20141004

സഹോദരൻ കെ. അയ്യപ്പന്റെ ഓണപ്പാട്ട്


ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ നവോത്ഥാന, സാമൂഹിക വിപ്ലവങ്ങളുടെ ഭാഗമായി സഹോദരൻ കെ. അയ്യപ്പൻ ഒരു സവിശേഷ സംസ്‌കാര, രാഷ്ട്രീയ രചനയായി ഒരു ഓണപ്പാട്ടെഴുതുകയും പാടിനടക്കുകയും 1934-ലെ തന്റെ പദ്യകൃതികളിൽ അച്ചടിച്ച് പ്രസിദ്ധീകരിക്കുകയും ചെയ്തു.പതിനാറാം നൂറ്റാണ്ടിൽ വിരചിതമായതെന്നു് കരുതപ്പെടുന്ന മാവേലിചരിതം ഓണപ്പാട്ടിലെ ആറുവരികളോടെയാണതിന്റെ തുടക്കം.

സഹോദരൻ കെ. അയ്യപ്പൻറെ ഓണപ്പാട്ട് ചുവടെ:-


മാവേലി നാടു വാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ

ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാർക്കുമൊട്ടില്ലതാനും

കള്ളവുമില്ല ചതിവുമില്ല
എള്ളോളമില്ല പൊളി വചനം

തീണ്ടലുമില്ല തൊടീലുമില്ല
വേണ്ടാതനങ്ങൾ മറ്റൊന്നുമില്ല

ചോറുകൾവച്ചുള്ള പൂജയില്ല
ജീവിയെക്കൊല്ലുന്ന യാഗമില്ല

ദല്ലാൾവഴിക്കീശസേവയില്ല
വല്ലാത്ത ദൈവങ്ങളൊന്നുമില്ല

സാധുധനിക വിഭാഗമില്ല
മൂലധനത്തിൻ ഞെരുക്കലില്ല

ആവതവരവർ ചെയ്തു നാട്ടിൽ
ഭൂതി വളർത്താൻ ജനം ശ്രമിച്ചു

വിദ്യ പഠിക്കാൻ വഴിയേവർക്കും
സിദ്ധിച്ചു മാബലി വാഴും കാലം

സ്ത്രീക്കും പുരുഷനും തുല്യമായി
വാച്ചുസ്വതന്ത്രതയെന്തു ഭാഗ്യം?

കാലിയ്ക്കുകൂടി ചികിത്സ ചെയ്യാൻ
ആലയം സ്ഥാപിച്ചിതന്നു മർത്ത്യർ

സൗഗതരേവം പരിഷ്‌കൃതരായ്
സർവ്വം ജയിച്ചു ഭരിച്ചുപോന്നാർ

ബ്രാഹ്മണർക്കീർഷ്യ വളർന്നുവന്നീ
ഭൂതി കെടുക്കാനവർ തുനിഞ്ഞു

കൗശലമാർന്നൊരു വാമനനെ
വിട്ടു ചതിച്ചവർ മാബലിയെ

ദാനം കൊടുത്ത സുമതിതന്റെ
ശീർഷം ചവിട്ടിയാ യാചകനും.

അന്നുതൊട്ടിന്ത്യയധഃപതിച്ചു
മന്നിലധർമ്മം സ്ഥലം പിടിച്ചു.

ദല്ലാൽമതങ്ങൾ നിറഞ്ഞു കഷ്ടം!
കൊല്ലുന്ന ക്രൂരമതവുമെത്തി

വർണ്ണവിഭാഗവ്യവസ്ഥ വന്നു
മന്നിടം തന്നെ നരകമാക്കി

മർത്ത്യനെ മർത്ത്യനശുദ്ധനാക്കു-
മയ്ത്തപ്പിശാചും കടന്നുകൂടി

തന്നിലശക്തന്റെമേലിൽക്കേറി
തന്നിൽ ബലിഷ്ഠന്റെ കാലുതാങ്ങും

സ്നേഹവും നാണവും കെട്ട രീതി
മാനവർക്കേകമാം ധർമ്മമായി.

സാധുജനത്തിൻ വിയർപ്പു ഞെക്കി
നക്കിക്കുടിച്ചു മടിയർ വീർത്തു

നന്ദിയും ദീനകരുണതാനും
തിന്നുകൊഴുത്തിവർക്കേതുമില്ല

സാധുക്കളക്ഷരം ചൊല്ലിയെങ്കിൽ
ഗർവ്വിഷ്ഠരീ ദുഷ്ടർ നാക്കറുത്തു

സ്ത്രീകളിവർക്കു കളിപ്പാനുള്ള
പാവകളെന്നു വരുത്തിവച്ചു

ആന്ധ്യമസൂയയും മൂത്തു പാരം
സ്വാന്തബലം പോയ് ജനങ്ങളെല്ലാം

കഷ്ടമേ, കഷ്ടം! പുറത്തുനിന്നു-
മെത്തിയോർക്കൊക്കെയടിമപ്പട്ടു

എത്ര നൂറ്റാണ്ടുകൾ നമ്മളേവം
ബുദ്ധിമുട്ടുന്നു സഹോദരരേ

നമ്മെയുയർത്തുവാൻ നമ്മളെല്ലാ-
മൊന്നിച്ചുണരണം കേൾക്ക നിങ്ങൾ

ബ്രാഹ്മണോപജ്ഞമാം കെട്ട മതം
സേവിപ്പവരെ ചവിട്ടും മതം

നമ്മളെത്തമ്മിലകറ്റും മതം
നമ്മൾ വെടിയണം നന്മ വരാൻ.

സത്യവും ധർമ്മവും മാത്രമല്ലൊ
സിദ്ധിവരുത്തുന്ന ശുദ്ധമതം

ധ്യാനത്തിനാലെ പ്രബുദ്ധരായ
ദിവ്യരാൽ നിർദ്ദിഷ്ടമായ മതം.

ആ മതത്തിന്നായ് ശ്രമിച്ചിടേണം
ആ മതത്തിന്നു നാം ചത്തിടേണം

വാമനാദർശം വെടിഞ്ഞിടേണം
മാബലിവാഴ്ച വരുത്തിടേണം

ഓണം നമുക്കിനി നിത്യമെങ്കിൽ
ഊനംവരാതെയിരുന്നുകൊള്ളും.



(ഡോ.ഷൊർണൂർ കാർത്തികേയൻ എഴുതി 2012-ൽ സാഹിത്യ പ്രവർത്തക സംഘം നാഷണൽ ബുക്ക് സ്റ്റാൾ പ്രസിദ്ധീകരിച്ച സഹോദരൻ അയ്യപ്പൻ എന്നപുസ്തകത്തിൽ നിന്നും ഉദ്ധരിച്ചതു്.)

ഇവ കാണുക

No comments:

Post a Comment