20210725

ഇന്ന് പിള്ളേരോണം

 

ശ്രീമാവേലിപുരം, ൧൧൯൬ കര്‍ക്കടകം ൯ : പൂവിളിയും ഓണക്കോടികളും ഓണസദ്യയുമായി ഇന്ന് പിള്ളേരോണം ആഘോഷിയ്ക്കുന്നു. 1196 കര്‍ക്കടകത്തിലെ തിരുവോണനാള്‍  ക്രിസ്തുവർഷം 2021 ജൂലൈ 25 ഞായറാഴ്ചയായ ഇന്നു് ആണു്.

കര്‍ക്കടകത്തിലെ വറുതിയില്‍ തെല്ലൊരാശ്വാസമായാണ് പണ്ടുള്ളവര്‍ പിള്ളേരോണം ആഘോഷിച്ചിരുന്നത്. പിള്ളേരോണത്തിന്റെ 28-ആം നാളിലാണ് മലയാളികളുടെ ദേശീയോത്സവമായ തിരുവോണം ആഘോഷിക്കുന്നത്. 

പഴയ കാലത്ത് പിള്ളേരോണം മുതല്‍ ഓണത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ ആരംഭിക്കുമായിരുന്നു. തൂശനിലയില്‍ കുട്ടികള്‍ക്ക് വിഭവസമൃദ്ധമായ സദ്യയുമായാണ് പഴമക്കാര്‍ പിള്ളേരോണത്തെ വരവേറ്റിരുന്നത്. 

ചടങ്ങുകൾ ഇങ്ങനെ

ഓണത്തിനുള്ള പോലെ വലിയ ആഘോഷങ്ങൾ ഒന്നും ഇല്ലെങ്കിലും മുറ്റത്തു ചെറിയപൂക്കളമിട്ടു് പരിപ്പും പപ്പടവും ചേർത്ത് സദ്യ ഒരുക്കാറുണ്ട്. പണ്ടുകാലങ്ങളിൽ കുട്ടികൾക്ക് ഏറ്റവും പ്രിങ്കരമായ ഉണ്ണിയപ്പം ഈ ദിനങ്ങളിൽ അമ്മമാർ തയാറാക്കിയിരുന്നു. ചിലയിടങ്ങളിൽ കുട്ടികൾ കൈകളിൽ മഞ്ഞളും മൈലാഞ്ചിയും ചേർത്തരച്ചണിയുന്ന പതിവും ഉണ്ട്. 

മാ‍മാങ്കം

പിള്ളേരോണവുമായി ബന്ധപ്പെട്ട് നിരവധി ഐതീഹ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ടു്. സാമൂതിരിമാരുടെ ഭരണകാലത്ത് തിരുനാവായില്‍ മാ‍മാങ്കം അരങ്ങേറിയിരുന്നത് പിള്ളേരോണം മുതലുള്ള ദിവസങ്ങളിലായിരുന്നു.

20210702

മാവേലി ചരിതം ഓണപ്പാട്ടു്

    "രോമൽ പൈങ്കിളി പെൺകിടാവേ

    പാരാതെ വന്നിങ്ങരികത്തിരി

 

    തേനും കദളിപ്പഴവും പാലും

    വേണ്ടുന്നതെല്ലാം തരുന്നതുണ്ട്

 

    എങ്ങുന്നു വന്നൂ കിളിക്കിടാവേ? "

    "തൃക്കടൽകരേന്നു വന്നു ഞാനും"

 

    "തൃക്കാ'ക്കരെയെന്തു വാർത്തയുള്ളൂ?"

    "അക്കഥ ചൊല്‌വാനെളുതല്ലൊട്ടും!"

