20160101

മഹാബലിയെ ആനയിയ്ക്കുന്നതാണു് ദീപാവലി

ഇന്ത്യയുടെ മറ്റുഭാഗങ്ങളിലും ആചരിച്ചുവരുന്ന ഉൽസവങ്ങളിലൊന്നായ ദീപാവലി കേരളത്തിലും അനുഷ്ഠിച്ചുപോരുന്നതാണു്. തുലാമാസത്തിലെ കറുത്തപക്ഷ ചതുർദ്ദശിദിവസമാണു് ദീപാവലി ആഘോഷം നടത്താറു് പതിവു്.
വാമനൻ മഹാബലിയെ പാതാളത്തിലേയ്ക്കു് ചവിട്ടിത്താഴ്ത്തിയതിന്റെ അനുസ്മരണമാണെന്നുള്ള ഐതിഹ്യം ദീപാവലിയുടെ പിന്നിലുണ്ടു്. മദ്ധ്യഭാരതീയർക്കിടയിലും കേരളീയരിലും ഈ വിശ്വാസമുണ്ടെന്നു് കേരളത്തിലെ നാടോടി വിജ്ഞാനീയത്തിനൊരു മുഖവുര എന്ന പുസ്തകത്തിൽ (പുറം 82,സാഹിത്യപ്രവർത്തക സഹകരണസംഘം, നാഷണൽ ബുക്ക് സ്റ്റാൾ, ജൂൺ 2012) ഡോ. എം.വി. വിഷ്ണു നമ്പൂതിരി ചൂണ്ടിക്കാണിച്ചിട്ടുണ്ടു്.

ഉത്തരകേരളത്തിലെ ബ്രാഹ്മണർക്കിടയിൽ നടപ്പുള്ള മഹാബലിപൂജ (വലിയ ചന്ദ്രനെ* വരുത്തൽ എന്നാണതിന്നു് പറയുന്നതു്.) ഇതിനു് ദൃഷ്ടാന്തമാണു്. അന്തർജനങ്ങൾ കളം വരച്ചു് മൂന്നു് ദിവസം മഹാബലിയെ പൂജിയ്ക്കുന്നു. ഒന്നാം ദിവസം പ്രഭാതത്തിൽ കിണറ്റിൽ നിന്നു് വെള്ളമെടുത്തു് നിറകുടമായി വെയ്ക്കണം. ആ വെള്ളം മൂന്നാം ദിവസം പൂജകഴിഞ്ഞശേഷം കിണറ്റിൽ ഒഴിയ്ക്കുകയും ചെയ്യും. പാതാളത്തിൽ നിന്നും മഹാബലിയെ ആനയിയ്ക്കുകയും അവിടേയ്ക്കുതന്നെ യാത്രയയ്ക്കകയും ചെയ്യുകയെന്നതാണു് അതിലെ സങ്കല്പം.

*വലിയ ചന്ദ്രൻ പൊലീന്ദ്രൻ, ബലീന്ദ്രൻ