ഥാനങ്ങൾ, പരിസ്ഥിതി പ്രസ്ഥാനങ്ങൾ തുടങ്ങിയ സാമൂഹിക പ്രസ്ഥാനങ്ങളിൽ അവർ സജീവമായി പ്രവർത്തിച്ചിട്ടുണ്ട്. നിരവധി മനുഷ്യാവകാശ സമരങ്ങളുടെ മുൻനിരയിൽ അവരുണ്ടായിരുന്നു. . കോയ്‌ന അണക്കെട്ട് കാരണം കുടിയൊഴിപ്പിക്കപ്പെട്ട ആളുകളുടെ അവകാശങ്ങൾ ഉൾപ്പെടെയുള്ള ജനകീയ പ്രസ്ഥാനങ്ങളിലും ഓംവെദ് പങ്കെടുത്തു.


അക്കാദമികരംഗത്ത്


1978 മുതൽ ഇന്ത്യയിൽ സ്ഥിരമായി താമസിച്ച ഓംവെദ് ഗവേഷകയും അധ്യാപികയും എഴുത്തുകാരിയും വികസന ഉപദേശകയുമായി ജോലിചെയ്തു. 1983ൽ ഇന്ത്യൻ പൗരത്വം നേടി.  ഗ്രാമീണ വികസനം, പരിസ്ഥിതി, ലിംഗം, തുടങ്ങിയ മേഖലകളിൽ നിരവധി ഗവേഷണ പദ്ധതികൾ ഏറ്റെടുത്തതിനു പുറമെ ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ കാർഷിക സംഘടന (FAO), ഐക്യരാഷ്ട്ര വികസന പദ്ധതി (UNDP), ഓക്സ്ഫാം നോവിബ് (Oxfam Novib) തുടങ്ങിയ സ്ഥാപനങ്ങളുടെ വികസന ഉപദേശകയായി (കൺസൾട്ടന്റായി) പ്രവർത്തിച്ചു. ഒറീസയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ വർക്ക് ആൻഡ് സോഷ്യൽ സയൻസസിൽ (NISWASS) ഡോ. അംബേഡ്കർ ചെയറിന്റെ പ്രൊഫസറായും പുണെ സാവിത്രിഭായ് ഫൂലെ സർവകലാശാലയിൽ സോഷ്യോളജി പ്രൊഫസറായും ഡോ ഓംവെഡ് കോപ്പൻഹേഗനിലെ നോർഡിക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഏഷ്യൻ സ്റ്റഡീസിൽ ഏഷ്യൻ ഗസ്റ്റ് പ്രൊഫസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.  അവസാനകാലത്ത് നെഹ്റു മെമ്മോറിയൽ മ്യൂസിയം ആന്റ് ലൈബ്രറിയിൽ  സീനിയർ ഫെല്ലോയും ക്രാന്തിവിർ ട്രസ്റ്റിന്റെ ഗവേഷണ ഡയറക്ടറുംആയിരുന്നു. ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ ഡോ. അംബേദ്കർ ചെയർ മേധാവിയായിരുന്നു ഡോ.ഗെയ്ൽ.


എഴുത്തുകാരി


രാജ്യത്തിനകത്തും പുറത്തുമുളള ആനുകാലികങ്ങളിൽ പതിവായി സാമൂഹിക പ്രശ്‌നങ്ങളെപ്പറ്റി എഴുതിവന്നു. ,അവരുടെ പിഎച്ച്ഡി പ്രബന്ധം മഹാത്മാ ഫൂലെയുടെ സത്യശോധക് പ്രസ്ഥാനത്തെ ലോകത്തിന് പരിചയപ്പെടുത്തി. ദലിത് രാഷ്ട്രീയം, വനിതകളുടെ പോരാട്ടം, ജാതി വിരുദ്ധ പ്രസ്ഥാനം തുടങ്ങിയ മേഖലകളിൽ പുസ്തകങ്ങൾ രചിച്ചു