 

    എന്നതുകേട്ടു കിളിമകളും

    നന്നായ് തെളിഞ്ഞു പറഞ്ഞു മെല്ലെ:

 

    "തൃക്കാക്കരെ ശ്രീമഹാദേവരെൻ

    ഉൾക്കാമ്പിൽ വന്നു തുണച്ചിടേണം

 

    തൃക്കാ'ക്കരെ ശ്രീമഹാമന്നന്റെ

    കേൾവികൾ കേൾപ്പിൻ മഹാജനങ്ങൾ

 

    ആ രാജമൌലീടെ ചെയ്തിയെല്ലാം

    മാലോകർ ചൊല്ലി ഞാൻ കേൾപ്പതുണ്ടു്

 

മാവേലി നാടു വാണീടും കാലം

മാനുഷരെല്ലാരുമൊന്നു പോലെ

 

ആമോദത്തോടെ വസിയ്ക്കും കാലം

ആപത്തെങ്ങാർക്കുമൊട്ടില്ല താനും

 

ആധികൾ വ്യാധികളൊന്നുമില്ലാ

ബാലമരണങ്ങൾ കേൾപ്പാനില്ലാ

 

പത്തായിരത്താണ്ടിരിയ്ക്കുമല്ലൊ

നല്ലവരല്ലാതെയില്ല പാരിൽ

 

എല്ലാ കൃഷികളുമൊന്നു പോലെ

നെല്ലിനു നൂറു വിളവതുണ്ടു്

 

ദുഷ്ടരെ കൺകൊണ്ടു കാൺമാനില്ലാ

നല്ലവരല്ലാതെയില്ലയാരും

 

ഭൂലോകമൊക്കെയുമൊന്നു പോലെ

ആലയമൊക്കെയുമൊന്നു പോലെ

 

ഭൂലോകമൊക്കെ കനകമത്രെ

ആലയമൊക്കെയുമൊന്നു പോലെ

 

നല്ല കനകം കൊണ്ടെല്ലാവരും

ആഭരണങ്ങളണിഞ്ഞു കൊണ്ടു്

 

നാരിമാർ ബാലൻമാർ മറ്റുള്ളോരും

ആനന്ദത്തോടെ വസിയ്ക്കും കാലം

 

കള്ളവുമില്ലാ ചതിവുമില്ലാ

എള്ളോളമില്ലാ പൊളിവചനം

 

വെള്ളിക്കോലാദികൾ നാഴികളും

എല്ലാം കണക്കതിൻ തുല്യമായി

 

കള്ളപ്പറയും ചെറുനാഴിയും

കള്ളത്തരങ്ങൾ മറ്റൊന്നുമില്ല

 

ല്ല മഴ പെയ്യും വേണ്ടുംകാലം

വേദികൾ വേദവും സംഗീതവും

 

യാഗാദി കർമ്മം മുടങ്ങിടാതെ   

രക്ഷിച്ചു വാഴുന്ന കാലത്തിങ്കൽ

 

മാവേലിയെന്നയരചനല്ലോ

മാനുഷരോടങ്ങരുളിച്ചെയ്തു:

 

'അല്ലൽ കൈവിട്ടൊരു നാളിതല്ലൊ 1     

തൃച്ചിങ്ങമാസത്തിരുവോണങ്ങൾ

 

നിങ്ങളെല്ലാരുമനുസരിപ്പിൻ

ചിങ്ങത്തെയോണം മുടങ്ങിടാതെ

 

അന്നൊരു വേല വിചിത്രമായി

വന്ദിച്ചുകൊണ്ടു തുടങ്ങിടേണം'

 

അങ്ങനെയോണം കഴിയുംകാലം

എങ്ങനെയെന്നു പറയുന്നു ഞാൻ,

 

'തൃക്കൽകരയ്ക്കു നാമൊക്കെച്ചെന്നു

ശ്രീമഹാതേവരു തന്നെ കാൺമാൻ 2

 

പോകണമെന്നു പുറപ്പെട്ടാറെ

നാരിമാർ വൃദ്ധൻമാർ ബാലൻമാരും

 

തൃക്കാക്കരയ്ക്കു വഴിനടന്നു്

ദുഃഖിപ്പാനേതുമെളുതല്ലന്നേ'

 

എന്നതു കേട്ടാറെ മാവേലിയോ

മാനുഷരോടന്നരുളിച്ചെയ്തു:

 

'ഇന്നു തുടങ്ങി നാമെല്ലാവരും

ഇല്ലങ്ങൾ തോറുമലങ്കരിച്ചു്

 

