20141002

കാസര്‍കോടിന്റെ വടക്കന്‍ ഗ്രാമങ്ങളിലെ മഹാബലി ആരാധന

തൃക്കരിപ്പൂര്‍ മുതല്‍ കുന്താപുരം നീളുന്ന പഴയ തുളുനാട്ടില്‍ തുലാമസത്തില്‍ കറുത്തവാവ് വരുന്ന ദീപാവലി നാളില്‍ മഹാബലിയെ വരവേല്‍ക്കുന്നു

മാതൃഭൂമി .കോം ഓണം സ്പെഷ്യല്‍ താളില്‍ ഇ.വി ജയകൃഷ്ണന്‍ എഴുതിയ ലേഖനത്തില്‍ നിന്നു് 

കാഞ്ഞങ്ങാടിനടുത്ത് കൊടവലം ഗ്രാമത്തിലെ കൊടവലം ക്ഷേത്രത്തില്‍ മഹാബലി കണ്ട വാമനന്റെ വിശ്വരൂപമാണ് പ്രതിഷ്ഠ. മഹാബലിയെ മോക്ഷപ്രാപ്തനാക്കും മുമ്പ് വാമനന്‍ അദ്ദേഹത്തിന് കാട്ടിക്കൊടുത്ത ത്രിവിക്രമ സങ്കല്‍പ്പത്തിലാണ് ഇവിടുത്തെ ആരാധന. ദേശീയ പാതയില്‍ പൂല്ലൂര്‍ ബസ് സ്റ്റോപ്പിലെത്തിയാല്‍ മൂന്നര കിലോമീറ്റര്‍ കിഴക്ക്-തെക്ക് മാറിയാണ് കൊടവലം ക്ഷേത്രം.

കൊടവലം-മിത്തും യാഥാര്‍ഥ്യവും എന്ന ലേഖനത്തില്‍ എഴുത്തുകാരന്‍ ഡോ.അംബികാസുതന്‍ മാങ്ങാട് ഇങ്ങനെ വിവരിക്കുന്നു:- മൂന്നാമത്തെ കാല്‍വെപ്പിന് മഹാബലിയെ പാതാളത്തിലേക്ക് ചവുട്ടി താഴ്ത്തിയ വിഷ്ണു അവതാരത്തെ കുറിച്ചാണ് പറയുന്നതും പ്രചരിക്കുന്നതും.

എന്നാല്‍ പുരാണങ്ങളില്‍ വിഷ്ണുഭക്തനായ മഹാബലിയാണുള്ളത്.ബലിയെ എല്ലാ ഐശ്വര്യങ്ങളോടെയും ഏഴുകടലുകള്‍ക്കപ്പുറത്തുള്ള സുതലത്തില്‍ വാഴിക്കുകയാണ് അവതാരമൂര്‍ത്തി ചെയ്തതത്രെ.തുളുനാട്ടുകാര്‍ വൃശ്ചികത്തിലെ തിരുവോണമാണ് ആഘോഷിച്ചിരുന്നത്.

കൊടവലം ക്ഷേത്രത്തിലെ തിരുവോണോത്സവവും വൃശ്ചികത്തിലാണ്. തൃക്കരിപ്പൂര്‍ മുതല്‍ കുന്താപുരം നീളുന്ന പഴയ തുളുനാട്ടില്‍ തുലാമസത്തില്‍ കറുത്തവാവ് വരുന്ന ദീപാവലി നാളിലാണ് മഹാബലിയെ വരവേല്‍ക്കുന്നത്.പാലമരക്കൊമ്പ് മുറിച്ചെടുത്ത് പൊലിയന്ത്രമാക്കിയും ബലീന്ദ്ര പൂജ നടത്തിയും തുളുനാട്ടുകാര്‍ ആഘോഷം കൊണ്ടാടുന്നു.

ഈ ആഘോഷത്തിന് ഓണമെന്ന പേരൊന്നുമില്ല.പക്ഷെ മഹാബലി ആരാധനയാണ് ഈ ദിവസം നടക്കുന്നത്. കാസര്‍കോടിന്റെ വടക്കന്‍ ഗ്രാമങ്ങളിലാണ് ബലി ആരാധന കൂടുതലെന്നും അംബികാസുതന്റെ ലേഖനത്തിലുണ്ട്.
അവലംബം
മാതൃഭൂമി .കോം ഓണം സ്പെഷ്യല്‍ താള്‍


No comments:

Post a Comment