ഇൻ കൊളോണിയൽ സൊസൈറ്റി- നോൺ ബ്രാഹ്മിൺ മൂവ്മെൻറ് ഇൻ വെസ്റ്റേൺ ഇന്ത്യ, ദലിത വീക്ഷണങ്ങൾ (Dalit Visions) - 1975, വി ഷാൽ സ്മാഷ് ദിസ് പ്രിസൺ: ഇന്ത്യൻ വിമൺ ഇൻ സ്ട്രഗിൾ -1979, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ: ഇന്ത്യയിലെ പുതിയ സിദ്ധാന്തങ്ങളും പുതിയ പ്രസ്ഥാനങ്ങളും (Violence against Women: New Theories and New Movements in India) -1991, റീ ഇൻവെൻറിങ് റവലൂഷൻ: ന്യൂ സോഷ്യൽ മൂവ്‌മെൻറ്സ് ആന്റ് സോഷ്യലിസ്റ്റ് ട്രെഡിഷൻ ഇൻ ഇന്ത്യ (Reinventing Revolution: New Social Movements and the Socialist Tradition in India) -1993, ജെൻഡർ ആൻഡ് ടെക്‌നോളജി -1994, ദലിതരും ജനാധിപത്യ വിപ്ലവവും (Dalits and Democractic Revolution) -1994, ദലിത കാഴ്ചപ്പാടുകൾ: ജാതിവിരുദ്ധ മുന്നേറ്റവും ഇന്ത്യൻ സാംസ്‌കാരിക അസ്തിത്വവും -1994, ഇന്ത്യയിലെ ബുദ്ധമതം ബ്രാഹ്മണമതത്തെയും ജാതിയെയും വെല്ലുവിളിക്കുന്നു (Buddhism in India Challenging Brahmanism and Caste) -ഏപ്രിൽ 2009, ഡോ. ബാബാസാഹേബ് അംബേഡ്കർ, മഹാത്മാ ഫുലെ, എന്നിവയുൾപ്പെടെ 25 ഓളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

2008 -ൽ പ്രസിദ്ധീകരിച്ച സീക്കിംഗ് ബേഗംപുര: ദി സോഷ്യൽ സോഷ്യൽ വിഷൻ ഓഫ് ആന്റികാസ്റ്റ് ഇന്റലക്ച്വൽസ്, എന്ന കൃതിയിൽ, രവിദാസ് തുടങ്ങി ബിആർ അംബേദ്കർവരെ അഞ്ച് നൂറ്റാണ്ടുകളായി ജീവിച്ച സാമൂഹ്യപരിഷ്‌കർത്താക്കളുടെ രചനകൾ വിലയിരുത്തുന്നു. എക്കാലത്തെയും മികച്ച മറാത്തി എഴുത്തുകാരിയായി കണക്കാക്കപ്പെടുന്നതിനിടയാക്കുന്നവിധം തുക്കാറാം കൃതികൾ വിവർത്തനം ചെയ്യുന്നതിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു അവസാനകാലത്ത് അവർ. 

ഡോ. ഗെയിൽ ഓംവെദിന്റെകൃതികളായി മലയാളത്തിൽ ലഭ്യമായിട്ടുള്ളത് അജയ് പി മങ്ങാട്ട് വിവർത്തനം ചെയ്ത അംബേദ്കർ ഒരു പ്രബുദ്ധ ഇന്ത്യക്കായി, ബിജുരാജും, യൽദോയും വിവർത്തനം ചെയ്ത ദളിത് ചിന്തകൾ (മാതൃഭൂമി) എന്നിവയാണു്.


മരണം
 
 
ദീർഘകാലത്തെ അസുഖത്തെ തുടർന്ന് എൺപതുവയസ്സുള്ളപ്പോൾ 2021 ഓഗസ്റ്റ് 24 ന് വൈകുന്നേരം മഹാരാഷ്ട്രയിലെ സാംഗ്ലിയിലെ കസേഗാവോൺ (Kasegaon) എന്ന ഗ്രാമത്തിലെ വീട്ടിൽ വച്ച് ഡോ. ഗെയിൽ ഓംവെത് അന്തരിച്ചു. ഭർത്താവ് ഭരത് പതങ്കറാണ് മരണം അറിയിച്ചത്.