ചെത്തിയടിച്ചു മെഴുകിത്തേച്ചു്

നല്ത്തറയിട്ടു കളം മെഴുകി 

 

തുമ്പമലരാദി പുഷ്പങ്ങളും

അമ്പൊടെയിട്ടു വിചിത്രമായി

 

പത്തു നാൾ മുമ്പേ വന്നത്തം തൊട്ടു്

എത്രയും ഘോഷങ്ങളെന്നേ വേണ്ടൂ

 

നാരിമാർ വൃദ്ധൻമാർ മറ്റുള്ളോരും

ആകെക്കുളിച്ചവരൂൺ കഴിഞ്ഞും

 

അങ്ങനെ തന്നെയും ദിക്കു തോറും

ഘോഷങ്ങളൊക്കെയുമൊന്നു പോലെ 

 

അങ്ങനെ പിന്നെ ദിനങ്ങൾ തോറും

ഓണങ്ങളൊക്കെയുമൊന്നു പോലെ

 

മാവേലി രക്ഷിച്ചു് വാഴും കാലം

അക്കാലമൊക്കെയുമൊന്നു പോലെ

 

ആമോദത്തോടെ വസിയ്ക്കും കാലം

ആപത്തങ്ങാർക്കുമൊട്ടില്ല താനും

***

 

    അക്കാലമായവൻ ഉണ്ണിവന്നു

    മാവേലി തന്നോടു യാചിക്കുന്നു:

 

 “മുപ്പിടി മണ്ണെനിയ്ക്കാശയുണ്ടാം”

  “മുപ്പിടി മണ്ണുമളന്നു കൊള്‍ക”

 

    മുപ്പിടി മണ്ണന്നളന്ന നേരം

    മുപ്പിടി മണ്ണു തികഞ്ഞതില്ല

 

    മണ്ണളന്നന്നു ചതിവു ചെയ്തു

    മണ്ണുമുഴുവനളന്നെടുത്തു

 

    മാവേലി മണ്ണുപേക്ഷിച്ച ശേഷം

    മാധവൻ നാടു വാണിടും കാലം

 

    ആകവേ ആയിരം ബ്രാഹ്മണരെ

    നിത്യവുമൂട്ടിത്തുടങ്ങിയല്ലോ

 

    മാവേലിയോണം മുടങ്ങിയല്ലോ

    അക്കഥ കേട്ടാറെ മാവേലിയും 

 

    ഖേദിച്ചു തന്റെ മനസ്സുകൊണ്ട് 

    ഊഴിയ്ക്കുടയരോടേവമോതി:

 

    'എന്നുടെ ഭൂമിയടക്കം ചെയ്തു

    ഞാനിങ്ങുപേക്ഷിച്ചു പോന്ന ശേഷം 

 

    മാനുഷരൊക്കെ വലഞ്ഞുവല്ലൊ

    ദേവകീനന്ദനാ വാസുദേവാ

 

    അമ്പാടി തന്നിൽ വളർന്നവനേ

  കാലികൾമേച്ചുനടന്നവനേ

 

  കുന്നുകുടയായ് പിടിച്ചവനേ

    വിണ്ണൊർ ഭവനങ്ങൾ തീർത്തവനേ

 

    കാളിയൻ തന്റെ വിഷം കളഞ്ഞ്

    കല്പാന്തകാലമൊരാലിൻമേലിൽ

 

    ഉല്പന്നമോദംകിടന്നവനേ

    നീലമുകിൽ നിറംപൂണ്ടവനെ

   

  അച്ചൊമനെക്കൊല ചെയ്തവനേ

    തോഴന്റവൽ വാരി തിന്നവനേ

 

    പാൽ തൈരു വെണ്ണ കട്ടുണ്ടവനേ 

    നാരിമാർ കൂറ കവർന്നവനേ

 

    പെണ്ണുങ്ങളെച്ചതി ചെയ്തവനേ

    മണ്ണളന്നെന്നെച്ചതിച്ചവനേ

 

 ചിങ്ങത്തെയോണം മുടങ്ങിയല്ലോ

 ഇങ്ങനെയാകുവാനെന്തുമൂലം

 

    മോടികളൊക്കെയും മാറിയല്ലോ

    ഇങ്ങനെയാക്കുവാനെന്തുമൂലം'

 

    മാവേലി ചൊന്നതു കേട്ടനേരം

    മാധവൻ താനുമരുളിച്ചെയ്തു:

 

 ഖേദിയ്ക്കവേണ്ടയെൻ രാജമൗലേ,

 സേവിച്ചുവാണൊരരചരാജാ,

 

    കാലമൊരാദി ദിനങ്ങൾതോറും      

    വന്നു മാനുഷരെക്കണ്ടു കൊൾക’

 

    ചിങ്ങമാസത്തിലെ ഓണം കാണ്മാൻ

    ഭംഗ്യാ വരികെന്നരുളിച്ചെയ്തു്

 

    വെച്ചു് മുറപോലെ  ചട്ടംകെട്ടി

    അങ്ങനെതന്നെയും വാസുദേവൻ

 

    മാനുഷർ തന്നൊടരുളിച്ചെയ്തു:   

    'നാരിമാർ ബാലൻമാർ വൃദ്ധൻമാരും

 

    ഗോപൻമാർ ഗോപാലനാരിമാരും

    ആകവേകേൾപ്പിൻ ഞാൻ ചൊല്‌വതെല്ലാം

 

    കാലമൊരാദി ദിനങ്ങൾ തോറും

    മാവേലിതാനും വരുമവിടെ

 

    പണ്ടേതിനേക്കാൾ വിചിത്രമായി

    വേണ്ടുന്നതൊക്കെയൊരുക്കിടേണം'

 

    അങ്ങനെതന്നെ വരുന്നുമന്നൻ

    മാനിയായുള്ളോരുമന്നരാജാ

 

 

ചെത്തിയടിച്ചു വഴി നടകൾ

ചുറ്റും കിളച്ചങ്ങു വേലി കെട്ടി

 

വെണ്മയിൽ ചുവ്‍രും നിലങ്ങളെല്ലാം

പൊൻമയമാക്കി മെഴുകിടേണം

 

കുമ്മായം കൊണ്ടു മെഴുകുന്നോരും

ചെമ്മണ്ണു കൊണ്ടു തറ പിടിച്ചു്

 

മുറ്റത്തു വട്ടക്കളവുമിട്ടു്

ഗോമയം കൊണ്ടു് മെഴുകിത്തേച്ചും

 

പുഷ്പങ്ങൾ കൊണ്ടു് മതിൽ വളച്ചും

ആർപ്പു വിളിച്ചുമലങ്കരിച്ചും

 

ആനന്ദമെന്നേ പറവാനുള്ളൂ

എത്രയും ഘോഷങ്ങളൊക്കെവേണം

 

ആണ്ട വില്ലമ്പു കടുന്തുടിയും

തുംബുരു വീണ കുഴൽനാദവും

 

മദ്ദളം ചെണ്ട മുരശുടുക്കും

നല്ല കുഴൽ വീണ ചിന്തുരാഗം

 

വാളേറുമമ്മാനമാട്ടമെല്ലാം

പന്തടിയിത്തരമൊടുഘൊഷം

 

ഇത്തരമോരോരോ മേളത്തോടെ

നാരിമാർ ബാലൻമാർ വൃദ്ധൻമാരും

 

ചിത്തമോദത്താൽ തരുണിമാരും

ലീലകൾ പൂണ്ടുവസിയ്ക്കും കാലം


***

 

മാനം വളച്ച വളപ്പകത്തു്

നല്ല നഗരങ്ങളെല്ലാടവും

 

നെല്ലുമരിയും പലതരത്തിൽ

വേണ്ടുന്ന വാണിഭമൊന്നുപോലെ

 

ആടുകളാന കുതിരകളും

കെട്ടിവരുന്നതിനറ്റമില്ലാ

 

ശീലത്തരങ്ങളും വേണ്ടുവോളം

നീലക്കവിണിയും ചിറ്റാടയും

 