ഓംവേദിന്റെ അന്ത്യകർമങ്ങൾ ഓഗസ്റ്റ് 25 വ്യാഴാഴ്ച രാവിലെ സാംഗ്ലിയിലെ കസേഗാവോണിലെ ക്രാന്തിവീർ ബാപ്പുജി പടങ്കർ സൻസ്ത കാമ്പസിൽ നടന്നു.
 
ഭർത്താവ് ഭരത് പതങ്കർ, മകൾ പ്രാചി, മരുമകൻ തേജസ്വി, ചെറുമകൾ നിയ എന്നിവരാണ് മരിയ്ക്കുന്നസമത്ത് അവർക്കുണ്ടായിരുന്ന അടുത്ത ബന്ധുക്കൾ. അച്ഛനും അമ്മയും നേരത്തെ മരിച്ചിരുന്നു. മകളും മരുമകനും ചെറുമകളും യുഎസിൽ ബ്രൂക്ലിനിൽ സ്ഥിരതാമസമാക്കിയവരാണ്.

നാഷണലിസ്റ്റ് കോൺഗ്രസ്സ് പാർട്ടി ( എൻ.സി.പി.) അദ്ധ്യക്ഷൻ ശരദ് പവാർ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് ഠക്കറെ, സിപിഐ-എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി,  സമാജവാദി ജനപരിഷത്ത് ദേശീയ ഉപാദ്ധ്യക്ഷൻ ജോഷിജേക്കബ്, ചരിത്രകാരനായ രാമചന്ദ്ര ഗുഹ, ബലിജന സാംസ്‌കാരിക പ്രസ്ഥാനത്തിന്റെ പ്രസിഡന്റ് കാഞ്ച ഐലയ്യ  എന്നിവ‍ർ  ഡോ. ഗെയിൽ ഓംവെതിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. ശരദ് പവാർ ഇങ്ങനെ ട്വീറ്റ് ചെയ്തു:  "പ്രശസ്ത സാമൂഹ്യശാസ്ത്രജ്ഞയും  ശ്രദ്ധേയയായ എഴുത്തുകാരിയുമായ ഡോ. ഗെയിൽ ഓംവെദിന്റെ നിര്യാണത്തിൽ  ദുഃഖിക്കുന്നു. ജാതിവിരുദ്ധ, കർഷക, സ്ത്രീ അവകാശ പ്രസ്ഥാനങ്ങളിലെ ശക്തമായ ശബ്ദമാണ്  ഇന്ത്യയ്ക്ക് നഷ്ടമായത്. അവരുടെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും എന്റെ ഹൃദയം നിറഞ്ഞ അനുശോചനം. പരേതയുടെ ആത്മാവ് നിത്യശാന്തിയിൽ വിശ്രമിക്കട്ടെ. "
 
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് ഠക്കറെ തന്റെ ആദരാഞ്ജലി സന്ദേശത്തിൽ സാമൂഹിക പ്രസ്ഥാനങ്ങളെയും മഹാത്മാക്കളുടെ രചനകളെയും പാരമ്പര്യങ്ങളെയും സംബന്ധിച്ച ഗവേഷക നിലയിലുള്ള ഡോ. ഓംവേദിന്റെ പ്രാധാന്യത്തെ അനുസ്മരിച്ചു. "സ്ത്രീകളുടെയും കഷ്ടപ്പെടുന്ന ജന വിഭാഗങ്ങളുടെയും അവകാശങ്ങൾക്കായുള്ള പ്രസ്ഥാനങ്ങളിൽ ഗെയിൽ ഓംവെഡ്ഡ് സജീവമായി പങ്കെടുത്തു. സമൂഹത്തിന്റെ അവിഭാജ്യ ഘടകമായി മാറിയ ഒരു പണ്ഡിതയായി അവർ തുടരും"  ഉദ്ധവ് ഠക്കറെ പറഞ്ഞു. 
 
മുന്നിൽ നിന്ന് നിരവധി പ്രസ്ഥാനങ്ങൾക്ക് നേതൃത്വം നൽകിയ ഒരു വലിയ ഫൂലെ-അംബേദ്കറൈറ്റ് ആയിരുന്നു ഡോ. ഓംവേദെന്നു കാഞ്ച ഐലയ്യ പറഞ്ഞു. ഇന്ത്യയിലുടനീളമുള്ള ശൂദ്രരുടെയും ഇതര പിന്നാക്കവിഭാഗങ്ങളുടെയും ദളിതരുടെയും ആദിവാസികളുടെയും പ്രസ്ഥാനങ്ങൾ ഡോ. ഓംവേദിന്റെ ജീവിതകാലം മുഴുവനുമുള്ള പ്രവർത്തനത്തോട് കടപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഫുലെ-അംബേഡ്ക‍‍‍ർ ബഹുജൻ പാരമ്പര്യത്തിന്റെ വക്താവ്

സാമൂഹ്യ പരിഷ്‌കർത്താവായ മഹാത്മാ ജ്യോതിബ ഫുലെ ആരംഭിച്ച സത്യശോധക് സമാജത്തിന്റെ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ പഠിച്ച ആദ്യത്തെ ഗവേഷകയാണ് ഓംവെദ്ത്..  അടിയന്തരാവസ്ഥാനന്തര കാലഘട്ടത്തിൽ ഉയർന്നുവരുന്ന സാമൂഹിക പ്രസ്ഥാനങ്ങളുടെ പശ്ചാത്തലത്തിൽ ഫുലെ-അംബേഡ്ക‍‍‍ർ ബഹുജൻ പാരമ്പര്യം അവതരിപ്പിച്ച പ്രതിബദ്ധതയുള്ള ധീരയും സമർത്ഥയുമായ എഴുത്തുകാരിയായിരുന്നു ഓംവെത്.
 

20210821

ഓണമെന്നാൽ സമഭാവന, നീതിബോധം

 

എം കെ സാനു


ഓണത്തിന്റെ സമഭാവനയും നീതിബോധവുമാണ് എന്നും ആകർഷിച്ചിട്ടുള്ളത്. 'മാവേലി നാടുവാണിടും കാലം' മാനുഷരെല്ലാരും ഒന്നുപോലെ ജീവിച്ച കാലമാണ്. 'കള്ളവുമില്ല ചതിവുമില്ല, എള്ളോളമില്ല പൊളിവചനം' എന്നതിൽനിന്ന് മനസ്സിലാകുന്നത് ഏറ്റവും കൂടുതൽ നീതിബോധമുള്ളവരായിരുന്നു അന്നുണ്ടായിരുന്നത് എന്നാണ്.

 

ബാല്യകാലത്തെ ഓണം ഓർമകൾക്ക് ഏഴു ദശാബ്ദം പിന്നോട്ട് പോകണം. ആലപ്പുഴ തുമ്പോളിയിലായിരുന്നു ബാല്യകാലം. ഓണം എന്നാൽ ആദ്യം മനസ്സിൽ എത്തുന്നത് ഊഞ്ഞാലുകളാണ്. വലിയ മരത്തിൽ കയർകൊണ്ട് കെട്ടുന്ന ഊഞ്ഞാലുകളിൽ ആയത്തിൽ ആടിയിരുന്ന കാലം മറക്കാനാകില്ല. മരത്തിൽ കെട്ടുന്ന ഊഞ്ഞാൽ കൂടാതെ വലിയ തെങ്ങുകൾ തമ്മിൽ വടംകൊണ്ട് ബന്ധിച്ച് വലിയ ഊഞ്ഞാൽ കെട്ടുമായിരുന്നു. ആലാത്ത് എന്ന് പറയപ്പെട്ടിരുന്ന അതിൽ മൂന്നുനാലുപേർക്ക് കെട്ടിപ്പിടിച്ച് ഇരുന്നാടാൻ പലകയും ഉണ്ടാകും. രാത്രികാലത്ത് 'മാവേലി നാടുവാണിടും കാലം...' എന്ന പാട്ട് എവിടെ നിന്നെങ്കിലും കേൾക്കാം. മനുഷ്യരിലെ സമഭാവന ചെറുപ്പത്തിലെ മനസ്സിൽ തട്ടാൻ ഈ പാട്ട് വലിയ പങ്കു വഹിച്ചിട്ടുണ്ട്.