തെക്കർ കിഴക്കർ കവിണിയുണ്ടു്

നല്ലമണപ്പാടൻ നല്ലെഴുത്തൻ

 

കായങ്കുളച്ചേല പോർക്കളയിൽ

ചീനത്തെ മുണ്ടുകൾ വേണ്ടുവോളം

 

ഓരോ തരങ്ങളിൽ വേണ്ടുവോളം

നഗരിയിൽ നല്ലതു കോഴിക്കോടൻ

 

പട്ടുപുടവകൾക്കമില്ല

കണ്ണാടി കസ്തൂരി കർപ്പൂരവും

 

പച്ചപ്പുഴുച്ചാന്തും സിന്ദൂരവും

അഷ്ടഗന്ധങ്ങളും ചന്ദനവും

 

ഈവണ്ണമുള്ള വിശേഷങ്ങളും

സൻനാഹം ചൊന്നാലൊടുക്കമില്ലാ

 

പച്ചക്കുലയും പഴക്കുലയും

പപ്പടക്കെട്ടുകൾ വേണ്ടുവോളം

 

വെറ്റിലടയ്ക്കയും നാളികേരം

ജീരകം ഉള്ളി കടു(ക്) മുളകും

 

ശർക്കര തേനോടു പഞ്ചസാര

എണ്ണയും നെയ്യും വെളിച്ചെണ്ണയും

 

എണ്ണമില്ലാതോളമെന്നേ വേണ്ടൂ

വേണ്ടുന്നതൊക്കെയും വേണ്ടുവോളം

 

കണ്ടവർ കൊണ്ടു കൊടുത്തു വാങ്ങി

ഞാനിതുചൊന്നാലൊടുക്കമില്ല

 

മാനിനിമാരുടെ വാക്കു കേൾപ്പിൻ:

മാരനൊടൊന്നു പറയുമാറ്റ

 

ചേലയെനിയ്ക്കൊന്നു വേണമെങ്കിൽ

നീളത്തിലേതും കുറഞ്ഞിടാതെ

 

നീളം കുറഞ്ഞൊന്നങ്ങേറെ വേണം

വീതിയിലേതും കുറയരുത്

 

രണ്ടര തന്നെയകലം വേണം

രണ്ടാം തരം തന്നെ വേണമല്ലൊ

 

കണ്ടാലും നല്ല വിശേഷം വേണം

നാലുഭാഗത്തു കരയും വെണം

 

എന്നതു കെട്ടപ്പോൾ മറ്റൊരുത്തി

തന്റെ കണവനൊടൊന്നു ചൊല്ലി

 

കാരണം കേൾപ്പിൻ ഞാൻ ചൊന്ന വാർത്ത

ദൂരംവയി നിങ്ങൾ പൊകുന്നാകിൽ

 

പൂരാടം നാൾക്കിങ്ങു വന്നിടേണം

വീരാളിയ്ക്കൊത്തൊരു ചേല വേണം

 

നേരേത്ര ഞാനിതു ചൊല്ലീടുന്നു

പിന്നെപ്പറഞ്ഞുപിണങ്ങിപ്പോണ്ട

 

എന്നെക്കുറയും കൃപയുണ്ടെങ്കിൽ

അന്നെരം കണ്ടാലറിഞ്ഞുകൊള്ളാം

 

എന്നതു കേട്ടോരു നാരിയപ്പൊൾ

തന്റെ കണവനൊടൊന്നു ചൊല്ലി

 

വല്ലതുംഞാനൊന്നുചൊല്ലുന്നാകിൽ

നല്ലതെന്നുള്ളതു തോന്നുന്നില്ല.