 

സ്ത്രീകൾ കളിച്ചിരുന്ന തിരുവാതിരകളിയും വട്ടക്കളിയും ഓർക്കുന്നു. വട്ടക്കളി പുരുഷന്മാരും സ്ത്രീകളും വേറെവേറെയും ഇടകലർന്നും കളിക്കുമായിരുന്നു. വട്ടക്കളിക്കായി പാടുന്ന പാട്ടിൽ സമകാലിക കവിതകൾ ഉൾക്കൊള്ളിച്ചിരുന്നു. കെടാമംഗലം പപ്പുക്കുട്ടിയുടെ വിപ്ലവ ധ്വനിയുള്ള കവിതകൾ സമൂഹത്തിൽ ഉടലെടുക്കുന്ന വിപ്ലവബോധത്തെ കൂടുതൽ ഉണർത്താൻ സഹായിച്ചു. ഇവയെല്ലാം കവിതയുടെ മാധുര്യവുമായി കുട്ടികൾക്ക് അടുത്ത ബന്ധുമുണ്ടാക്കാൻ സഹായിച്ചിരുന്നു. തുമ്പി തുള്ളലും ഓണ പന്തുകളിയും കിളിത്തട്ട് തുടങ്ങി ഒരുപാട് കളികൾ ഉണ്ടായിരുന്നു. പെൺകുട്ടികൾ കളിച്ചിരുന്ന 'അശകുശലെ പെണ്ണുണ്ടോ...' ഇന്നും മധുരസ്മരണയായി മനസ്സിലുണ്ട്. ധാരാളം നാടൻ കളികളുടെ സമൃദ്ധി അന്നത്തെ ബാല്യത്തിനുണ്ടായിരുന്നു.

 

പട്ടിണി നാട്ടിൽ ഉണ്ടായിരുന്ന കാലമാണെങ്കിലും കഴിയുന്നതും ഓണത്തിന് വീട്ടിൽ സമൃദ്ധിയുണ്ടായിരുന്നു. പപ്പടം വറുക്കുന്ന മണം അന്തരീക്ഷത്തിൽ ഉയരുന്നത് ഓണക്കാലത്താണ്. പപ്പടത്തിനൊപ്പം ഉപ്പേരിയും ശർക്കരവരട്ടിയും വറക്കും. കടകളിൽ ഇവയൊന്നും അന്ന് സുലഭമായിരുന്നില്ല. തിരുവോണ ദിവസം ഓണസദ്യ ഉണ്ടാകും. പല വീടുകളിൽ പലതരത്തിലുള്ള പായസമായിരിക്കും ഉണ്ടാക്കുക. ഈ പായസം അങ്ങോട്ടും ഇങ്ങോട്ടും കൈമാറും. മാത്രമല്ല, അയൽക്കാരായ അന്യ മതസ്ഥരായവരുടെ വീടുകളിലും വിഭവങ്ങൾ എത്തിക്കുന്നത് കുട്ടികളാണ്. വീടിനടുത്തുള്ള അഗസ്ത്യന്റെയും പൗലോസിന്റെയും വീടുകളിൽ പായസം എത്തിക്കുന്ന ചുമതല വഹിച്ചിട്ടുണ്ട്. ക്രിസ്മസിന് അവരും പലഹാരങ്ങളുമായി ഞങ്ങളുടെ വീട്ടിലും എത്തുമായിരുന്നു. ഇത്തരത്തിൽ സമത്വബോധത്തോടെ വളർന്ന ബാല്യമാണ് എനിക്കുണ്ടായിരുന്നത്.