 

ചെയ്യിക്കച്ചായെന്നെനിയ്ക്കുവെണ്ട

നല്ലകവിണിയാലൊന്നുവെണം

 

എന്നതു കെട്ടപ്പോൾ മറ്റൊരുത്തി

ചേലയാലൊന്നിങ്ങു വെണമെങ്കിൽ

 

ഈടുള്ള ചെലകൾ വാങ്ങിക്കൊൾവിൻ 

നേരെത്തെ ഞാനും പറയുന്നോർക്കിൻ

 

എന്നതു കേട്ടപ്പോൾ മറ്റൊരുത്തി

തന്റെ കണവനൊടൊന്നു ചൊല്ലി

 

ഉടവാത്തൊരു ചേലവേണമല്ലോ

കേടുവരാതെയിരുന്നു പോട്ടെ

 

ഇങ്ങനെ കേട്ടപ്പോൾ മറ്റൊരുത്തി

തന്റെ കണവനോടൊന്നു ചൊന്നാൾ

 

നാണക്കേടൊന്നുമേ ബോധിയ്ക്കേണ്ടാ

നല്ലതരമൊക്കെ നോക്കിക്കൊൾവിൻ

 

എന്നതു കെട്ടപ്പോൾ മറ്റൊരുത്തി

തന്റെ കണവനൊടൊന്നു ചൊല്ലി

 

നീലക്കവിണിയും വേണ്ടെനിയ്ക്ക്

കൈക്കൊളൻ ചേലയാലൊന്നു വേണം

 

ഇങ്ങനെ നാരിമാർ വാക്കുകേട്ടു

ചേലയെനിയ്ക്കൊന്നു് മുമ്പെയുണ്ടു്

 

മീതെയിടുന്നൊരു മുണ്ടു വേണം

എന്നാൽ മതിയെനിയ്ക്കെന്റെ കാന്താ

 

ബാലത്തരുണിമാർ വാക്കു് കേൾപ്പിൻ:

ചേലയെനിയ്ക്കൊന്നു് വേണമെങ്കിൽ

 

നീലക്കവിണിയിലൊന്നു് വേണം

തോരനെഴുതിയതൊന്നും വേണം 

 

അന്നേരം മറ്റൊരു കന്യകയും

മാതാവൊടേവം പറഞ്ഞീടുന്നു

 

ഓണവും വന്നിങ്ങടുത്തുവല്ലൊ

ഓണപ്പുട(വ)യെനിയ്ക്കില്ലാഞ്ഞിട്ടു

 

നാണക്കേടായിട്ടുവന്നുകൂടും

അച്ഛൻ കൊണ്ടുന്നാലെനിയ്ക്കു് വേണ്ടാ

 

എന്റെ പുടവയുടുത്തൊ നീയും

ഓണം കഴിഞ്ഞുമെനിയ്ക്കു് വേണ്ട

 

ഇങ്ങനെ നാരിമാർ ബാലൻമാരും

ഭംഗികളോരോന്നേ ചൊല്ലിക്കേട്ടു

 

കാതിലെ തോടയും കൈവളയും

മാലയും താലിയും മോതിരവും 3

 

മുത്തുമാലയുമിളക്കത്താലി  

പൊന്നരഞ്ഞാണവും കാതിലയും

 

മിൻനി ക്കുടകം മണിക്കുടയും

പിൻനൽ മടക്കം മണികുംഭവും

 

പൊന്നും ചിലമ്പും തരിവളയും

കാഞ്ചികൾ നൂപുരം കാൽവളയും

 

പച്ചച്ചരടും പവിഴമാലാ

കെട്ടുന്ന നാരിമാർക്കമില്ല

 

അന്നൊരുനാരി പറഞ്ഞാളേവം

''മാലയും താലിയെനിയ്ക്കില്ലല്ലൊ

 

''എന്നതു കൊണ്ടേതും ഖേദിയ്ക്കേണ്ട

മംഗല്യം തേച്ചു് വെളുക്കക്കെട്ടി

 

വസ്ത്രം വെളുത്താൽ മതി മകളേ'

വസ്ത്രം പലതരമെന്നേവേണ്ടു

 

ഈവകയോരോന്നുമുല്ലാസമായ്

വേണ്ടുന്നതെല്ലാമൊരുക്കിടുന്നു

 

***

 

ങ്ങനെയെല്ലാമിരിയ്ക്കും കാലം

മാവേലിമന്നനെഴുന്നള്ളുന്നു

 