 

എല്ലാ കുട്ടികൾക്കും ഓണക്കോടിയുണ്ടാകുമായിരുന്നില്ല. എന്നാൽ, മിക്കവരും ഓണക്കോടി ധരിച്ചിരുന്നു. പത്ത് വയസ്സുവരെ മാത്രമാണ് ഓണക്കോടി കിട്ടിയത്. അച്ഛന്റെ മരണശേഷം ഓണക്കോടി കിട്ടിയിട്ടില്ല. ചെറിയ കുട്ടികൾ മഞ്ഞ മുണ്ടുടുത്താണ് കളികൾക്ക് വരാറുള്ളത്.

 

കേരളീയരിൽ സമഭാവന വളർത്താൻ ഓണത്തിന്റെ ഐതിഹ്യവും പാട്ടും വലിയ പങ്കുവഹിച്ചു. നീതിബോധം വളർത്താനും മാവേലിയുടെ പാട്ടിന് കഴിഞ്ഞു.ഇന്നും ഓണനിലാവ് ഊർജമാണ്. വയസ്സന്മാർക്കുപോലും താരുണ്യത്തിന്റെ ഊർജം പകരാൻ ഓണനിലാവിന് കഴിയും. കാലം മാറി മഴയും വെയിലുമൊക്കെ പ്രവചനാതീതമായി മാറിയതിനാൽ ഓണനിലാവും കാണാറില്ല.

 

 കടപ്പാടു് : ദേശാഭിമാനി  2021 ആഗസ്റ്റ് 21  ശനിയാഴ്ച

 

20210820

ശ്രീമാവേലി മന്നനെ എതിരേല്ക്കാം

 

സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും അധികാരൈശ്വര്യ ദണ്ഡുമായി ശ്രീ മഹാബലി  വരുന്നു.

 അല്ലൽകൈവിട്ട് സമൃദ്ധിയിലേയ്ക്ക് പ്രവേശിച്ചതിന്റെ സ്മരണയ്ക്കായി ശ്രീമഹാബലി തന്റെ ഭരണകാലത്ത് സ്ഥാപിച്ച ഉൽസവമാണ് ഓണം.    അസൂയാലുക്കൾ അധികാരഭ്രഷ്ടനാക്കിയ ശേഷം തന്റെ മനുഷ്യരുടെ ക്ഷേമമറിയാൻ  ശ്രീ മഹാബലി സുതലത്തിൽ നിന്ന്  ആണ്ടുതോറും എത്തുന്നതും ഓണക്കാലത്ത്. 

 ചെറിയവനായി വന്ന്  ശ്രീ മാവേലി മന്നനെ ചവിട്ടിത്താഴ്ത്തിയ ചതിയൻ ദൈവമല്ലായിരുന്നു. ശ്രീമഹാബലി മന്നനെ സംരക്ഷിച്ചുകൊണ്ട് ഭാവി ശ്രീമഹാബലിയുടേതാണെന്ന് വാഗ്ദാനം ചെയ്ത മഹാ ചൈതന്യമാണ് ദൈവം. മഹാബലിയുടെ മനുഷ്യരായിത്തുടർന്നവർക്ക് ശ്രീമാഹാബലി നിത്യ രാജാവാണ്. ശ്രീമഹാബലി മന്നന്റെ പ്രജകളായി നമുക്ക് തുടരാം. നമുക്ക് വാമനന്റെ പ്രജകളാകാനാകില്ല.

നമ്മുടെ നിത്യ രാജാവായ  ശ്രീമഹാബലിയെ നമുക്ക് എതിരേല്ക്കാം. ശ്രീമഹാബലി മന്നന്റെ ദിവ്യ അനുഗ്രഹം നമുക്കേവർക്കും ലഭിയ്ക്കട്ടെ.  ശ്രീമഹാബലിമന്നന്റെ ഭരണം വീണ്ടും ലോകത്ത് സ്ഥാപിതമാകുമെന്ന ഈശ്വര വാഗ്ദാനം നിറവേറ്റപ്പെടട്ടെ.