വെള്ള ഗജത്തിൽ കഴുത്തിലേറി 

ഭൂലോകം കാണാനെഴുന്നള്ളുന്നു

 

വെള്ളാന രണ്ടുമിരുപുറവും

ലോകംകുലുങ്ങിനവാദ്യങ്ങളും

 

ശംഖുകൾ നാദം മുഴക്കം കൊണ്ടു

ദിക്കുകൾതോറും നിറഞ്ഞുതോന്നി

 

 

തൃക്കാക്കരെയ്ക്കങ്ങുലകൊഴിഞ്ഞു്

ആദിത്യചന്ദ്രന്മാർ വന്നു ചേർന്നു

 

നാകലോകങ്ങളിൽ കേട്ടനേരം

നാകന്മാരെല്ലാരും വന്നവിടെ

 

കെഴ്ക്കേക്കരയിലെ ദേവൻമാരും

നക്ഷത്രാദികളും വന്നവിടെ

 

ദേവനും മന്നനും ദേവിമാരും

നാരിമാർ ബാലന്മാർ മറ്റുള്ളോരും

 

ആകവെ വന്നുനിറഞ്ഞവിടെ

ആഘോഷമെന്നേ പറവാനുള്ളൂ

 

നാരിമാരാടിയും പാടിക്കൊണ്ടും

പാടുന്ന താളത്തിൽ നൃത്തം വച്ചു

 

ലോകങ്ങൾ കണ്ടു തെളിഞ്ഞശേഷം

മാവേലി താനുമരുളിച്ചെയ്തു

 

കൊല്ലമൊരാദി ദിനങ്ങൾ തോറും

നിങ്ങളെ കാൺമാൻ വരുന്നതുണ്ട്

 

മാവേലി പോകുന്ന നേരത്തിങ്കൽ

മാവേലി പൊകുന്ന ദിക്കുനോക്കി

 

നിന്നു കരയുന്നു മാനുഷരു്

അന്നേരം മാവേലി താനരുളി:

 

'ഖേദിയ്ക്കേണ്ട നിങ്ങൾ മാനുഷരേ

ഏറെ നാൾ ചെന്നേ ഞാൻ പോകയുള്ളൂ'

 

എന്നതു കേട്ടുടൻ മാനുഷരും

നന്നായ് ത്തെളിഞ്ഞു മനസ്സു കൊണ്ടു്.

 

മാവേലി രക്ഷിച്ചു് വാഴും കാലം

മാനുഷരെല്ലാരുമൊന്നുപോലെ.

 

ആമോദത്തോടെ വസിയ്ക്കും കാലം

ആപത്തെങ്ങാർക്കുമൊട്ടില്ലതാനും.

 

***

 

ങ്കര നിർമ്മിതമായ പാട്ടു്

വിദ്യയില്ലാത്തവർ ചൊല്ലുന്നേരം

 

വിദ്വാന്മാർ കണ്ടതിൻ കുറ്റം തീർപ്പിൻ

ഇപ്പാട്ടു പാടി സ്തുതിച്ചിടുവിൻ

 

ഇക്കഥ പാടിക്കളിയ്ക്കുന്നോർക്കും

ദിക്കറിയാത്തവർ കേൾക്കുന്നോർക്കും

 

ദുഃഖമൊഴിഞ്ഞു് സുഖമുണ്ടാകും

മക്കൾ മരുമക്കളേറ്റമുണ്ടാം

 

പ്രാണനപായം വരുന്ന കാലം

ഈശ്വരനിൽ ചെന്നു ചേർന്നു് കൊള്ളും.

 

    ഇക്കഥ ചൊല്ലിക്കഴിഞ്ഞശേഷം

    ഇക്കഥ ചൊന്നൊരു തത്തത്താനും

 

    പാടിപ്പറന്നുടൻ തൃക്കാക്കരേ

    മെല്ലവെ പോയിസ്സുഖിച്ചിരുന്നു

 

-----

1   അല്ലൽ കൈവിട്ട തിരുനാളല്ലൊ 

2 തൃക്കാക്കരതേവർക്കോണം കാൺമാൻ

3 മാറിലെ താലിയും മോതിരവും